കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലത്തെ പെൺകുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതി ബഷീറുദീനെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. ഓണം കഴിഞ്ഞ് കസ്റ്റഡി അപേക്ഷ സമർപ്പിക്കാനാണ് തീരുമാനം. ആത്മഹത്യചെയ്ത ആയിഷ റഷയുടെ ആൺസുഹൃത്തായ ബഷീറുദീനെ ആത്മഹത്യാ പ്രേരണക്കുറ്റംചുമത്തി ഇന്നലയാണ് അറസ്റ്റ് ചെയ്തത്.
പ്രതി ബഷീറുദീനെതിരേ സുഹൃത്തുക്കളുടെ മൊഴി നിർണായകമാണ്. പെൺകുട്ടിയെ ആൺസുഹൃത്ത് ശാരീരികമായി ഉപദ്രവിച്ചിരുന്നു എന്നാണ് പെൺകുട്ടിയുടെ സുഹൃത്തുക്കളുടെ മൊഴി. വീട്ടുപകരണങ്ങൾ കൊണ്ട് കാൽമുട്ടുകൾക്ക് അടിക്കുകയും ചാർജർ കേബിൾ ഉപയോഗിച്ചു ഉപദ്രവിക്കുകയും ചെയ്തുവെന്നും സുഹൃത്തുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയാണ് പെൺകുട്ടിയെ ആൺസുഹൃത്തിന്റെ വാടകവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ആയിഷ ബഷീറുദീന്‍ അയച്ച വാട്സാപ് ചാറ്റ് പോലീസ് കണ്ടെത്തിയിരുന്നു.
എന്റെ മരണത്തിനു കാരണം നീ ആയിരിക്കും എന്നായിരുന്നു സന്ദേശം. എന്റെ സമാധാനം ഇല്ലാതാക്കി മാനസികമായി നീ എന്നെ തകർക്കാൻ നോക്കിയെന്നും പെൺകുട്ടി അയച്ച സന്ദേശത്തിൽ പറയുന്നു. രണ്ടു വർഷമായി ഇരുവരും അടുപ്പത്തിലായിരുന്നു. മംഗലാപുരത്ത് പഠിക്കുകയായിരുന്നു ആയിഷ റഷ.