ഹ്യൂഗോ ഷാവേസ് പോയതോടെ വെനിസ്വലയിലെ അവസ്ഥ സൊമാലിയയുടേതിനു തുല്യം ! ഭക്ഷ്യ വസ്തുക്കള്‍ കടയില്‍ നിന്ന് വാങ്ങാന്‍ നല്‍കേണ്ടത് കോടിക്കണക്കിന് ബൊളിവാര്‍സ്; ഈ ലാറ്റിനമേരിക്കന്‍ രാജ്യത്തിന്റെ അവസ്ഥ അറിഞ്ഞാല്‍ ആരുടെയും നെഞ്ചു തകരും…

ഹ്യൂഗോ ഷാവേസ് എന്ന കരുത്തനായ നേതാവുണ്ടായിരുന്നപ്പോള്‍ വെനസ്വല ശക്തമായിരുന്നു. വമ്പന്മാരായ അമേരിക്കയെ വരെ നേര്‍ക്കുനേര്‍ നിന്ന് വെല്ലുവിളിച്ച് വെനിസ്വലയെ ഉയര്‍ത്തിക്കൊണ്ടു വന്ന ആളായിരുന്നു ഷാവേസ്.

എന്നാല്‍ ഇന്ന് ആ രാജ്യത്തിന്റെ അവസ്ഥ പരമ ദയനീയമാണ്. ഒരു കിലോ ചിക്കന്‍ വാങ്ങാന്‍ ഒരു കോടി 46 ലക്ഷം ബൊലിവാര്‍സ് എങ്കില്‍ ഒരു ടോയ്‌ലറ്റ് റോളിന് കൊടുക്കണം 26 ലക്ഷം ബൊളിവാര്‍സ്.

പണത്തിന്റെ വില പോയാല്‍ അവസ്ഥ എത്രമാത്രം ദയനീമായിരിക്കുമെന്ന് കണ്ടറിയാന്‍ ഈ ലാറ്റിനമേരിക്കന്‍ രാജ്യത്ത് ചെന്നാല്‍ മതി. നിലവിലെ ഭരണാധികാരി നിക്കോളാസ് മഡുരോയുടെ കീഴിലുള്ള സോഷ്യലിസ്റ്റ് സര്‍ക്കാര്‍ രാജ്യത്തെ കടുത്ത പ്രതിസന്ധിയിലേക്കാണ് നയിക്കുന്നതെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

ഈ സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്ന വിവാദ സാമ്പത്തിക നയങ്ങളാണ് രാജ്യത്തെ പ്രതിസന്ധിയിലേക്ക് തള്ളി വിട്ടിരിക്കുന്നത്.കടുത്ത പണപ്പെരുപ്പം മൂലം രാജ്യത്തെ കറന്‍സിയുടെ വില അതിദയനീയമായാണ് ഇടിഞ്ഞിരിക്കുന്നത്.

നിത്യോപയോഗ വസ്തുക്കള്‍ വാങ്ങണമെങ്കില്‍ വണ്ടി വിളിച്ച് കറന്‍സി നോട്ടുകള്‍ കടകളിലേക്ക് കൊണ്ടു പോകേണ്ട ദുരവസ്ഥയാണ് സംജാതമായിരിക്കുന്നത്.പരിധി വിട്ടുയരുന്ന പണപ്പെരുപ്പ നിരക്കിനെ പിടിച്ച് കെട്ടുന്നതിനായി മഡുരോ ഇക്കഴിഞ്ഞ വീക്കെന്‍ഡില്‍ നിര്‍ണായകമായ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.

ഇതിനെ തുടര്‍ന്ന് ഉയര്‍ന്ന ബൊലിവര്‍ നോട്ടുകള്‍ പിന്‍വലിച്ച് പുതിയ ബാങ്ക് നോട്ടുകള്‍ നല്‍കാനുമാരംഭിച്ചിട്ടുണ്ട്. പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ വെള്ളിയാഴ്ച രാജ്യത്തോട് നടത്തിയ ഔദ്യോഗിക സന്ദേശത്തിലാണ് മഡുരോ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇത് പ്രകാരം കൂട്ടത്തോടെ മിനിമം കൂലി വര്‍ധനവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇത് അഞ്ചാം തവണയാണ് രാജ്യത്ത് കൂലി വര്‍ധനവ് നടപ്പിലാക്കുന്നത്. സാമ്പത്തിക രംഗത്ത് നടപ്പിലാക്കാന്‍ പോകുന്ന കടുത്ത പരിഷ്‌കാരങ്ങളെ നേരിടുന്നതിന് മുന്നോടിയായി രാജ്യമെമ്പാടുമുള്ള ജനങ്ങള്‍ വെള്ളിയാഴ്ച ഷോപ്പുകളിലേക്ക് കുതിച്ചിരുന്നു.

മഡുരോ നടപ്പിലാക്കാന്‍ പോകുന്ന മിനിമം ശമ്പള വര്‍ധനവ് കാരണം രാജ്യമാകമാനമുള്ള ആയിരക്കണക്കന് സ്റ്റോറുകള്‍ പൂട്ടാന്‍ ഇടയാക്കുമെന്നാണ് ഷോപ്പര്‍മാരും സാമ്പത്തിക ശാസ്ത്രജ്ഞന്മാരും ആശങ്കപ്പെടുന്നത്. ഷോപ്പുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് ഇത് പ്രകാരം വര്‍ധിപ്പിച്ച കൂലി നല്‍കാന്‍ സാധിക്കാതെ പ്രതിസന്ധിയിലകപ്പെടുമെന്നും അവര്‍ മുന്നറിയിപ്പേകുന്നുണ്ട്.

കൂലി വര്‍ധിപ്പിക്കുന്നതിലൂടെ വെനിസ്വലക്കാര്‍ക്ക് അടിസ്ഥാന ജീവനോപാധികള്‍ വാങ്ങാന്‍ വഴി തുറന്നിടുമെങ്കിലും അവര്‍ക്ക് സാധനങ്ങള്‍ പ്രദാനം ചെയ്യുന്ന സ്റ്റോറുകള്‍ ഉണ്ടാവുമോയെന്ന കാര്യത്തില്‍ സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ ആശങ്കപ്പെടുന്നുണ്ട്.

ചുരുങ്ങിയ വേതനം രാജ്യത്ത് മൂന്ന് മില്യണ്‍ ബൊലിവറില്‍ നിന്നും 180 മില്യണായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇത് കമ്പനികള്‍ക്ക് താങ്ങാനാവില്ലെന്നും സാമ്പത്തിക വിദഗ്ദര്‍ മുന്നറിയിപ്പേകുന്നു. പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് വിവിധ ഇടങ്ങളില്‍ സഹായങ്ങള്‍ ലഭിക്കുന്നുണ്ടെങ്കില്‍ ആരും സഹായിക്കാനില്ലാത്ത അവസ്ഥയിലാണ് വെനസ്വലന്‍ ജനത കഴിയുന്നത്.

Related posts