ജര്‍മന്‍ ബിയറില്‍ കീടനാശിനി കണ്ടടത്തി

beerബെര്‍ലിന്‍: ജര്‍മന്‍ ബിയര്‍ ഇനങ്ങളില്‍ ഗ്ലൈഫോസേറ്റ് എന്ന കീടനാശിനിയുടെ സാന്നിധ്യം അപകടകരമാം വിധം ഉയരത്തിലെന്നു ഗവേഷകര്‍. മ്യൂണിക്കിലെ എണ്‍വയണ്‍മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്.

രാജ്യത്തെ ഏറ്റവും പ്രമുഖമായ 14 ബ്രാന്‍ഡുകളില്‍ അപകടകാരികളായ കീടനാശിനികള്‍ അടങ്ങിയിരിക്കുന്നു എന്നും ഗവേഷണത്തില്‍ വ്യക്തമായി.

ജര്‍മനിയില്‍ ഏറ്റവും വ്യാപകമായി ഉപയോഗിച്ചുവരുന്ന കീടനാശിനികളിലൊന്നാണു ഗ്ലൈഫോസേറ്റ്. പ്രതിവര്‍ഷം 5400 ടണ്ണാണ് ഉപയോഗം. കാന്‍സറിനു വരെ കാരണമാകാവുന്നതാണ് ഇതിലെ രാസഘടകങ്ങള്‍.

ഒരു ലിറ്ററില്‍ 0.46 മൈക്രോഗ്രാമില്‍ കൂടുതല്‍ കലര്‍ന്നാല്‍ ഇത് അപകടകാരിയാണ്. എന്നാല്‍, ജര്‍മനിയിലെ ഭക്ഷ്യോത്പന്നങ്ങളില്‍ ഇതിന്റെ മുന്നൂറ് മടങ്ങു വരെ ഗ്ലൈഫോസേറ്റ് അടങ്ങിയിരിക്കുന്നു എന്നാണ് ബയോളജിസ്റ്റുകള്‍ കണ്ടടത്തിയിരിക്കുന്നത്.

ഏറ്റവും അപകടത്തിലുള്ള പതിനാല് ബ്രാന്‍ഡുകള്‍ ഇവയാണ്. ക്രോംബാഹര്‍, ഓറ്റിങ്ങര്‍, ബിറ്റ്ബുര്‍ഗര്‍, വെല്‍റ്റിന്‍സ്, ബെക്‌സ്, പൗളാനര്‍, വാര്‍സ്റ്റൈനര്‍, ഹാസെറോഡര്‍, റാഡെബെര്‍ഗര്‍, എര്‍ഡിംഗര്‍, അഗസ്റ്റിനര്‍, ഫ്രാന്‍സിസ്കാനര്‍, കോണിംഗ് പില്‍സ്‌നര്‍, ജീവര്‍.

ജര്‍മനിയിലെ ബിയര്‍ ഉപഭോഗം 25 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയതായി ഒരു സര്‍വേ പഠനം വെളിപ്പെടുത്തിയിരുന്നു. രാജ്യത്തെ പ്രശസ്തമായ ബിയര്‍ ശുദ്ധതാ നിയമത്തിന്റെ അഞ്ഞൂറാം വാര്‍ഷികം ആഘോഷിക്കുന്ന സമയത്ത് ഇത് ബിയര്‍ നിര്‍മാതാക്കള്‍ക്കു വന്‍ തിരിച്ചടിയായതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷം 79.5 മില്യന്‍ ഹെക്‌റ്റോ ലിറ്റര്‍ ബിയറാണു ജര്‍മന്‍കാര്‍ കുടിച്ചു തീര്‍ത്തത്. 1991 ലാണ് ഇങ്ങനെയൊരു കണക്കെടുപ്പ് ആരംഭിച്ചത്. ആ വര്‍ഷം 110.5 മില്യന്‍ ഹെക്‌റ്റോ ലിറ്ററായിരുന്നു ഉപഭോഗം.

1970 കളില്‍ പ്രതിശീര്‍ഷ ബിയര്‍ ഉപയോഗം പ്രതിവര്‍ഷം 150 ലിറ്ററായിരുന്നത് ഇപ്പോള്‍ 107 ലിറ്റര്‍ മാത്രമായി ചുരുങ്ങി.

