കുടിവെള്ളം മുട്ടിക്കുന്ന കുത്തകകളെ കെട്ടുകെട്ടിക്കണം; മൂന്നാംലോക മഹായുദ്ധമെന്നതുണ്ടായാല്‍ അതു കുടിവെള്ളത്തിനു വേണ്ടിയായിരിക്കുമെന്ന് വി.എസ്

vsപാലക്കാട്: ജീവന്മരണ പോരാട്ടത്തിലൂടെ ജലചൂഷണത്തിനു അന്ത്യം  കുറിക്കണമെന്നു ഭരണ പരിഷ്കരണ കമ്മീഷന്‍ ചെയര്‍മാന്‍  വി.എസ്. അച്യുതാനന്ദന്‍. പുതുശേരി ജലചൂഷണവിരുദ്ധ സമിതി പെപ്‌സിക്കോ കമ്പനിക്കു മുന്നില്‍ സംഘടിപ്പിച്ച ജനകീയ പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നാംലോക മഹായുദ്ധമെന്നതുണ്ടായാല്‍ അതു കുടിവെള്ളത്തിനു വേണ്ടിയായിരിക്കുമെന്നും ഇതു കണ്ടറിഞ്ഞു പ്രവര്‍ത്തിക്കാന്‍ യുവതലമുറ രംഗത്തിറങ്ങണമെന്നും വി.എസ് പറഞ്ഞു.

സാധാരണക്കാരന്റെ കുടിവെള്ളം മുട്ടിക്കുന്ന പെപ്‌സിയും കോളയും പോലുള്ള ബഹുരാഷ്ട്ര കുത്തകകളെ  കെട്ടുകെട്ടിക്കുന്നതിനായി ഒന്നിച്ചുനിന്നു പോരാടണം. ജീവജലം ഇല്ലാതാവുന്ന അവസ്ഥ വന്നാല്‍ മനുഷ്യജീവന്റേയും ജന്തുസസ്യജാലങ്ങളുടേയും  നിലനില്പ് ഇല്ലാതാവും. വെള്ളം അമൂല്യവസ്തുവായിക്കൊണ്ടിരിക്കുന്നതു നാം തിരിച്ചറിയേണ്ടതാണ്. 44 നദികളും, 3000 മില്ലിമീറ്റര്‍ മഴയും ഉണ്ടായിരുന്ന കേരളത്തില്‍ ഇപ്പോള്‍ പുഴകളെല്ലാം വറ്റിത്തുടങ്ങി.

മഴയുടെ അളവ് 1500 മില്ലിമീറ്ററായി കുറഞ്ഞു. ഇതിനൊക്കെ കാരണം നമ്മള്‍ തന്നെയാണ്. ഇതെല്ലാം സംരക്ഷിക്കാന്‍ ഇനിയും വൈകിയാല്‍ ഒരു തുള്ളി വെള്ളം കിട്ടാതെ നമ്മള്‍ ദാഹിച്ചുമരിക്കേണ്ടി വരുമെന്നും വി.എസ് പറഞ്ഞു. പുതുശേരി പഞ്ചായത്ത് പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. റഷീദ് കണിച്ചേരി ജലചൂഷണ വിരുദ്ധ പ്രമേയം അവതരിപ്പിച്ചു. എ. പ്രഭാകരന്‍, കെ.ùവി.വിജയദാസ്. എംഎല്‍എ, നിതിന്‍ കണിച്ചേരി, എസ്.പി. രാജു, ബിനുമോള്‍, ഷൈജ എന്നിവര്‍ പ്രസംഗിച്ചു.

Related posts