ലണ്ടൻ: യുഎസ് പ്രസിഡന്റ് ട്രംപിനു ചുവപ്പു പരവതാനി വിരിച്ച് ബ്രിട്ടൻ. ബ്രിട്ടീഷ് രാജകുംടുംബത്തിന്റെ കടുത്ത ആരാധകനായ ട്രംപിനു ഗൺസല്യൂട്ടും കുതിരവണ്ടിയിൽ എഴുന്നള്ളിപ്പും നല്കിയാണ് ചാൾസ് രാജാവ് സ്വീകരിച്ചത്. രാജാവിന്റെ ക്ഷണപ്രകാരമുള്ള സ്റ്റേറ്റ് വിസിറ്റിനാണു ട്രംപും പത്നി മെലാനിയയും ബ്രിട്ടനിലെത്തിയത്.
ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ആസ്ഥാനമായ വിൻഡ്സർ കോട്ടയിലെത്തിയ ട്രംപും മെലാനിയയും ചാൾസുമായും പത്നി കാമില്ലയുമായും കൂടിക്കാഴ്ച നടത്തി. 1,300 സൈനികർ നിരയായി നിന്ന പാതയിലൂടെയാണു നാലു പേരും കുതിരവണ്ടികളിൽ എഴുന്നള്ളിയത്. രാജകുടുംബത്തോടുള്ള ആരാധന മുതലെടുത്ത് ട്രംപിൽനിന്നു വാണിജ്യാനുകൂല്യങ്ങൾ നേടിയെടുക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ മോഹിക്കുന്നതായി റിപ്പോർട്ടുണ്ട്.
സാന്പത്തിക സഹകരണവും ശതകോടിക്കണക്കിനു ഡോളറിന്റെ നിക്ഷേപവുമാണു സ്റ്റാർമർ പ്രതീക്ഷിക്കുന്നത്. ട്രംപിന്റെ സന്ദർശനത്തിനോടനുബന്ധിച്ച് അമേരിക്കൻ ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, എൻവീഡിയ, ഗൂഗിൾ, ഓപ്പൺ എഐ തുടങ്ങിയ കന്പനികൾ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ബ്രിട്ടനിൽ 4200 കോടി ഡോളറിന്റെ നിക്ഷേപം നടത്താൻ തീരുമാനിച്ചുകഴിഞ്ഞു.
അടിസ്ഥാനപരമായി വ്യാപാരചർച്ചകൾക്കായിട്ടാണു ബ്രിട്ടൻ സന്ദർശിക്കുന്നതെന്നു ട്രംപ് പറഞ്ഞു. താരിഫുകളുമായി ബന്ധപ്പെട്ട് കുറച്ചുകൂടി നല്ല കരാർ ഉണ്ടാക്കാൻ ബ്രിട്ടനു താത്പര്യമുണ്ടെന്നും ഇക്കാര്യം ചർച്ച ചെയ്യുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഒരു യുഎസ് പ്രസിഡന്റ് ബ്രിട്ടനിൽ രണ്ടു തവണ സ്റ്റേറ്റ് വിസിറ്റ് നടത്തുന്നത് ഇതാദ്യമാണ്. 2019ലായിരുന്നു ട്രംപിന്റെ ആദ്യ സന്ദർശനം.