ആഭ്യന്തര ഡിമാന്‍ഡ് കുറഞ്ഞെങ്കിലും കഴിഞ്ഞ വര്‍ഷം കയറ്റുമതി വഴി അവരുടെ വരുമാനം വര്‍ധിക്കുക തന്നെ ചെയ്തു. 2014 ല്‍ 95.6 മില്യന്‍ ലിറ്റര്‍ കയറ്റി അയച്ച സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 95.7 മില്യന്‍ ലിറ്ററാണ് അയച്ചത്.

ലോകത്തെ തന്നെ ഏറ്റവും പഴക്കമുള്ള ഭക്ഷ്യ സുരക്ഷാ നിയമങ്ങളിലൊന്നാണ് ജര്‍മനിയിലെ ബിയര്‍ ശുദ്ധതാ നിയമം. വെള്ളം, ബാര്‍ലി, ഹോപ്‌സ് എന്നിവ മാത്രമേ ബിയര്‍ നിര്‍മാണത്തില്‍ ഉപയോഗിക്കാവൂ എന്നാണ് ഇതില്‍ വ്യവസ്ഥ ചെയ്യുന്നത്. പിന്നീട് ഭേദഗതി വരുത്തി യീസ്റ്റ് കൂടി ചേര്‍ക്കാനും അനുമതി നല്‍കിയിരുന്നു.

1516 ഏപ്രില്‍ 23ന് മ്യൂണിക്കിലെ ഡ്യൂക്ക് വില്യം ഒമ്പതാമനമാണ് ഇതു നടപ്പാക്കിയത്. അറക്കപ്പൊടി, സൂട്ട്, ചില വിഷച്ചെടികള്‍ തുടങ്ങിയവ ബിയര്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു നിയമം കൊണ്ടുവന്നത്.

ഇന്ന് ജര്‍മന്‍ ബിയര്‍, ലാഗര്‍, പില്‍സ്, വൈസ്ബിയര്‍ എന്നിവയുടെ ആഗോള സ്വീകാര്യതയ്ക്കു തന്നെ അടിസ്ഥാനമായി നില്‍ക്കുന്നത് ഈ നിയമമാണ്. കൃത്രിമ ഫ്‌ളേവറുകളോ എന്‍സൈമുകളോ പ്രിസര്‍വേറ്റീവുകളോ ജര്‍മന്‍ ബിയറുകളില്‍ ഉപയോഗിക്കാറില്ല എന്നതും ജര്‍മന്‍ ബിയറിന്റെ പ്രത്യേകതയാണെങ്കിലും കീടനാശിനിയുടെ അംശം അടങ്ങിയിട്ടുണ്ടടന്നുള്ള വെളിപ്പെടുത്തല്‍ ജര്‍മന്‍ ബിയര്‍ ലോകത്തിന് വലിയ നാണക്കേടായി. എന്നാല്‍ ജര്‍മനിയിലെ വിവിധ സ്ഥലങ്ങളില്‍ നിര്‍മിക്കപ്പെടുന്ന ബിയറുകള്‍ക്ക് എന്നും ഓരോ പ്രദേശങ്ങളുടെ രുചി വൈവിധ്യം അനുഭവപ്പെടുന്നുണ്ട് എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്. ബിയര്‍ശുദ്ധത ഉറപ്പാക്കാന്‍ നിയമം നടപ്പാക്കിയപ്പോഴും രുചിവൈവിധ്യങ്ങള്‍ അപ്പടിതന്നെ തുടരുന്നുമുണ്ട്. ലോകപ്രശസ്തമായ അന്‍പതിലേറെ ബ്രാന്‍ഡഡ് ബിയര്‍ ജര്‍മനിയില്‍ നിര്‍മിക്കുന്നുണ്ട്.

ലോകത്തിലെ പ്രശസ്ത വലിയ ബിയര്‍ മേളയായ മ്യൂണിക്കിലെ ഒക്‌ടോബര്‍ ഫെസ്റ്റിലും കൊളോണിലെ കാര്‍ണിവല്‍ സീസണിലുമാണ് ഏറ്റവും കൂടുതല്‍ ബിയര്‍ വില്‍ക്കപ്പെടുത്. കഴിഞ്ഞ വര്‍ഷം 63 ലക്ഷം ലിറ്റര്‍ ബിയറാണ് ഇവിടെ വിറ്റഴിക്കപ്പെട്ടത്. 63 ലക്ഷം പേര്‍ പങ്കെടുത്ത ഫെസ്റ്റിവലില്‍ കഴിഞ്ഞ വര്‍ഷം പങ്കെടുത്തത്. ഒരാള്‍ ഒരു ലിറ്റര്‍ എന്ന കണക്കിലാണ് ബിയര്‍ കുടിച്ചുതീര്‍ത്തത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Related posts