പാലക്കാട്: മലമ്പുഴ- ചിറ്റൂര്‍ ജലസേചന പ്രോജക്ടുകള്‍ക്ക് കീഴില്‍ വരുന്ന മലമ്പുഴ, പോത്തുണ്ടി, മംഗലം, മീങ്കര, ചുള്ളിയാര്‍, വാളയാര്‍ ഡാമുകളില്‍ നിന്നും ജലവിതരണം നടത്തുന്ന പ്രദേശങ്ങളില്‍ കുടിവെളളത്തിന് മുന്‍ഗണന നല്കാന് ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉപദേശക സമിതിയോഗം തീരുമാനിച്ചു. ജലക്ഷാമം മൂലം രണ്ടാംവിള കൃഷിയിറക്കാന്‍ കഴിയാത്ത കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാനും കൃഷിക്കാരുടെ കടം എഴുതി തള്ളാനും സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യാന്‍ ഉപദേശക സമിതി തീരുമാനിച്ചു.
ജലചൂഷണം തടയാന്‍ തഹസില്‍ദാര്‍മാരേയും ആര്.ഡി.ഒമാരേയും ചുമതലപ്പെടുത്തും. അട്ടപ്പാടി മേഖലയിലെ ജലക്ഷാമം പരിഹരിക്കാന്‍ ശിരുവാണി ഡാമില്‍ നിന്നും നിലവില്‍ തമിഴ്നാടിന് വിട്ടുകൊടുക്കുന്ന ജലത്തിന്റെ പകുതിയാക്കും. തരിശ്നിലങ്ങളില്‍ അനാവശ്യമായി വെള്ളമെത്തുന്നത് തടയാനുളള നടപടികള്‍ സ്വീകരിക്കും. ജലസ്രോതസ്സുകളില്‍ നിന്നും മോട്ടോര്‍ പമ്പ് ഉപയോഗിച്ച് കൃഷി ആവശ്യത്തിന് വെള്ളം പമ്പ് ചെയ്യുന്നത് നിര്‍ത്താന്‍ ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. കുടിവെള്ള ക്ഷാമത്തിന് സര്‍ക്കാരില്‍ നിന്നും 50 ലക്ഷം രൂപ ലഭിച്ചതില്‍ 48 ലക്ഷവും ചെലവഴിച്ചതായി ജില്ലാ കലക്റ്റര്‍ പറഞ്ഞു.
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് കനാല്‍ നവീകരണമടക്കമുള്ള 397 പ്രവൃത്തികള്‍ നടന്നുവരികയാണ്. മലമ്പുഴ ഡാമില്‍ നിന്നും ഡിസംബര്‍ 5 മുതല്‍ ജലവിതരണം ആരംഭിക്കും. 27 ദിവസത്തേക്ക് വിതരണം ചെയ്യാനുള്ള ജലമാണ് നിലവില്‍ മലമ്പുഴ ഡാമിലുള്ളത്. പോത്തുണ്ടി ഡാമില്‍നിന്നും 41 ദിവസത്തേക്കും മംഗലം ഡാമില്‍നിന്നും 64 ദിവസത്തേക്കും മാത്രമേ ജലം വിതരണം ചെയ്യാനാകു.
ചിറ്റൂര്‍ ജലസേചന പദ്ധതിക്ക് കീഴില്‍ വരുന്ന മീങ്കര, ചുള്ളിയാര്‍, മൂലത്തറ, വാളയാര്‍ മേഖലകളില്‍ രണ്ടാംവിള കൃഷിക്ക് ജലസേചനം നടത്തനായില്ല. കനാലുകള്‍ വഴി ഈ മേഖലയില്‍ കുടിവെള്ളം എത്തിക്കും. ജില്ലാ കലക്റ്ററേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കെ.കൃഷ്ണന്‍കുട്ടി എം.എല്‍.എ, ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടി, എക്സിക്യൂട്ടീവ് എഞ്ചിനിയര്‍മാരായ കെ.എന്‍ ശിവദാസന്‍, സി.എ ജമാലുദീന്, പാടശേഖര സമിതി അംഗങ്ങള്‍, കര്‍ഷകര്‍, ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.