ജോലിത്തിരക്കുകള്‍ക്കിടയിലും വീണു കിട്ടുന്ന ഒഴിവു സമയങ്ങള്‍ ഒട്ടും പാഴാക്കാതെ നിര്‍മിച്ച അലങ്കാര തിടമ്പുകള് കടല്‍ കടന്ന സന്തോഷത്തിലാണ് സ്പെഷല്‍ ബ്രാഞ്ച് എറണാകുളം റേഞ്ചിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറായ കെ.എസ്. ബിനു. ഇദ്ദേഹം നിര്‍മിച്ച തിരുക്കുടുംബത്തിന്റെയും ഹൈന്ദവ ദൈവങ്ങളുടെയും തിടമ്പുകളാണ് ഓസ്ട്രേലിയ, യുകെ, കാനഡ, കുവൈറ്റ് എന്നിവിടങ്ങളിലെ സ്വീകരണമുറികളില്‍ ഇടം പിടിച്ചിരിക്കുന്നത്. അലങ്കാര നെറ്റിപ്പട്ടം, ആലവട്ടം തുടങ്ങിവയും ബിനു ഉണ്ടാക്കിയിട്ടുണ്ട്. വില്പനയില്ലെങ്കിലും ഇതെല്ലം തന്റെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനമായി നല്‍കുകയാണ് ഇദ്ദേഹം.
‘യു ട്യൂബാണ്’ ഗുരു
പഠനകാലത്ത് തലയോലപ്പറമ്പ് മിഠായിക്കുന്നം പണിക്കശേരി വീട്ടില്‍ ബിനുവിന് ആര്‍ട്ടിലും ക്രാഫ്റ്റിലുമൊക്കെ കമ്പമുണ്ടായിരുന്നു. എന്നാല്‍ അതിനെ അത്രയ്ക്ക് ഗൗരവമായി എടുത്തിരുന്നില്ല. രണ്ടു വര്‍ഷം മുമ്പ് രോഗബാധിതനായി വീട്ടില്‍ വിശ്രമത്തിലിരുന്ന സമയത്താണ് എഎസ്ഐ ബിനു സമയം കളയാനായി എന്തെങ്കിലും ചെയ്യാന്‍ തീരുമാനിച്ചത്. യുട്യൂബില്‍ പലതും സെര്‍ച്ച് ചെയ്തെങ്കിലും ഒടുവില്‍ അലങ്കാര നെറ്റിപ്പട്ട നിര്‍മാണത്തില്‍ കണ്ണുടക്കി.
ബന്ധുക്കളെക്കൊണ്ട് എറണാകുളത്തു നിന്ന് നെറ്റിപ്പട്ടം നിര്‍മിക്കാനുള്ള സാമഗ്രികള്‍ അടങ്ങിയ കിറ്റ് വാങ്ങിപ്പിച്ചു. ഒരു ദിവസം എടുത്താണെങ്കിലും തീരെ ചെറിയൊരു നെറ്റിപ്പട്ടം ഉണ്ടാക്കി. ആദ്യമായിട്ട് ഉണ്ടാക്കിയതാണെങ്കിലും നിര്‍മാണത്തിലെ മികവിനെ പലരും പ്രശംസിച്ചു. കരവിരുതിലെ കമനീയതയ്ക്ക് പലയിടത്തു നിന്നും അഭിനന്ദനം ലഭിച്ചത് ബിനുവിന് കൂടുതലായി അലങ്കാര നെറ്റിപ്പട്ടം നിര്‍മിക്കാനുള്ള പ്രചോദനമായി.
ഒരു ദിവസം കൊണ്ട് ഒരടിയിലുള്ള അലങ്കാര നെറ്റിപ്പട്ടം ഉണ്ടാക്കി വീട്ടിലെ സ്വീകരണമുറിയില്‍ തൂക്കി. വീട്ടിലെത്തിയവരില്‍ പലരും ഗംഭീരമെന്ന് പറഞ്ഞതോടെ ആത്മവിശ്വാസമേറി. ഇപ്പോള്‍ അഞ്ചടിവരെയുള്ള നെറ്റിപ്പട്ടം ഇദ്ദേഹം നിര്‍മിക്കും. ഇത് പൂര്‍ത്തിയാക്കാന്‍ മൂന്നു ദിവസമെടുക്കും. ഒരടിയിലുള്ള അലങ്കാര നെറ്റിപ്പട്ടം പൂര്‍ത്തിയാക്കാന്‍ നാലു മണിക്കൂര്‍ മതി. ഇപ്പോള്‍ അലങ്കാര തിടമ്പ്, ആലവട്ടം എന്നിവയും എഎസ്ഐ ബിനു നിര്‍മിക്കും. വിവിധ മതസ്ഥർക്കുളള അലങ്കാര തിടമ്പുകളാണ് മറ്റൊരു സവിശേഷത.
