ജില്ലയില്‍ പാര്‍ട്ടികളുടെ എണ്ണം കൂടി; പന്തലുകാര്‍ക്കു പണിയേറി; മൈതാനങ്ങളും ഹാളുകളും മെയ്മാസം വരെ ബുക്ക്ഡ്

ktm-maidanamകോട്ടയം: മൈക്ക്, പന്തല്‍കെട്ട് സ്ഥാപനങ്ങള്‍ക്ക് ഇനി നല്ല കാലം. ഒമ്പത് കേരള കോണ്‍ഗ്രസുകളും കോണ്‍ഗ്രസും കൂടെ ഘടകകക്ഷികളും തട്ടകമാക്കിയ കോട്ടയത്തെ ഓഡിറ്റോറിയങ്ങള്‍ക്കും മൈതാനങ്ങള്‍ക്കും തിരക്കോടു തിരക്ക്. മേയ് രണ്ടാംവാരംവരെ മാമ്മന്‍ മാപ്പിള ഹാള്‍ ബുക്ക്ഡ്. കല്യാണം, കച്ചവടം എന്നിവയ്ക്ക് ഉടനെയൊന്നും മാമ്മന്‍ മാപ്പിള ഹാളില്‍ ഇടം കിട്ടില്ല.

അല്പം അകത്താണ് ആസ്ഥാനമെങ്കിലും കെപിഎസ് മേനോന്‍ ഹാളും ബുക്ക്ഡ്. തിരുനക്കര ആറാട്ട് കഴിയാനും തിരുനക്കരയില്‍ തമ്പടിച്ച ആകാശത്തൊട്ടിലുകാര്‍ നാടുവിടാനും കാത്തിരിക്കുകയാണു പാര്‍ട്ടികള്‍. ഉത്സവത്തിനു തൊട്ടുപിന്നാലെ ഒരു മാസത്തേക്ക് മൈതാനം വിവിധ പാര്‍ട്ടികള്‍ ബുക്ക് ചെയ്തു കഴിഞ്ഞു.

പന്തല്‍ കെട്ടുക, അഴിക്കുക, പിറ്റേന്ന് വീണ്ടും കെട്ടുക അഴിക്കുക. പന്തലുകാര്‍ക്ക് കാശിന്റെ കാലമാണിത്. ഡല്‍ഹിയില്‍നിന്നും വിവിഐപികള്‍ ഹെലികോപ്ടറില്‍ ആഗതരാകുന്ന ദിവസം കാത്തിരിക്കുകയാണ് പോലീസ്. പോലീസ് പരേഡ് മൈതാനത്താണ് ഹെലികോപ്ടറുകള്‍ ഇറക്കേണ്ടത്. കോട്ടയത്ത് പോലീസിന് സ്വന്തമായുള്ള മൈതാനമാണിത്. നാഗമ്പടം മൈതാനങ്ങള്‍ അടുത്തയാഴ്ചയോടെ ബുക്ക് ചെയ്യാന്‍ പല പാര്‍ട്ടികള്‍ മുന്നോട്ടുവരും. അവിടെയും വേണം പന്തലും കൊട്ടിലും.

ചെറിയ സമ്മേളനങ്ങളുടെ വേദിയാകുന്നത് തിരുനക്കരയിലെ പഴയ പോലീസ് സ്‌റ്റേഷന്‍ മൈതാനമാണ്. ബസ് സ്റ്റാന്‍ഡും ആള്‍ക്കൂട്ടവും ഉള്ളതിനാല്‍ ചെറുകിട സമ്മേളനക്കാര്‍ക്ക് താത്പര്യം പോലീസ് സ്‌റ്റേഷന്‍ മൈതാനമാണ്. ആറേഴ് ചാനലുകളുടെ ഇലക്ഷന്‍ വിചാരണ ഷൂട്ടിംഗും പോലീസ് സ്‌റ്റേഷന്‍ മൈതാനത്ത് നടക്കണം. സ്‌റ്റേഷന്‍ ഇവിടെനിന്നു പൊളിച്ചുമാറ്റിയാലും ക്രമസമാധാനത്തിന് ഇവിടെ രാവും പകലും പോലീസ് വേണ്ടിവരും.

Related posts