കൊച്ചി: എസ്എസ്എല്‍സി പരീക്ഷാ സര്‍ട്ടിഫിക്കറ്റില്‍ ഗ്രേഡിനൊപ്പം മാര്‍ക്കും രേഖപ്പെടുത്തണമെന്ന കോടതി വിധി ഇനിയും നടപ്പായില്ല. പരീക്ഷാ ഫലത്തിനൊപ്പം മാര്‍ക്ക് പ്രസിദ്ധീകരിക്കണമെന്ന് കാണിച്ച് കോഴിക്കോട് സ്വദേശിയായ പല്ലവി എന്ന വിദ്യാര്‍ഥി 2023ല്‍ വിദ്യാഭ്യാസ മന്ത്രിക്കു നിവേദനം നല്‍കിയിരുന്നു. ഇതേ ആവശ്യം ഉന്നയിച്ചു ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് നിവേദനം ഉടൻ പരിഗണിച്ചു തീരുമാനമെടുക്കാന്‍ അന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.
ഉത്തരവ് ഫലപ്രഖ്യാപനത്തിനു തടസമാകരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ആ വിധിയാണ് ഇതുവരെ നടപ്പാക്കാതിരിക്കുന്നത്. ഇതുമൂലം വര്‍ഷങ്ങളായുള്ള വിദ്യാര്‍ഥികളുടെ കാത്തിരിപ്പ് തുടരുകയാണ്. മാര്‍ക്ക് ഒഴിവാക്കി ഗ്രേഡ് മാത്രം സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തുക എന്നത് സര്‍ക്കാര്‍ എടുത്ത നയപരമായ തീരുമാനമാണ്. അതുകൊണ്ടു തന്നെ മാറ്റം വരുത്താന്‍ കൂടിയാലോചന വേണമെന്നാണു പൊതുവിദ്യാഭ്യാസ വകുപ്പ് അന്ന് നിലപാട് അറിയിച്ചത്.
90 മുതല്‍ 100 ശതമാനം മാര്‍ക്ക് വരെ എ പ്ലസ് ഗ്രേഡ്, 80 മുതല്‍ 89 ശതമാനം വരെ എ ഗ്രേഡ് എന്നിങ്ങനെ വിവിധങ്ങളായ ഗ്രേഡുകള്‍ മാത്രം എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുന്നത് മൂലം കുട്ടികളുടെ പഠനനിലവാരത്തിലുള്ള അന്തരം മാര്‍ക്ക് ലിസ്റ്റില്‍ പ്രതിഫലിക്കാതെ പോകുന്നു. എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് (100 ശതമാനം) ആയ 650 നേടുന്ന കുട്ടിക്കും 90 ശതമാനം മാര്‍ക്ക് ആയ 585 നേടുന്ന കുട്ടിക്കും എ പ്ലസ് എന്ന ഒരേ പരിഗണനയാണ് നിലവിലുള്ളത്.
2022 മാര്‍ച്ചില്‍ എസ്എസ്എല്‍സി പരീക്ഷാഫലം വന്നപ്പോള്‍ നാലുലക്ഷത്തില്‍പരം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 45,000 പേര്‍ക്കാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്. ഇവരില്‍ 585 മാര്‍ക്ക് മുതല്‍ 650 മാര്‍ക്ക് വരെ ലഭിച്ച കുട്ടികള്‍ ഉണ്ടാവാം. എന്നാല്‍ എല്ലാവര്ക്കും ഒരേ പരിഗണനയാണ് പ്ലസ് വണ്‍ ഏകജാലക അഡ്മിഷന് കിട്ടിയത്.
കുട്ടി പത്താം ക്ലാസില്‍ പഠിച്ച അതേ സ്കൂള്‍, അതേ പഞ്ചായത്ത്, തുടങ്ങിയ ഇനങ്ങളുടെ ബോണസ് പോയിന്റ് ലഭ്യമാവുക കൂടി ചെയ്തപ്പോള്‍ മെരിറ്റ് അട്ടിമറിച്ചുകൊണ്ട് അഡ്മിഷന് ലഭ്യമാകുന്ന സാഹചര്യമുണ്ടായി. 65ഓളം മാര്‍ക്ക് വ്യത്യാസം അവഗണിച്ചുകൊണ്ട് എല്ലാവര്ക്കും ഒരേ ഗ്രേഡ് (എ പ്ലസ്) നല്കി ഗ്രേഡിംഗിലൂടെ ഏകീകരിച്ചിട്ട് ഒടുവില്‍ റാങ്ക് ലിസ്റ്റ് തയാറാക്കാന്‍ കുട്ടികളുടെ പേരിന്റെ ആദ്യാക്ഷരമാല ക്രമം പോലും ഉപയോഗിക്കേണ്ടിവന്ന വികലമായ സമീപനത്തിനെതിരെ ഒട്ടേറെ കുട്ടികള്‍ അന്ന് നവമാധ്യമങ്ങളിലൂടെയും പത്രങ്ങളിലൂടെയും പ്രതികരിക്കുകയുണ്ടായി.
വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കി അതാത് പരീക്ഷാ ദിവസങ്ങളില്‍ തന്നെ, ചോദ്യപേപ്പര്‍ പരീക്ഷാ സെന്ററില്‍ എത്തിക്കാനും മറ്റും കാണിക്കുന്ന ജാഗ്രത, പരീക്ഷാഫലത്തിന്റെ കൃത്യതയുടെ കാര്യത്തില്‍ ഇല്ലെന്നതാണ് യാഥാര്‍ഥ്യം. ഹയര്‍ സെക്കൻഡറി അഡ്മിഷനില്‍ എസ്എസ്എല്‍സി മാര്‍ക്കിന് പരിഗണന നല്കി കുട്ടികളോട് നീതി കാണിക്കണമെന്ന് എഎച്ച്എസ്ടിഎ ജനറല്‍ സെക്രട്ടറി എസ്. മനോജ് പറഞ്ഞു. ഹയര്‍ സെക്കന്‍ഡറി പ്രോസ്പെക്ടസിലും അഡ്മിഷന് പ്രക്രീയയിലും അശാസ്ത്രീയമായ ബോണസ് പോയിന്റുകള്‍ ഒഴിവാക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.