തിളങ്ങുന്ന വെയ്ല്‍സ്

sp-wailsജോസ് കുമ്പിളുവേലില്‍

പാരീസ്: സ്ലൊവാക്യയോട് ഗോള്‍രഹിത സമനില വഴങ്ങിയ ഇംഗ്ലീഷ് ടീം യൂറോ കപ്പിന്റെ ബി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരുടെ വേഷത്തില്‍ നോക്കൗട്ട് ഘട്ടത്തിലേക്കു കടന്നു. അതേസമയം, വെയ്ല്‍സ് റഷ്യക്കെതിരേ മിന്നും ജയത്തോടെ ഒന്നാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തി. നോക്കൗട്ട് ഘട്ടത്തില്‍ താരതമ്യേന ശക്തരായ എതിരാളികളെ ഇംഗ്ലണ്ടിനും ദുര്‍ബലരെ ലഭിക്കാന്‍ വെയില്‍സിനും ഇതോടെ വഴിയും തെളിഞ്ഞു. യൂറോകപ്പില്‍ കന്നിക്കാരെന്ന വിശേഷണം മാറ്റി അരയും തലയും മുറുക്കി കളത്തിലിറങ്ങിയ വെയില്‍സ് അര്‍ഹിച്ച വിജയമാണ് നേടിയത്.

ഒരു തോല്‍വികൊണ്ടു തങ്ങളെ എഴുതിത്തള്ളാനാവില്ലെന്നും ഏതുവിധേനയും പ്രീ ക്വാര്‍ട്ടറില്‍ കടക്കുമെന്നുമുള്ള ദൃഢപ്രതിജ്ഞയുമായി വെയ്ല്‍സ് ഫ്രാന്‍സിലെ ടുളൂസിന്റെ പുല്‍ത്തകിടിയില്‍ കളിയുടെ പുതിയൊരു ചരിത്രം കുറിച്ചു. ആദ്യപകുതിയിലെ പതിനൊന്നാം മിനിറ്റില്‍ ആഴ്‌സണല്‍ താരവും മിഡ്ഫീല്‍ഡറുമായ ആരോണ്‍ റാംസി വെയ്ല്‍സിന്റെ ഓപ്പണറായി. ജോ അലെന്‍ നല്‍കിയ മനോഹരമായ പാസ് സ്വീകരിച്ച റംസി വലയിലേക്ക് ചിപ്പ് ചെയ്തത് അതിമനോഹര കാഴ്ചയായിരുന്നു.

ബോള്‍ കാത്തു നിന്ന റഷ്യന്‍ ഗോളി ഇഗോര്‍ അക്വിന്‍ ഫെഫിന് കാഴ്ചക്കാരനാകാനേ കഴിഞ്ഞുള്ളൂ. എന്നാല്‍, 20-ാം മിനിറ്റില്‍ സ്വാന്‍സി സിറ്റി താരം നീല്‍ ടെയ്‌ലര്‍ വെയില്‍സിന്റെ ഗോള്‍ പട്ടിക ഉയര്‍ത്തി . ടെയ്‌ലറിന്റെ ആദ്യത്തെ അന്താരാഷ്ട്ര ഗോളെന്ന വിശേഷണവും ഈ പ്രകടനത്തിനുണ്ട്. ഇന്ത്യയുമായി ബന്ധമുള്ള താരമാണ് ടെയ്‌ലര്‍. ടെയ്‌ലറിന്റെ അമ്മ കോല്‍ക്കത്തക്കാരിയാണ്.

രണ്ടാം പകുതിയിലും വെയില്‍സിന്റെ മുന്നേറ്റം വ്യക്തമായി. 67-ാം മിനിറ്റില്‍ റയല്‍ മാഡ്രിഡ് താരം ഗാരെത് ബെയ്‌ലും റഷ്യയുടെ വല തുളച്ചു. മൂന്നാമത്തെ ഗോളിന്റെ തിളക്കത്തില്‍ റഷ്യ അമ്പേ തകര്‍ന്നുപോയി. ജയിക്കാന്‍ സാധിക്കില്ലെന്നുള്ള ഉത്തമ വിശ്വാസത്തിലും റഷ്യക്കാര്‍ പടവെട്ടിയെങ്കിലും ദയനീയമായി തോല്‍വി സമ്മതിക്കുകയായിരുന്നു. ഒരു ജയം പോലും ലഭിക്കാത്ത റഷ്യ മടങ്ങുകയും ചെയ്തു. തുടക്കം മുതലേ വെയില്‍സ് നല്ല പ്രകടനമാണ് കാഴചവച്ചത്. അവര്‍ നടത്തിയ ഓരോ നീക്കങ്ങളും തികഞ്ഞ ബോധത്തോടെയും സൂക്ഷ്മതയോടെയും ആയിരുന്നു.

