തൃശൂർ: വ്യാജലഹരിക്കേസിൽ മുംബൈയിൽ നിന്ന് പിടിയിലായ ലിവിയ ജോസിനേയും നേരത്തെ ബംഗളുരുവിൽ നിന്ന് അറസ്റ്റ് ചെയ്ത ലിവിയയുടെ സുഹൃത്ത് നാരായണദാസിനേയും ഒരുമിച്ച് ചോദ്യം ചെയ്യാൻ അന്വേഷണസംഘം.ഇരുവരേയും കസ്റ്റഡിയിൽ വാങ്ങാൻ ഉടൻ തന്നെ പോലീസ് അപേക്ഷ നൽകും.
14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത ലിവിയയെ കസ്റ്റഡിയിൽ വാങ്ങാനുള്ള തീരുമാനത്തിലാണ് അന്വേഷണസംഘം. കേസിൽ നേരത്തെ അറസ്റ്റിലായ നാരായണ ദാസിനൊപ്പം, ലിവിയയെയും വിശദമായി ചോദ്യംചെയ്യും. ഇരുവരുടെയും മൊഴികളിൽ ചില വൈരുധ്യങ്ങളും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
തന്നെക്കുറിച്ച് ഷീലസണ്ണി അപവാദം പ്രചരിപ്പിച്ചതിലുള്ള ദേഷ്യമാണ് വ്യാജലഹരിക്കേസിലേക്ക് തന്നെ നയിച്ചതെന്നാണ് ലിവിയ പറയുന്നത്. ബംഗളൂരുവിൽ മോശം ജീവിതമാണ് താൻ ജീവിക്കുന്നതെന്ന് ഷീല സണ്ണി പറഞ്ഞുണ്ടാക്കിയെന്നാണ് ലിവിയ പോലീസിനോടു പറഞ്ഞത്.
ബംഗളൂരുവിൽ പഠിക്കാൻ പോയ താൻ എങ്ങിനെ ഇത്രയധികം പണമുണ്ടാക്കിയെന്ന് ഷീലസണ്ണി സംശയംപ്രകടിപ്പിച്ചതാണ് വൈരാഗ്യത്തിന് തുടക്കമായതെന്നാണ് ലിവിയ പറയുന്നത്. ഷീലയെ കുടുക്കാനുള്ള പക ഇതായിരുന്നു എന്നും അന്വേഷണ സംഘത്തോട് ലിവിയ പറഞ്ഞു. കുറ്റകൃത്യത്തിൽ തന്റെ സഹോദരിക്ക് പങ്കില്ലെന്നും ലിവിയ ജോസ് പോലീസിനോട് പറഞ്ഞു.