മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് മറ്റൊരു നാഴികക്കല്ല് പിന്നിടാനൊരുങ്ങുകയാണ്. ന്യൂസിലന്‍ഡിനെതിരേ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരം ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ അഞ്ഞൂറാമത്തെ മത്സരമാണ്. 22ന് കാണ്‍പുരിലാണ് ടെസ്റ്റ്. എന്നാല്‍, 500-ാം ടെസ്റ്റ് ഇന്ത്യയിലെ ചരിത്രപ്രസിദ്ധമായ ഈഡന്‍ ഗാര്‍ഡന്‍സ് കോല്‍ക്കത്ത, വാങ്കഡെ സ്‌റ്റേഡിയം മുംബൈ, ചിദംബരം സ്റ്റേഡിയം ചെന്നൈ, ഫിറോസ് ഷാ കോട്‌ല ന്യൂഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലെവിടെയെങ്കിലും വേണം എന്ന ആവശ്യ വും ഉയര്‍ന്നിരുന്നു. ഇക്കാര്യം ബിസിസിഐ വളരെ ലാഘവത്തോടെയാണ് കണ്ടതെന്നും ആരോപിക്കപ്പെടുന്നു. ഈഡന്‍ ഗാര്‍ഡന്‍സിലാണ് രണ്ടാം ടെസ്റ്റ് നടക്കുന്നത് എന്നതുതന്നെ ബിസിസിഐയുടെ ഭാവനാശൂന്യതയാണ് വ്യക്തമാക്കുന്നതെന്നും വിമര്‍ശനമുണ്ട്.
എന്നാല്‍, റൊട്ടേഷന്‍ പോളിസി പ്രകാരമാണ് കാണ്‍പുരിന് വേദി ലഭിച്ചതെന്നും മറ്റ് താത്പര്യങ്ങള്‍ അതിനു പിന്നിലില്ലെന്നും ബിസിസിഐ വ്യക്തമാക്കി.ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല നേതൃത്വം നല്‍കുന്ന ക്രിക്കറ്റ് അസോസിയേഷന്റെ കീഴിലാണ് കാണ്‍പുരിലെ ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയം.
എന്തായാലും വിവാദങ്ങള്‍ മാറ്റിവച്ച് 500-ാം ടെസ്റ്റിന് സര്‍വാലങ്കാരങ്ങളോടെ ഒരുങ്ങിയിരിക്കുകയാണ് കാണ്‍പുര്‍ ഗ്രീന്‍പാര്‍ക്ക്. ഇന്ത്യ- ന്യൂസിലന്‍ഡ് പരമ്പരയിലെ രണ്ടാം മത്സരത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കോല്‍ക്കത്തയില്‍ നടക്കുന്ന മത്സരം ഇന്ത്യന്‍ മണ്ണില്‍ നടക്കുന്ന 250-ാം ടെസ്റ്റാണ്.
ചരിത്രം
1932ലാണ് ഇന്ത്യ ആദ്യ ടെസ്റ്റ് കളി തുടങ്ങുന്നത്. ഇംഗ്ലണ്ടിനെതിരേ ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 158 റണ്‍സിനു പരാജയപ്പെട്ടു. സ്‌കോര്‍: ഇംഗ്ലണ്ട് 259, എട്ടിന് 275 ഡിക്ലയേഡ്. ഇന്ത്യ 189, 187. പോര്‍ബന്തര്‍ മഹാരാജാവായ ലഫ്റ്റനന്റ് കേണല്‍ മഹാരാജ റാണനട്‌വര്‍ സിംഗ്ജി ഭാവ്‌സിംഗ്ജി സാഹിബ് ബഹാദൂര്‍ നയിച്ച ടീമിലെ പ്രധാന താരമായിരുന്നു സി.കെ. നായുഡു. ആദ്യ ഇന്നിംഗ്‌സില്‍ അദ്ദേഹം 40 റണ്‍സ് നേടി ടോപ് സ്‌കോററായി. മൂന്നു ദിവസം മാത്രമാണ് മത്സരം നീണ്ടത്.
പിന്നീട് 1933ല്‍ ഇന്ത്യയിലെത്തിയ ഇംഗ്ലണ്ടിനോട് ആദ്യമത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും രണ്ടാം മത്സരത്തില്‍ സമനില പിടിച്ചു. മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2-0നു വിജയിച്ചു. ഒരു ടെസ്റ്റ് മത്സരം വിജയിക്കാന്‍ ഇന്ത്യക്ക് 1951 വരെ കാത്തിരിക്കേണ്ടിവന്നു. 1951-52 സീസണില്‍ ഇന്ത്യയില്‍ പര്യടനത്തിനെത്തിയ ഇംഗ്ലണ്ട് ടീമിനെതിരേയാണ് ഇന്ത്യയുടെ ആദ്യവിജയവും. അഞ്ചു മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തില്‍ ചെന്നൈയില്‍ നടന്ന പോരാട്ടത്തില്‍ (1952 ഫെബ്രുവരി 6-10) ഇന്ത്യ ഇന്നിംഗ്‌സിനും എട്ടു റണ്‍സിനും പരാജയപ്പെട്ടു. പോളി ഉമ്രഗിറുടെ സെഞ്ചുറിയാണ് ഇന്ത്യക്ക് ആകെ കിട്ടിയ നേട്ടം.