കടല്‍ കടന്ന തിരുക്കുടുംബവും ഹൈന്ദവ ദൈവങ്ങളും
ഒരിക്കല്‍ ബിനുവിന്റെ വീട്ടിലെത്തിയ വടയാര്‍ സ്വദേശിയായ അധ്യാപിക റാണി ഈ അലങ്കാര തിടമ്പുകള് ഉണ്ടാക്കിവച്ചിരിക്കുന്നത് കണ്ടു. അതിലെ തിരുക്കുടുംബം റാണി ടീച്ചര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു. ഓസ്ട്രേലിയയിലും യുകെയിലുമുളള മക്കള്‍ക്ക് സമ്മാനിക്കാനായി എഎസ്ഐ ബിനു റാണി ടീച്ചര്‍ക്ക് അത് നല്‍കുകയായിരുന്നു. യേശുവും കന്യാമറിയവുമൊക്കെ ബിനു തയാറാക്കിയ തിടമ്പുകളിലുണ്ട്. ശിവപാര്‍വതിയും കൃഷ്ണനും രാധയും സരസ്വതിദേവിയും അയ്യപ്പനുമാണ് കാനഡയിലേയും കുവൈറ്റിലെയും സ്വീകരണ മുറികളില്‍ ഇടം നേടിയത്. നാട്ടിലെത്തി മടങ്ങാന്‍ നേരം ബിനു തന്റെ ബന്ധുക്കള്‍ക്കായി സമ്മാനിച്ചതാണ് ഇവയെല്ലാം.
പ്രിയപ്പെട്ടവര്‍ക്കുള്ള സമ്മാനം
പ്രിയപ്പെട്ടവര്‍ക്ക് ബിനു ഇതൊക്കെ സമ്മാനമായി നല്‍കുകയാണ് പതിവ്. പോലീസ് സേനയിലെ പല മുതിര്‍ന്ന ഉദ്യോഗസ്ഥരും ബിനുവിന്റെ കരവിരുത് നേരിട്ട് അറിഞ്ഞവരാണ്. സ്ഥലം മാറിപ്പോകുന്നവര്‍ക്കും വിരമിക്കുന്നവര്‍ക്കും സഹപ്രവര്‍ത്തകരുടെ വിവാഹം, ഗൃഹപ്രവേശനം തുടങ്ങിയ ചടങ്ങുകള്‍ക്കും എഎസ്ഐ ബിനു ഇവയെല്ലാം സമ്മാനിക്കാറുണ്ട്.
കുടുംബത്തിന്റെ പിന്തുണ
ജോലിയെ ബാധിക്കാതെയാണ് ബിനുവിന്റെ അലങ്കാരവസ്തു നിര്‍മാണം. നൈറ്റ് ഡ്യൂട്ടിക്കു ശേഷമുള്ള റെസ്റ്റ് ദിവസങ്ങളിലും ജോലി കഴിഞ്ഞുള്ള ഒഴിവു സമയത്തുമൊക്കെയാണ് അദ്ദേഹം അലങ്കാര വസ്തുക്കള്‍ നിര്‍മിക്കുന്നത്. ഭാര്യ ഉഷസും വിദ്യാര്‍ഥിനികളായ മക്കള്‍ ആകര്‍ഷ ബി. പണിക്കരും ആകാംഷ ബി. പണിക്കരും പിന്തുണയുമായി കൂടെയുണ്ട്. ഭര്‍ത്താവ് കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്നത് കണ്ടു പഠിച്ച ഉഷസും ഇപ്പോള്‍ സ്വന്തമായി നെറ്റിപ്പട്ടവും തിടമ്പുമൊക്കെ നിര്‍മിക്കും. ഉഷസ് ഓര്‍ഡര്‍ അനുസരിച്ച് അലങ്കാര വസ്തുക്കള്‍ നിര്‍മിച്ചു നല്‍കുന്നുമുണ്ട്. നല്ലൊരു കര്ഷകന് കൂടിയാണ് എഎസ്ഐ ബിനു.
സീമ മോഹന്‍ലാല്‍