തുഴപ്പോരിനുമുമ്പേ വഞ്ചിപ്പാട്ടില്‍ തുഴയെറിയാന്‍ ഗീതടീച്ചറെത്തി

alp-teacherആലപ്പുഴ: തുഴപ്പോരിനിറങ്ങുംമുമ്പേ വഞ്ചിപ്പാട്ടില്‍ തുഴയെറിയാന്‍ ഗീത ടീച്ചറെത്തി. പുല്ലുകുളങ്ങര എന്‍ആര്‍പിഎം എച്ച്എസ്എസിലെ മലയാളം അധ്യാപികയും തെക്കനോടി വള്ളത്തിലെ താളക്കാരിയുമായ ഗീത സ്കൂളിലെ വിദ്യാര്‍ഥികളെ വഞ്ചിപ്പാട്ട് മത്സരത്തില്‍ പങ്കെടുപ്പിക്കാനാണ് ഇന്നലെ ആലപ്പുഴ നഗരചത്വരത്തിലെ വഞ്ചിപ്പാട്ട് വേദിയില്‍ എത്തിയത്. വരിക മാത്രമല്ല സമ്മാനങ്ങളും വാരിക്കൂട്ടിയാണ് ടീച്ചര്‍ പുല്ലുകുളങ്ങരയിലേക്കു തിരികെ വണ്ടി കയറിയത്. ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ പെണ്‍കുട്ടികള്‍ ഒന്നാംസ്ഥാനം നേടിയപ്പോള്‍, ഹൈസ്കൂള്‍ വിഭാഗത്തില്‍ ആണ്‍കുട്ടികള്‍ക്കുള്ള ഒന്നാംസ്ഥാനവും ടീച്ചര്‍ പരിശീലിപ്പിച്ച കുട്ടികള്‍ക്കായിരുന്നു.

അപ്പര്‍കുട്ടനാട്ടിലെ ഹരിപ്പാട് ജനിച്ചുവളര്‍ന്ന ഗീത ബാല്യകാലത്തേ തുഴത്താളം കേട്ടാണ് വളര്‍ന്നത്. വിവാഹം കഴിഞ്ഞു പുല്ലുകുളങ്ങരയിലേക്കു പോയെങ്കിലും വഞ്ചിപ്പാട്ടും വള്ളംകളിയും ജീവിതത്തിന്റെ ഭാഗമാക്കിയ ഇവര്‍ കഴിഞ്ഞ ഏഴുവര്‍ഷമായി വനിതകളുടെ മത്സരവള്ളമായ തെക്കനോടിയിലെ താളക്കാരിയാണ്. ഏഴുതവണയും സംഗീത ബോട്ട്ക്ലബ് തുഴഞ്ഞ വള്ളങ്ങളിലായിരുന്നു ടീച്ചര്‍ എത്തിയത്. ദേവസ്, ചെല്ലിക്കാടന്‍, കാട്ടില്‍തെക്കതില്‍ എന്നീ വള്ളങ്ങളിലാണ് നെഹ്‌റുട്രോഫിയില്‍ മത്സരിച്ചത്. വള്ളംകളി കമന്റെറേറ്ററായും, വള്ളംകളി അ്മ്പയറായും ഈ അധ്യാപിക പയറ്റിത്തെളിഞ്ഞിട്ടുണ്ട്.

പായിപ്പാട്, കല്ലട, കായംകുളം ജലോത്സവങ്ങളില്‍ അനൗണ്‍സറായും, കായംകുളം ജലോത്സവത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഏക വനിതാ അമ്പയറായും രംഗത്തുണ്ട്. വഞ്ചിപ്പാട്ട് സ്കൂള്‍ യുവജനോത്സവ ഇനമാക്കിയപ്പോള്‍ മുതല്‍ വിദ്യാര്‍ഥികളെ വഞ്ചിപ്പാട്ട് പരിശീലിപ്പിക്കാന്‍ ഗീതടീച്ചര്‍ ഉണ്ട്. കോഴിക്കോട്, കോട്ടയം, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലെ സകൂള്‍ വിദ്യാര്‍ഥികളെയും കഴിഞ്ഞവര്‍ഷം പരിശീലിപ്പിച്ചു യുവജനോത്സവ മത്സര രംഗത്തിറക്കിയിരുന്നു. ഭാര്‍ത്താവ് ബാബു കെഎസ്ആര്‍ടിസി ഇന്‍സ്‌പെക്ടറാണ്. മക്കള്‍: ആഷിക്(കാനഡയില്‍ വിദ്യാര്‍ഥി), അനഘ(നഴ്‌സ്).

Related posts