ഭുവനേശ്വര്‍: വിവാഹസമ്മാനമായി പാഴ്സലായി അയച്ച ബോംബ് പൊട്ടിത്തെറിച്ച് നവവരനും ബന്ധുവും കൊല്ലപ്പെട്ട കേസില്‍ മുന്‍ കോളജ് പ്രിന്‍സിപ്പലിന് ജീവപര്യന്തം തടവ്. ഒഡീഷയിലെ പട്നഗഡിയിലുള്ള ജ്യോതി വികാസ് ജൂണിയര്‍ കോളജ് പ്രിന്‍സിപ്പലായിരുന്ന പുഞ്ചിലാല്‍ മെഹറിനാണ് അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. 2018 ഫെബ്രുവരി 23നു നടന്ന സ്ഫോടനത്തില്‍ സോഫ്റ്റ് വെയര്‍ എൻജിനീയറായ സൗമ്യശേഖര്‍ സാഹുവും ബന്ധു ജെമാമണി സാഹുവുമാണു കൊല്ലപ്പെട്ടത്.
സൗമ്യശേഖര്‍ സാഹുവിന്റെയും റീമയുടെയും വിവാഹം കഴിഞ്ഞ് അടുത്തദിവസം അവരുടെ വീട്ടിലേക്ക് ഒരു പാര്‍സല്‍ ലഭിച്ചു. വിവാഹസമ്മാനമാണെന്നു കരുതി സാഹു പാര്‍സല്‍ തുറന്നതും ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ സൗമ്യശേഖറും ബന്ധുവും കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ സൗമ്യശേഖറിന്റെ ഭാര്യ റീമയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
യൂട്യൂബില്‍ വീഡിയോ കണ്ടാണ് പുഞ്ചിലാല്‍ ബോംബ് നിര്‍മിച്ചത്. 2017ല്‍ ദീപാവലി സമയത്ത് വാങ്ങിയ പടക്കങ്ങൾ ബോംബ് നിര്‍മിക്കാന്‍ ഉപയോഗിച്ചു. ബോംബ് പാര്‍സലാക്കി മധുരപലഹാരം എന്ന വ്യാജേനയാണ് അയച്ചത്. സംശയം തോന്നാതിരിക്കാന്‍ സാഹുവിന്റെ വിവാഹത്തിലും സംസ്കാരച്ചടങ്ങിലും പ്രതി പങ്കെടുത്തിരുന്നു.
സൗമ്യശേഖറിന്റെ അമ്മയോടുളള പകയാണു കൊലപാതകത്തിന് കാരണമായതെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പ്രിന്‍സിപ്പൽ സ്ഥാനത്തുനിന്നു പുഞ്ചിലാല്‍ മെഹറിനെ മാറ്റി സൗമ്യശേഖര്‍ സാഹുവിന്റെ അമ്മയെ നിയമിച്ചതാണു വൈരാഗ്യത്തിനു കാരണം. ഹീനമായ കുറ്റകൃത്യമാണ് ഇതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. ജീവപര്യന്തം തടവിനു പുറമെ പ്രതിക്ക് അമ്പതിനായിരം രൂപ പിഴയും കോടതി വിധിച്ചു.