അമ്മയേയും വെട്ടിനുറുക്കരുതേ… നന്ദുവിന്റെ അപേക്ഷ വൈറലാകുന്നു

kkd-remaandsonവടകര: ടി.പി. ചന്ദ്രശേഖരനെ വെട്ടിനുറുക്കിയ സംഭവത്തിന്റെ ഞെട്ടല്‍ മാറുംമുമ്പ് അമ്മ കെ.കെ. രമയെയും ആക്രമിക്കുകയും 51 വെട്ടുവെട്ടുമെന്ന് ആക്രോശിക്കുകയും ചെയ്യുന്ന ഒരുകൂട്ടം ആളുകള്‍ക്കിടയില്‍ ദൃക്‌സാക്ഷിയായതിന്റെ ഞെട്ടലിലാണ് കെ.കെ. രമയുടെ മകന്‍ നന്ദുവെന്ന അഭിനന്ദ്. ശനിയാഴ്ച നടന്ന സംഭവത്തില്‍ തച്ചോളി മാണിക്കോത്ത് പ്രദേശത്തേക്ക് രമയെത്തിയത് നന്ദു ഓടിച്ച കാറിലാണ്. സംഭവം നടന്ന സ്ഥലത്തിനു വെളിയില്‍ നിന്ന നന്ദുവിന് അമ്മയെ ആളുകള്‍ കൈയേറ്റം ചെയ്യുന്നത് കണ്ടുനില്‍ക്കാനേ കഴിഞ്ഞുള്ളു. പിന്നീട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രമയോടൊപ്പം ആശുപത്രിയിലെത്തിയ നന്ദു ഡിസ്ചാര്‍ജ് ചെയ്യുന്നതുവരെ കൂടെ കട്ടിലിനടുത്തുണ്ടായിരുന്നു.

അമ്മയും അക്രമിക്കപ്പെട്ടതിലുള്ള വേദന ഞായറാഴ്ചയാണ് നന്ദു തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. അപേക്ഷയാണ്…. എന്റെ അമ്മയെയും കൊന്നുകളയരുതെന്നു പറഞ്ഞു തുടങ്ങുന്ന നന്ദുവിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം.  അച്ഛന്‍ മരിക്കുമ്പോള്‍ എനിക്ക് 17 വയസാണ്. അച്ഛനൊപ്പം ജീവിക്കാന്‍ കഴിഞ്ഞ 17 വര്‍ഷക്കാലവും എനിക്ക് കിട്ടിയതിനേക്കാള്‍, ഒഞ്ചിയത്തെ സാധാരണ മനുഷ്യര്‍ക്കാണ് അച്ഛനെ കിട്ടിയിട്ടുണ്ടാവുക. അതുകൊണ്ടുതന്നെ അച്ഛനെ എന്തിനു കൊന്നു എന്നും അച്ഛന്‍ ആരായിരുന്നുവെന്നും ഞാനെഴുതേണ്ടതോ പറയേണ്ടതോ ഇല്ല. അച്ഛനെപ്പോഴും വീട്ടില്‍ രാഷ്ട്രീയം പറയുമായിരുന്നു.

ഒരുപാടേറെ മനുഷ്യരുടെ കഷ്ടപ്പാടിന്റെയും പോരാട്ടത്തിന്റെയും കഥകള്‍. അച്ഛന് പറയാനറിയാവുന്ന കഥകള്‍ അത് മാത്രമായിരുന്നു എന്നതാണ് സത്യം. ഓര്‍മ്മയില്‍നിന്ന് വിട്ടുപോകാതെ എന്റെയുള്ളിലിപ്പോഴും അച്ഛന്റെ നെഞ്ചിന്റെ ചൂടുണ്ട്. 17 വയസില്‍ അച്ഛന്‍ മരിച്ചുപോയ എന്നെപോലുള്ള ഒരുപാടേറെ കുട്ടികള്‍ക്ക് അച്ഛന്റെ ചൂടും കരുതലും നഷ്ടപെട്ടിട്ടുണ്ട്. ആ ചൂടിന്റെ ഓര്‍മകളെപോലും വെട്ടി വെട്ടി നുറുക്കി ഇല്ലാതാക്കുന്ന ദുരനുഭവം ഒരുപക്ഷെ എന്നെപോലെ അവര്‍ക്കാര്‍ക്കും ഉണ്ടായിരിക്കാനിടയില്ല.

അച്ഛനുണ്ട്, അച്ഛന്‍ അവസാനിപ്പിച്ചു പോയതെല്ലാം നമ്മള്‍ മുഴുമിപ്പിക്കുമെന്നു പറഞ്ഞാണ് അമ്മ എനിക്ക് അന്നൊക്കെ ധൈര്യം തന്നത്. ആ അമ്മയെയല്ല ഞാനിന്ന് ആശുപത്രികിടക്കയില്‍ കണ്ടത്. അമ്മ പേടിച്ചിരിക്കാനിടയില്ല. അമ്മ അച്ഛന്റെ ഭാര്യയായിരുന്നല്ലോ, പക്ഷെ അമ്മ തളര്‍ന്നിട്ടുണ്ട്. എന്നെകുറിച്ചോര്‍ത്ത് ആരോടും പങ്കുവെക്കാനാവാത്ത വേവലാതികള്‍ അമ്മയ്ക്കുണ്ടായിരിക്കാം. ആശുപത്രിയില്‍ അമ്മയുടെ അടുത്തിരിക്കുമ്പോള്‍ അമ്മ പറഞ്ഞത് “ഇതൊരു വിഷയമാക്കരുത്, കലാശക്കൊട്ടിന്റെ ദിവസമാണ്.

