അലിഗഢ്: ഉത്തർപ്രദേശിലെ അലിഗഢിൽ പശുമാംസം കൈവശം വച്ചെന്നാരോപിച്ച് മുസ് ലിം യുവാക്കളെ ഒരു സംഘം മർദിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. യുവാക്കളുടെ പക്കൽ ഉണ്ടായിരുന്നത് പശുമാംസം അല്ലെന്നു ഫോറൻസിക് സയൻസ് ലബോറട്ടറി കണ്ടെത്തി.
മേയ് 24നായിരുന്നു യുവാക്കൾക്കുനേരേ മർദനമുണ്ടായത്. അലിഗഢിലെ “ഗോ സംരക്ഷകർ’ എന്നവകാശപ്പടുന്ന ഒരു കൂട്ടം ആളുകളാണ് യുവാക്കളെ മർദിച്ചത്. അഖിൽ, അർബാജ്, അകീൽ, നദീം എന്നിവർക്കാണ് ക്രൂരമായ മർദനമേറ്റത്. അൽ അംബർ എന്ന ഫാക്ടറിയിൽനിന്ന് ബീഫ് എടുത്തുവരുന്ന വഴിയിൽ ഒരു സംഘം യുവാക്കളെ തടയുകയായിരുന്നു. കൈയിലുള്ളത് പശുമാംസം ആണെന്നും സംഭവം പുറത്തുപറയാതെ ഇരിക്കണമെങ്കിൽ പണം നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ യുവാക്കൾ സമ്മതിച്ചില്ല. ഇതോടെ സംഘം ക്രൂരമായി മർദിച്ചു.
പോലീസ് എത്തിയാണു യുവാക്കളെ രക്ഷപ്പെടുത്തിയത്. തുടർന്നു നടത്തിയ മാംസ പരിശോധനാ ഫലത്തിലാണ് പശുവിന്റെ മാംസമല്ല എന്ന നിർണായകമായ കണ്ടെത്തലുണ്ടായത്. സംഭവത്തിൽ രണ്ട് എഫ്ഐആർ പോലീസ് രജിസ്റ്റർ ചെയ്തു. 38 പേർ പ്രതികളാണ്. വിജയ് ഗുപ്ത, ഭാനു പ്രതാപ്, ലവ് കുശ്, വിജയ് ബജ്രംഗി എന്നിങ്ങനെ നാലുപേരെ അറസ്റ്റ് ചെയ്തു.