മണ്ണാർക്കാട് (പാലക്കാട്): അട്ടപ്പാടി ചുരത്തിലെ ഒന്‍പതാംവളവിൽ കൂറ്റൻ പാറക്കല്ലുവീണ് ആറുമണിക്കൂറോളം ഗതാഗതം മുടങ്ങി.20 അടി ഉയരത്തിൽനിന്നുമാണ് കൂറ്റൻ പാറക്കല്ല് റോഡിലേക്കു വീണത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നോടെയായിരുന്നു സംഭവം. ഈസമയം റോഡിൽ വാഹനങ്ങളില്ലാത്തതിനാൽ വൻദുരന്തം ഒഴിവായി. ചുരത്തിലെ ഗതാഗതം പൂർണമായും നിലച്ചു.
ഇരുഭാഗത്തുനിന്നും എത്തിയ ജനങ്ങൾ ആറുമണിക്കൂറോളം ചുരത്തിൽ കുടുങ്ങി. അപകടമുണ്ടായ സ്ഥലത്തുനിന്ന് ചുരത്തിന്റെ ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു.മണ്ണാർക്കാട്ടുനിന്നും ആംബുലൻസിലാണ് വെള്ളം ഉൾപ്പെടെ ചുരത്തിൽ കുടുങ്ങിയവർക്ക് എത്തിച്ചുനൽകിയത്.
വൈകുന്നേരം നാലുമണിയോടെ മണ്ണാർക്കാട് തഹസിൽദാറിന്റെ നേതൃത്വത്തിലുള്ള റവന്യൂസംഘവും പോലീസും അഗ്നിരക്ഷാസേനയും വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകരും സ്ഥാലത്തെത്തി റോഡിലെ പാറയുംമണ്ണും ഒഴിവാക്കുന്നതിനുള്ള നടപടികൾ തുടങ്ങി. രാത്രി ഏഴിനാണ് പാറപൊട്ടിക്കുന്നതിനുള്ള മെഷീൻ അടങ്ങിയ വാഹനമെത്തിയത്.
കനത്ത മഴ പ്രവർത്തനങ്ങൾക്കു തടസമായി. മണ്ണാർക്കാട് ആനമൂളിയിലും അട്ടപ്പാടി മുക്കാലിയിലും വാഹനങ്ങളെ പോലീസ് തിരിച്ചുവിട്ടു. ചുരത്തിൽ കുടുങ്ങിയ ചെറിയ വാഹനങ്ങളെയും തിരിച്ചുവിട്ടു.
രാത്രി എട്ടോടെയാണ് പാറ പൊട്ടിക്കൽ നടപടി പൂർത്തിയായത്. ഒന്പതിനു ഗതാഗതം പുനഃസ്ഥാപിക്കാനായി.രാത്രിയിൽ ചുരത്തിലൂടെ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്നു റവന്യൂവകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.