കാബൂൾ: പാക്കിസ്ഥാൻ പ്രതിരോധമന്ത്രി ഉൾപ്പെടെയുള്ള ഉന്നതർക്ക് വിസ നിഷേധിച്ച് അഫ്ഗാനിസ്ഥാൻ. പാക് ഉന്നതതല പ്രതിനിധി സംഘത്തിന്റെ ഔദ്യോഗിക സന്ദർശനത്തിനുള്ള അഭ്യർഥനകൾ ആവർത്തിച്ചു നിരസിക്കുകയായിരുന്നു താലിബാൻ ഭരണകൂടം. പാക് പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്, ഐഎസ്ഐ മേധാവി അസിം മാലിക്, രണ്ട് പാക് ജനറൽമാർ എന്നിവരുടെ അപേക്ഷകളാണ് അഫ്ഗാൻ നിരസിച്ചത്.
അടുത്തിടെ പാക്കിസ്ഥാൻ നടത്തിയ വ്യോമാതിർത്തി ലംഘനങ്ങളും പക്തിക പ്രവിശ്യയിലെ സിവിലിയൻ പ്രദേശങ്ങളിൽ നടത്തിയ ആക്രമണങ്ങളും ചൂണ്ടിക്കാണിച്ചാണ് അഫ്ഗാൻ ഭരണകൂടത്തിന്റെ നടപടി.
അതേസമയം, അതിർത്തി കടന്നുള്ള ആക്രമണങ്ങളും തീവ്രവാദികൾക്ക് അഭയം നൽകുന്നുണ്ടെന്ന പരസ്പര ആരോപണങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാൻ കാരണമായി. അഫ്ഗാൻ പൗരന്മാർ ആക്രമണത്തിനിരയാകുമ്പോൾ പാക്കിസ്ഥാൻ പ്രതിനിധി സംഘം കാബൂളിലേക്കു വരേണ്ടതില്ലെന്ന് അഫ്ഗാൻ വക്താവ് പറഞ്ഞു.
അതേസമയം, പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും സംയമനവും ശാന്തതയും പുലർത്തണമെന്ന് ചൈന അഭ്യർഥിച്ചു.
അഫ്ഗാന്റെ തുടർച്ചയായ വിസ നിഷേധം ഉഭയകക്ഷി ബന്ധങ്ങളിൽ വർധിച്ചുവരുന്ന പിരിമുറുക്കങ്ങളെ വെളിപ്പെടുത്തുന്നതായി അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.