ബാംബൊലിം (ഗോവ): സൂപ്പർ ടീമുകളുടെ ആവേശപ്പോരിൽ ഗോവൻ തീരങ്ങളിൽ ഇന്നു മുതൽ കാൽപ്പന്ത് പൂരം.
കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹൻ ബഗാനും തമ്മിലുള്ള പോരാട്ടത്തോടെ ഏഴാം സീസണ് ഐഎസ്എല്ലിന് (ഇന്ത്യൻ സൂപ്പർ ലീഗ്) ഇന്നു തുടക്കമാകും.
രാത്രി 7.30 ബാംബൊലിമിലെ ജിഎംസി അത്ലറ്റിക് സ്റ്റേഡിയത്തിലാണു മത്സരം. ഐഎസ്എൽ ചരിത്രത്തിൽ ഏറ്റവും അധികം തവണ (മൂന്ന്- 2014, 2016, 2019-20) കിരീടം നേടിയ ടീമാണു കോൽക്കത്തൻ സംഘം.
2014, 2016 സീസണുകളിൽ ഫൈനലിൽ പ്രവേശിച്ചതാണു കേരള ക്ലബ്ബിന്റെ മികച്ച പ്രകടനം. കഴിഞ്ഞ സീസണിലെ ഉദ്ഘാടന മത്സരത്തിൽ എടികെയെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചിരുന്നു.
ഗാലറികളിൽ ആർപ്പുവിളികളുടെ ഇടിമുഴക്കമില്ലെങ്കിലും കോവിഡ് തീർത്ത പ്രതിരോധ മതിൽ തകർത്താണ് ഗോവൻ മണ്ണിൽ ഐഎസ്എല്ലിന് വിസിൽ മുഴങ്ങുന്നത്.
ഐഎസ്എൽ അമേരിക്ക, ഓസ്ട്രേലിയ തുടങ്ങി 82 രാജ്യങ്ങളിൽ ടെലിവിഷൻ സംപ്രേഷണം- ലൈവ് സ്ട്രീമിംഗ് ഉണ്ടാകും.
അഞ്ചു ക്യാപ്റ്റന്മാരുമായി എടികെ
ഐഎസ്എലിൽ ഏറ്റവും വിജയകരമായ ടീമാണ് എടികെ എത്തുന്നത് ഐ ലീഗ് ക്ലബ്ബായിരുന്ന മോഹൻ ബഗാനുമായി ലയിച്ചാണ്. അതോടെ ടീമിന്റെ പേര് എടികെ മോഹൻ ബഗാൻ എഫ്സി എന്നായി. സീസണിൽ എടികെ മോഹൻ ബഗാന് ഒന്നും രണ്ടുമല്ല… അഞ്ച് ക്യാപ്റ്റന്മാരാണുള്ളത്.
കഴിഞ്ഞ സീസണിൽ ക്യാപ്റ്റനായിരുന്ന ഫിജി താരം റോയ് കൃഷ്ണ, സ്പാനിഷ് മിഡ്ഫീൽഡർ എഡു ഗാർസിയ, ഗോളി അരിന്ദം ഭട്ടാചാര്യ, ഇന്ത്യൻ പ്രതിരോധതാരങ്ങളായ പ്രീതം കോട്ടാൽ, സന്ദേശ് ജിംഗൻ എന്നിവരാണ് പുതിയ സീസണിൽ ടീമിനെ നയിക്കുക. അന്റോണിയോ ലോപ്പസ് ഹബാസാണ് പരിശീലകൻ.