പാലക്കാട്: ദിവസങ്ങളുടെ വ്യത്യാസത്തിൽ വാളയാർ ചെക്ക്പോസ്റ്റിൽ നടന്ന വിജിലൻസ് പരിശോധനയിൽ തുടർച്ചയായി പിടിക്കപ്പെട്ട നാലു മോട്ടോർ വെഹിക്കിൾ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ വിജിലൻസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കഴിഞ്ഞ ജനുവരി 30ന് രാത്രി വാളയാർ മോട്ടോർ വാഹന ചെക്ക്പോസ്റ്റിൽ വിജിലൻസ് നടത്തിയ മിന്നൽപരിശോധനയിയിലും, ദിവസങ്ങൾക്കുമുമ്പ് ജനുവരി 12ന് നടത്തിയ പരിശോധനയിലും കൈക്കൂലിപ്പണം പിടിച്ചെടുത്ത കേസിലാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മേട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജോസഫ് ചെറിയാൻ, അസിസ്റ്റന്റ് മേട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എൽദോസ് രാജു, എ.എസ്. സുരേഷ്, സിബി ഡിക്രൂസ് എന്നിവർക്കെതിരേ വിജിലൻസ് അന്വേഷണം തുടങ്ങിയിട്ടുള്ളത്. ജനുവരി 30 ലെ പരിശോധനയിൽ ഓഫീസ് അറ്റൻഡന്റ് ടി.എസ്. ഗൗതമിനെതിരേയും കേസുണ്ട്.
ഇതരസംസ്ഥാനങ്ങളിൽനിന്നും അമിതഭാരം കയറ്റി വന്ന ചരക്കുവാഹനങ്ങളും കരിങ്കൽ ഉത്പന്നങ്ങൾ, കന്നുകാലികൾ എന്നിവ കയറ്റിവന്ന വാഹനങ്ങളും പരിശോധനകൂടാതെ കടത്തിവിടുന്നതിനു ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥർ കൈക്കൂലിയായി വാങ്ങിയ 71,560 രൂപ വിജിലൻസ് സംഘം പിടിച്ചെടുത്തിരുന്നു.
ഇതുകൂടാതെ ജനുവരിയിൽതന്നെ പത്തിനും പന്ത്രണ്ടിനും ജില്ലയിലെ അതിർത്തി ചെക്ക്പോസ്റ്റുകളിൽ വിജിലൻസ് മിന്നൽപരിശോധനകൾ നടത്തിയിരുന്നു. ഈ മൂന്നു പരിശോധനകളിലുംനിന്നായി 4,88,040 രൂപയും പിടിച്ചെടുത്തിരുന്നു. ഇതിൽ 12 നു നടത്തിയ പരിശോധനയിലാണ് വാളയാർ ഇൻ ചെക്ക്പോസ്റ്റിൽ നിന്ന് 1,27,490 രൂപ വിജിലൻസ് പിടിച്ചെടുത്തതിനു രജിസ്റ്റർ ചെയ്ത മറ്റൊരു കേസിലും ഗൗതം ഒഴികെയുള്ള ഉദ്യോഗസ്ഥർ പ്രതികളായത്.
വാളയാർ ചെക്ക്പോസ്റ്റിലൂടെ കടന്നുപോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാരിൽനിന്നു കൈക്കൂലി വാങ്ങുന്നതായും ഏജന്റുമാർ മുഖേന പണം ചെക്ക്പോസ്റ്റിനു പുറത്തുകടത്തി പിന്നീട് കൈപ്പറ്റിയിരുന്നതായും വിജിലൻസ് നടത്തിയ വിശദപരിശോധനയിൽ കണ്ടെത്തിയിരുന്നു. രണ്ടു പരിശോധനയിലും പ്രതികളാക്കപ്പെട്ട നാല് ഉദ്യോഗസ്ഥരും നിലവിൽ സസ്പെൻഷനിലാണ്.