തുറന്നടിച്ച് കെ. സുധാകരന്‍! തെരഞ്ഞെടുപ്പിനെ ഐക്യത്തോടെ നേരിടാന്‍ കഴിഞ്ഞില്ല; തോല്‍വിക്ക് കാരണം കെപിസിസിയുടെ കഴിവുകേട്

knr-k-sudhakaranന്യൂഡല്‍ഹി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണം കെപിസിസിയുടെ കഴിവുകേടാണെന്ന് കെ.സുധാകരന്‍. തെരഞ്ഞെടുപ്പിനെ ഐക്യത്തോടെ നേരിടാന്‍ കഴിഞ്ഞില്ല. യാതൊരുവിധ മുന്നൊരുക്കവുമില്ലാതെയാണ് പാര്‍ട്ടി നേതൃത്വം തെരഞ്ഞെടുപ്പിനെ സമീപിച്ചത്. കെപിസിസിയില്‍ അഴിച്ചുപണിക്ക് ഹൈക്കമാന്‍ഡ് തയാറാകുമെന്നാണ് പ്രതീക്ഷയെന്നും ഹൈക്കമാന്‍ഡ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പാര്‍ട്ടിയിലെ ഗ്രൂപ്പുകളെ ഒന്നിച്ചു കൊണ്ടുപോകേണ്ട് നേതൃത്വമാണ്. എന്നാല്‍ ഐക്യത്തോടെ നയിക്കാന്‍ നേതൃത്വത്തിനായില്ല. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണ നേടാനായുമില്ല, ന്യൂനപക്ഷ പിന്തുണ നിലനിര്‍ത്താനുമായില്ല. പിണറായി വിജയന്‍ ഭരിക്കുന്നിടത്ത് ഊര്‍ജ്ജസ്വലമായ നേതൃത്വം വേണമെന്നും സുധാകരന്‍ പറഞ്ഞു. കെപിസിസിയില്‍ നേതൃമാറ്റം അനിവാര്യമാണെന്ന നിലപാട് അറിയിക്കാനാണ് ഹൈക്കമാന്‍ഡ് നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.

വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പാര്‍ട്ടിയെ ഒരുക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. എന്നാല്‍ കെപിസിസി നേതൃമാറ്റം സംബന്ധിച്ച ചര്‍ച്ച ഇതുവരെ വന്നിട്ടില്ലെന്നും കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍ പ്രതികരിച്ചു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തി നേതാക്കളെ കണ്ടിരുന്നു. ശനിയാഴ്ച വൈകുന്നേരം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സുധീരനേയും ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും കൂടിക്കാഴ്ചയ്ക്ക് വിളിപ്പിച്ച പശ്ചാത്തലത്തിലാണ് സുധാകരന്‍ അതിനു മുന്നോടിയായി നേതൃത്വത്തെ കണ്ടത്.

Related posts