നമ്മള്‍ സംയമനത്തോടെ ഇരിക്കണമെന്നാണ്” മരിക്കുന്നതിനു മുമ്പുള്ള അച്ഛന്റെ പ്രസംഗങ്ങളിലെല്ലാം അച്ഛന്‍ ആവര്‍ത്തിച്ചതും അതുതന്നെയായിരുന്നു. ആര്‍.എം.പിയുടെ ഒറു ഡസനോളം അനൗണ്‍സ്‌മെന്റ് വണ്ടികള്‍, നാലും അഞ്ചും അംഗങ്ങളുടെ നൂറിലേറെ സ്ക്വാഡുകള്‍… വടകര നിയോജകമണ്ഡലത്തില്‍ അമ്മയ്ക്ക് വോട്ടുതേടിയിറങ്ങിയ ഉച്ചഭാഷിണികളോ സഖാക്കളോ അമ്മ ആശുപത്രിയിലാണെന്ന് പറഞ്ഞില്ല. പ്രതിഷേധിക്കാനും പ്രതികരിക്കാനും ഇതിനെതിരെ വോട്ടുചെയ്യാനും ആഹ്വാനം ചെയ്തില്ല. ഇതിന്റെ പേരില്‍ ഒരു വോട്ടുപോലും ആര്‍.എം.പിക്കു വേണ്ട എന്ന തീരുമാനം എത്ര ഹൃദയവിശാലതയോടെയാണ് എന്റെ സഖാക്കള്‍ ഏറ്റെടുത്തത്.

വടകര മണ്ഡലത്തില്‍ അമ്മയ്ക്ക് വോട്ടുകിട്ടാന്‍ ആര്‍.എം.പിയുടെ അനൗണ്‍സ്‌മെന്റ് വണ്ടികള്‍ കെ.കെ രമ ആശുപത്രിയിലാണെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് മണ്ഡലം മുഴുവന്‍ ചുറ്റിയാല്‍ മതിയായിരുന്നു. സംഭവമറിഞ്ഞ് അങ്ങിങ്ങുനിന്നായി ഒടിവന്നവര്‍ പൊലീസ് സ്റ്റേഷന്‍പോലും ഉപരോധിച്ചില്ല. തികഞ്ഞ സംയമനത്തോടെ ബസ് സ്റ്റാന്റില്‍ കുത്തിയിരുന്ന് തിരിച്ചുപോയി. അച്ഛന്‍ നടത്തിയത് ശരിക്കുവേണ്ടിയുള്ള നിരന്തരമായ പോരാട്ടമായിരുന്നു. അച്ഛന്‍ കൊല്ലപ്പെട്ടശേഷം ഞങ്ങളെ കാണാന്‍ വന്ന ജനം, അച്ഛന്‍ എത്രമാത്രം വലുതായിരുന്നുവെന്ന് എന്നെ ബോധ്യപ്പെടുത്തുകയായിരുന്നു.

അച്ഛനെകുറിച്ച് ഞാനിതേവരെ ഇങ്ങിനെ എഴുതാനിരുന്നിട്ടില്ല. എനിക്ക് കണ്ണുനിറഞ്ഞൊന്നു കാണാന്‍പോലും കഴിയാത്ത രൂപത്തില്‍ എന്റെ അച്ഛന്റെ മുഖം നുറുങ്ങിപോയതിന് ശേഷമുള്ള ദിവസങ്ങളില്‍ ഞാനനുഭവിച്ച മാനസികാവസ്ഥയെകുറിച്ച് ഞാനിതേവരെ ഒന്നും പങ്കുവച്ചിട്ടില്ല. ഇതും ഞാനാഗ്രഹിച്ചതല്ല. എനിക്ക് പറയേണ്ടി വന്നതാണ്.    അച്ഛനെ വെട്ടിയതിനേക്കാള്‍ വെട്ടുകള്‍ അമ്മയെ വെട്ടും എന്ന ഭീഷണി എന്നോടല്ലേ? ഞാനെന്താണ് നിങ്ങളോട് ചെയ്തത്?

എന്തായിരുന്നു എന്റെ അച്ഛന്‍ ചെയ്ത കുറ്റം? ഒരു പ്രസ്ഥാനത്തിന് തെറ്റുപറ്റുന്നു എന്ന്പറയുന്നത് ഇങ്ങിനെ വെട്ടിനുറുക്കാന്‍ മാത്രം വലിയ തെറ്റായിരുന്നോ? അച്ഛനുണ്ടാക്കിയ പാര്‍ട്ടി അച്ഛനോടെ അവസാനിക്കാത്തതിന്റെ പകയാണോ അമ്മയോട് തീര്‍ക്കുന്നത്? ചിരിച്ചുകൊണ്ടല്ലാതെ അമ്മ എപ്പോഴെങ്കിലും നിങ്ങളോടാരോടെങ്കിലും സംസാരിച്ചിട്ടുണ്ടോ? എന്റെ അച്ഛനെ കൊന്നതിന്റെ പകയില്‍ അമ്മ എപ്പോഴെങ്കിലും നിങ്ങളോട് കയര്‍ത്തിട്ടുണ്ടോ?   എനിക്കുവേണ്ടിയെങ്കിലും അമ്മയെ വിട്ടുകൂടെ? എനിക്കമ്മയേയുള്ളു. എന്റെ അച്ഛന്റെ ഓര്‍മ്മയില്‍ ജീവിക്കാന്‍ എനിക്കമ്മയെ വേണം. കൊന്നുകളയരുത്.
നന്ദു.

Related posts