ഇംഗ്ലണ്ടിനു സമനില

സ്ലൊവാക്യക്കെതിരേ അവസാനത്തെ അടവുമായി മത്സരത്തിനിറങ്ങിയ ഇംഗ്ലണ്ടിന് നിറം മങ്ങിയ സമനിലയോടെ അടുത്ത റൗണ്ടിലെത്തേണ്ടിവന്നു. ഒരു ഗോള്‍ പോലും വഴങ്ങാത്ത സ്ലൊവാക്യന്‍ പടയാളികള്‍ക്കു മുന്നില്‍ ഇംഗ്ലണ്ടിന്റെ ശക്തി ചോര്‍ന്നു. ഒരു ജയവും രണ്ടു സമനിലയും കൊണ്ടു തൃപ്തിയടഞ്ഞ ഇംഗ്ലണ്ട് അഞ്ച് പോയിന്‍റുമായി രണ്ടാം സ്ഥാനക്കാരായി. എന്നാല്‍, ഒരു വിജയവും രണ്ടു സമനിലയുമായി നാലു പോയിന്റ് കീശയിലാക്കിയ സ്ലൊവാക്യയാകട്ടെ, മികച്ച മൂന്നാം സ്ഥാനക്കാരും പ്രീക്വാര്‍ട്ടറില്‍ ഇടം തേടുന്ന ടീമുമായി.

വെയ്ല്‍സിനെ തലനാരിഴയ്ക്കു തോല്‍പ്പിച്ച ടീമില്‍ ആറു മാറ്റങ്ങള്‍ വരുത്തിയാണ് ഇംഗ്ലീഷ് പരിശീലകന്‍ റോയ് ഹോഡ്ജ്‌സണ്‍ സ്ലൊവാക്യയ്‌ക്കെതിരേ ടീമിനെ ഇറക്കിയത്. വെയ്ന്‍ റൂണി, ഡെലി അലി, റഹീം സ്‌റ്റെര്‍ലിംഗ്, ഡാനി റോസ് കെയ്ല്‍ വാക്കര്‍, ഹാരി കെയ്ന്‍ എന്നിവര്‍ക്ക് ആദ്യ ഇലവനില്‍ അവസരം കൊടുത്തുമില്ല. എന്നാല്‍, ഈ തന്ത്രം പതറിയെന്നറിഞ്ഞപ്പോള്‍ ഓരോരുത്തരായി കളത്തിലിറങ്ങി. എന്നാല്‍, ഗോള്‍ നേടാനാവാതെ ഇംഗ്ലണ്ടിന്റെ ശോഭ കെട്ടു. ഏതു മത്സരത്തിലും കാടിളക്കി ഗോളടിക്കുന്ന വെയ്ന്‍ റൂണിയുടെ ശ്രമങ്ങളൊക്കൊയും പാഴ്‌വേലയായി.

56-ാം മിനിറ്റില്‍ ജാക് വേല്‍ഷെറെയ്ക്കു പകരമായി ഇറങ്ങിയ റൂണിയുടെ പ്രകടനം ഇംഗ്ലണ്ടിനു നിരാശ മാത്രമാണ് സമ്മാനിച്ചത്. എന്നാല്‍, 60ാം മിനിറ്റില്‍ ആഡം ലലാനയെ തിരിച്ചു വിളിച്ച ഹോഡ്ജ്‌സണ്‍ ഡെലി അലി കൃത്യനിര്‍വഹണം ഏല്‍പ്പിച്ചതിന്റെ ആവേശത്തില്‍ 61-ാം മിനിറ്റില്‍ ജോഡന്‍ ഹെന്‍ഡേഴ്‌സണ്‍ കൊടുത്ത ക്രോസ് ഗോളാക്കാന്‍ ശ്രമിച്ചു. എന്നാല്‍, സ്ലൊവാക്യയുടെ പ്രതിരോധക്കാരന്‍ മാര്‍ട്ടിന്‍ സ്‌ക്രെപ്റ്റല്‍ പന്ത് തട്ടിത്തെറിപ്പിച്ചു. 66ാം മിനിറ്റില്‍ ഡാനിയേല്‍ സ്റ്റെറിഡ്ജിനു പകരക്കാരനായി കളത്തില്‍ലിറങ്ങിയ ഹാരി കെയ്ന്‍ നോട്ടക്കാരനായി മാത്രം ഒതുങ്ങി.

ആദ്യ പകുതിയില്‍ മൂന്നില്‍ രണ്ടു പങ്കും പന്ത് കൈയടക്കി വയ്ക്കാന്‍ ഇംഗ്ലീഷ് താരങ്ങള്‍ക്കു സാധിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. രണ്ടാം പകുതിയിലാണ് വ്യക്തമായൊരു അവസരം സൃഷ്ടിച്ചെടുക്കാന്‍ ഇംഗ്ലണ്ടിനു സാധിച്ചത്. സാന്‍ എറ്റിന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സ്ലൊവാക്യക്കെതിരെ 29 തവണയാണ് ഇംഗ്ലണ്ട് ഷോട്ടുതിര്‍ത്തത്.

Related posts