ചാറ്റല്‍ മഴയോടെ വോട്ടെടുപ്പിന് തുടക്കം

klm-mazhavoteരാജീവ് ഡി.പരിമണം
കൊല്ലം:  ചാറ്റല്‍ മഴയുടെ അകമ്പടിയോടെയാണ്  ജില്ലയിലെ പല നിയോജക മണ്ഡലങ്ങളിലും പോളിംഗ് തുടങ്ങിയത് .ആദ്യത്തെ ഒരു മണിക്കൂറില്‍ അഞ്ച് ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.  രാവിലെ ചില മണ്ഡലങ്ങളിലെ ബൂത്തുകളില്‍ ക്യൂ നീണെ്ടങ്കിലും സാവകാശത്തിലായിരുന്നു പോളിംഗ്. മൂടിക്കെട്ടിയ അന്തരീക്ഷം തന്നെയായിരുന്നു ഇതിനു കാരണം. പുരുഷന്‍മാരുടെ നിരയാണ് മിക്കബൂത്തുകളിലും രാവിലെ അനുഭവപ്പെട്ടത്. ഒരുമണിക്കൂര്‍ പിന്നിട്ടപ്പോള്‍   പോളിംഗ് ബൂത്തുകള്‍ സജീവമായി. വോട്ടര്‍മാരുടെ ഒഴുക്ക് ഇടവിട്ട് തുടര്‍ന്നു. ചില ബൂത്തുകളില്‍ സമ്മതിദായകരുടെ നീണ്ടനിരയും ദൃശ്യമായി.

പോളിംഗ് 10  ശതമാനത്തിലേയ്ക്ക് ഉയര്‍ന്നു. തീരദേശ മേഖലയിലും കിഴക്കന്‍ മലയോര മേഖലയിലും  രാവിലെ തണുത്ത പ്രതികരണമായിരുന്നു. ഉച്ചയോടെ സ്ത്രീകള്‍ കൂട്ടമായി വോട്ടുചെയ്യാനെത്തുന്ന സ്ഥിയാണ് മലയോരമേഖലയില്‍  പൊതുവേ കണ്ടുവരുന്നത് . ചവറ മണ്ഡലത്തില്‍ ആദ്യത്തെ  ഒരുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോളിംഗ് ശതമാനം ആറായിരുന്നു. കൊല്ലത്ത് അഞ്ച്, ചടയമംഗലം, ആറ്, കുണ്ടറ, ആറ്, പുനലൂര്‍ 5, കുന്നത്തൂര്‍ ആറ്, ചാത്തന്നൂര്‍ 4, പത്തനാപുരം 6, ഇരവിപുരം 6, കരുനാഗപ്പള്ളി 6 എന്നിങ്ങനെയായിരുന്നു പോളിംഗ് ശതമാനം. സ്ഥാനാര്‍ഥികളും പ്രമുഖരും രാവിലെതന്നെ വോട്ട് രേഖപ്പെടുത്താന്‍ എത്തിയിരുന്നു.

വോട്ടെടുപ്പ് പൊതുവേ സമാധാനപരമായി തുടരുകയാണ് .ജില്ലയില്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കണ്ടെത്തിയ പ്രശ്‌നബാധിത ബൂത്തുകളിലൊന്നും കാര്യമായ അനിഷ്ട സംഭവങ്ങള്‍  റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായില്ല.ഇവിടങ്ങളില്‍ പോലീസ് ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയത്.കുന്നത്തൂരിലെ ഒരു ബൂത്തില്‍ ഇടത്-വലത് മുന്നണി പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ ഉന്തും തള്ളും നടന്നു. പോലീസ് സമയോചിതമായി ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു.

ആദ്യത്തെ രണ്ടുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ വോട്ടിംഗ് ശതമാനം ഉയര്‍ന്നു. ചവറയില്‍ 11, ചടയമംഗലം പത്ത്, കൊല്ലം 11, കുണ്ടറ11, ചാത്തന്നൂര്‍ 10, ഇരവിപുരം 11, കരുനാഗപ്പള്ളി12,  കുന്നത്തൂര്‍ 10, പുനലൂര്‍ 10, കൊട്ടാരക്കര 11, പത്തനാപുരം 10 എന്നീ നിലകളില്‍ ഉയരുകയായിരുന്നു. 10.15ഓടെ  വിവിധ മണ്ഡല ങ്ങളിലെ പോളിംഗ് ശതമാനം 15 കഴിഞ്ഞു. ജില്ലയില്‍ പൊതുവേയുള്ള പോളിംഗ് ശതമാനം ഉയരുമെ ന്നാണ് കണക്കുകള്‍കാണിക്കുന്നത് .

Related posts