84 വര്‍ഷത്തെ ക്രിക്കറ്റ് ചരിത്രത്തില്‍ നിരവധി ലോകോത്തര പോരാട്ടങ്ങള്‍ നാം കണ്ടു. നിരവധി താരോദയങ്ങളും. സി.കെ. നായുഡുവില്‍ തുടങ്ങി, ഗുണ്ടപ്പ വിശ്വനാഥും സുനില്‍ ഗാവസ്കറും കപില്‍ദേവും സച്ചിന്‍ തെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും കടന്ന് വിരാട് കോഹ്്‌ലിയിലെത്തി നില്‍ക്കുന്ന ഇതിഹാസതാരങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന പോരാട്ടങ്ങള്‍ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിനെ സമ്പന്നമാക്കി.
കണക്കിലെ ഇന്ത്യ
ഇതുവരെ ഇന്ത്യ കളിച്ച 499 ടെസ്റ്റുകളില്‍ 248 മത്സരങ്ങള്‍ ഇന്ത്യയിലും 251 മത്സരങ്ങള്‍ ഇന്ത്യക്കു പുറത്തുമാണ് നടന്നത്. ഇന്ത്യയില്‍ നന്ന 248 ടെസ്റ്റില്‍ ഇന്ത്യ 87 മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ 51ല്‍ തോറ്റു. ഒരെണ്ണം ടൈയായപ്പോള്‍ 109 മത്സരങ്ങള്‍ സമനിലയിലായി. ഇന്ത്യക്കു പുറത്തെ 251 പോരാട്ടങ്ങളില്‍ 42 എണ്ണത്തില്‍ മാത്രമാണ് വിജയിക്കാനായത്. 106ല്‍ തോറ്റു. 103 മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു.
നായകരുടെ പട്ടിക പരിശോധിച്ചാല്‍ മികച്ച നേട്ടം കൈവരിച്ച മഹേന്ദ്രസിംഗ് ധോണിയാണ് മുന്നില്‍. 2009 മുതല്‍ 2014 വരെ ഇന്ത്യയെ നയിച്ച ധോണി 60 മത്സരങ്ങളില്‍ നായകന്റെ ക്യാപ് അണിഞ്ഞു. 27 മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ 18 മത്സരങ്ങളില്‍ തോറ്റു. 15 മത്സരങ്ങള്‍ സമനിലയിലായി. 49 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച സൗരവ് ഗാംഗുലി 21 മത്സരങ്ങളില്‍ വിജയിച്ചു. 13ല്‍ തോറ്റപ്പോള്‍ 15 എണ്ണം സമനിലയില്‍ പിരിഞ്ഞു.
കാണ്‍പുരില്‍
കാണ്‍പുര്‍ ഒരിക്കലും ഇന്ത്യയുടെ സ്ഥിരം ടെസ്റ്റ് വേദിയായിരുന്നില്ല. എങ്കിലും ചില മിന്നും പോരാട്ടങ്ങള്‍ കൊണ്ട് ഈ വേദി ശ്രദ്ധേയമാണ്. 1959ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന ടെസ്റ്റില്‍ ഒരു ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമെന്ന റിക്കാര്‍ഡ് ജാസു പട്ടേല്‍ സ്വന്തമാക്കിയത് ഇവിടെവച്ചാണ്. 69 റണ്‍സ് വഴങ്ങി ഒമ്പതു വിക്കറ്റാണ് ജാസു അന്നു നേടിയത്. പിന്നീട് 1999ല്‍ പാക്കിസ്ഥാനെതിരേ 10 വിക്കറ്റ് നേടിക്കൊണ്ട് അനില്‍ കുംബ്ലെയാണ് ഇതു തിരുത്തിയത്. ഗുണ്ടപ്പ വിശ്വനാഥ് ആദ്യ ടെസ്റ്റ് സെഞ്ചുറി നേടിയതും മുഹമ്മദ് അസ്ഹറുദ്ദീന്‍ ഹാട്രിക് സെഞ്ചുറി (കരിയറിലെ ആദ്യ മൂന്നു ടെസ്റ്റിലും സെഞ്ചുറി ) തികച്ചതും ഇതേ വേദിയില്‍ത്തന്നെ.
മികച്ച പിച്ചാണ് കാണ്‍പുരില്‍ ഒരുക്കിയിരിക്കുന്നത്. ക്ലാസിക് ഇന്ത്യന്‍ ട്രാക്ക് എന്നാണ് ഗ്രൗണ്ട്‌സ്മാന്‍ ശിവ്കുമാര്‍ ട്രാക്കിനെ വിലയിരുത്തുന്നത്. തുടക്കത്തില്‍ ബാറ്റിംഗിനെയും ഫാസ്റ്റ് ബൗളിംഗിനെയും പിന്തുണയ്ക്കുന്ന പിച്ച് പിന്നീട് സ്പിന്‍ ബൗളിംഗിന് അനുകൂലമാകും.