ചങ്ങനാശേരി: ഇത്തിത്താനം പൊന്‍പുഴ പ്രഭാനിലയത്തില്‍ അഞ്ജലി (മോളമ്മ-31) കൊല്ലപ്പെട്ട കേസിലെ മൂന്നാംപ്രതി പ്രഭാനിലയത്തില്‍ ഗോപിയുടെ പോസ്റ്റുമോര്‍ട്ടം ഇന്നു നടക്കും. പോസ്റ്റുമാര്‍ട്ടത്തിനു ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഒന്നാംപ്രതി പ്രദീപ്കുമാറിന്റെ പിതാവും കേസിലെ മൂന്നാംപ്രതിയുമായ പ്രഭാനിലയത്തില്‍ ഗോപിയെ ഇന്നലെയാണ് ജീവനൊടുക്കിയ നിലയില്‍ കണെ്ടത്തിയത്. ഇത്തിത്താനം പൊന്‍പുഴ പൊക്കത്തിലുള്ള വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് ഗോപിയുടെ മൃതദേഹം കണ്ടത്. ആശുപത്രിയില്‍ പോയ ഭാര്യ പ്രഭാവതി ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് ഗോപിയെ മരിച്ച നിലയില്‍ കണ്ടത്.
ബൈക്കപകടത്തെത്തുടര്‍ന്ന് പരിക്കേറ്റ് അബോധാവസ്ഥയില്‍ തളര്‍ന്നുകഴിഞ്ഞിരുന്ന അഞ്ജലിയെ ഭര്‍ത്താവ് പ്രദീപ് മയക്കുമരുന്നു നല്‍കി കാറില്‍ കയറ്റി വാഗമണിലെ കാരിക്കോട് ടോപ്പില്‍നിന്ന് അറുന്നൂറിലധികം അടി താഴ്ചയുള്ള കൊക്കയിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്. 2009 ഒക്‌ടോബര്‍ 27-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഈ കേസില്‍ മാതാവ് പ്രഭാവതി രണ്ടാം പ്രതിയും പിതാവ്് ഗോപി മൂന്നാം പ്രതിയുമായാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കേസിലെ ഒന്നാം പ്രതി അഞ്ജലിയുടെ ഭര്‍ത്താവ് പ്രദീപ്കുമാറി(39)നെ 2013 സെപ്റ്റംബര്‍ 13-ന് അറസ്റ്റു ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. പ്രദീപ്കുമാര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. മകളോടൊപ്പം അമേരിക്കയിലായിരുന്ന ഗോപിയും മാതാവ് പ്രഭാവതിയും നാട്ടിലെത്തിയപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. ഇവരും ഇപ്പോള്‍ ജാമ്യത്തിലാണ്.
അഞ്ജലിയെ പ്രദീപ് കൊലപ്പെടുത്തിയ വിവരം മറച്ചുവച്ച് അഞ്ജലി പുറപ്പെട്ടുപോയെന്ന് മൊഴി നല്‍കി കേസ് വഴിതെറ്റിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. കൂടാതെ പ്രദീപ് അഞ്ജലിയെ വിവാഹംചെയ്ത ശേഷം അര്‍ച്ചന, സിനി എന്നീ രണ്ടു യുവതികളെക്കൂടി വിവാഹം ചെയ്തിരുന്നു. ഈ വിവാഹങ്ങള്‍ക്ക് പിതാവ് ഗോപിയും മാതാവ് പ്രഭാവതിയും സാക്ഷികളായിരുന്നുവെന്നു പോലീസ് കേസ് ഡയറിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്്. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതുമൂലമാണ് വിവരം പുറത്തു പറയാതിരുന്നതെന്ന് പ്രഭാവതി പോലീസിന് മൊഴി നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട മാനസിക സംഘര്‍ഷങ്ങളും കുടുംബത്തിലെ വഴക്കുമാണ് ഗോപിയുടെ മരണത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
ചങ്ങനാശേരി ഡിവൈഎസ്പിയായിരുന്ന കെ.ശ്രീകുമാര്‍, സിഐ ആയിരുന്ന വി.എ.നിഷാദ്‌മോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസാണ് കേസന്വേഷിച്ചിരുന്നത്. ഇപ്പോള്‍ ഈ കേസിന്റെ അന്വേഷണം ഡിവൈഎസ്പി എ.അജിത്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിനു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിനാണ്. അഞ്ജലിയെ വാഗമണിലെ കൊക്കയില്‍ തള്ളിയെന്ന പ്രദീപ്കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചങ്ങനാശേരി പോലീസ് വാഗമണില്‍ എത്തി നാട്ടുകാരുടെ സഹായത്തോടെ മൂന്നുതവണ തെരച്ചില്‍ നടത്തിയാണ് അഞ്ജലിയുടേതെന്നു സംശയിക്കുന്ന അസ്ഥികള്‍ കണെ്ടടുത്തത്.
കാരിക്കോട് ടോപ്പിലെ കൊക്കയില്‍നിന്ന് പോലീസ് കണെ്ടടുത്ത അഞ്ജലിയുടേതെന്നു കരുതുന്ന അസ്ഥികള്‍ ഹൈദരാബാദിലെ ഫൊറന്‍സിക് ലാബില്‍ ഡിഎന്‍എ പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഈ അസ്ഥികള്‍ മണ്ണില്‍ പുതഞ്ഞുകിടന്നിരുന്നതിനാല്‍ ഇവയില്‍നിന്ന് വ്യക്തമായ പരിശോധനാഫലം ലഭിച്ചിട്ടില്ല. ഡിഎന്‍എ പരിശോധനാഫലം കഴിഞ്ഞയാഴ്ച ചങ്ങനാശേരി സിഐക്ക് ലഭിച്ചു. അതേസമയം പ്രഭാവതി കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് മുമ്പാകെ നല്‍കിയ മൊഴി കേസ് സംബന്ധിച്ച് പുതിയ വഴിത്തിരിവുകള്‍ ഉണ്ടാക്കുമെന്നാണ് സൂചന.