ദുരന്തബാധിതപ്രദേശം മന്ത്രി കെ.രാജു സന്ദര്‍ശിച്ചു

klm-doorithamശാസ്താംകോട്ട: ദുരന്തബാധിതപ്രദേശമായ പോരുവഴി പള്ളിമുറി വഞ്ചിപ്പുറം, കുറുമ്പകര മേഖലകള്‍ മന്ത്രി കെ.രാജു സന്ദര്‍ശിച്ചു. ദുരന്തബാധിതര്‍ക്ക് വേണ്ട അടിയന്തിരസഹായം നല്‍കുന്നതിന് കളക്ടര്‍ക്ക് നിര്‍ദേശംനല്‍കി. നിലവില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസക്യാമ്പിന് ആവശ്യമായ ഭക്ഷണവും മറ്റും നല്‍കാനാവശ്യമായ നടപടിസ്വീകരിക്കുന്നതിന് ജില്ലാകളക്ടര്‍ക്ക്് നിര്‍ദേശംനല്‍കി. ജില്ലാഭരണകൂടം കാട്ടിയനിരുത്തരവാദപരമായനടപടിയില്‍ മന്ത്രി ഖേദംപ്രകടിപ്പിച്ചു. മറ്റ് നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചിച്ച് അടിന്തിരമായി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 ന് രാവിലെ 11 ന് ശക്തമായിപെയ്തമഴയില്‍ ആഞ്ഞുവീശിയചുഴലിക്കാറ്റാണ് പോരുവഴി പള്ളിമുറിയെ ദുരന്തത്തിലാഴ്ത്തിയത്. ആറ് വീടുകള്‍ പൂര്‍ണമായും, 11 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വീട് പൂര്‍ണമായും തകര്‍ന്ന ആറുകുടുംബങ്ങളെയാണ് ദുരിതാശ്വാസക്യമ്പില്‍ പാര്‍പ്പിച്ചിരക്കുന്നത്.

ഒരുപ്രദേശത്തെയാകെ ദുരിതത്തിലാക്കിയ ചുഴലിയുടെ ആഘാതത്തില്‍ നിന്നും ഇനിയും ഗ്രാമം മുക്തമായിട്ടില്ല. ഏക്കറു കണക്കിന് കൃഷിപുരയിടങ്ങളാണ് ചുഴലിക്കാറ്റ് തകര്‍ത്തെറിഞ്ഞത്. അപകടം കഴിഞ്ഞ് ഇന്ന് ആറുദിവസംപിന്നിട്ടിട്ടും ജില്ലാഭരണകൂടം തിരിഞ്ഞുനോക്കാത്തതില്‍ വ്യാപകപ്രതിഷേധമുയരുന്നു. ഗ്രാമ, ബ്ലോക്ക്, ജില്ലാ ഭരണകൂടവും, എംഎല്‍എയും ബന്ധപ്പെട്ടിട്ടും കളക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ അപകടം നടന്നസ്ഥലം സന്ദര്‍ശിക്കാത്തതാണ് പ്രതിഷേധത്തിന് കാരണമായിട്ടുള്ളത്.

ശക്തമായി പെയ്ത മഴയോടൊപ്പം ആഞ്ഞുവീശിയചുഴലിക്കാറ്റ് ഒരുപ്രദേശമാകെ നാശംവിതച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള നിഷേധാത്മകനിലപാട് പ്രതിഷേധത്തിന് ആക്കം കൂട്ടുന്നു. വില്ലേജ്, തഹസില്‍ദാര്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്ത് എത്തിയിട്ടുണെ്ടങ്കിലും മുകളില്‍ നിന്നുള്ള നിര്‍ദേശം കിട്ടാത്തതുമൂലം എന്തുചെയ്യണമെന്ന് അറിയില്ലെന്ന നിസംഗാവസ്ഥയിലാണ് ഇവര്‍.

സംഭവദിവസം എത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റ് ഗതാഗതം തടസപ്പെടുത്തി റോഡിലേക്ക് മറിഞ്ഞുവീണിട്ടുള്ളമരങ്ങള്‍ മുറിച്ചുമാറ്റിയെങ്കിലുംവീടുകള്‍ക്ക് മുകളിലേക്ക് മറിഞ്ഞിട്ടുള്ള മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് നിയമാനുമതിയില്ലെന്നാണ് അവരുടെ ഭാഷ്യം. കഴിഞ്ഞ മൂന്നുദിവസമായി നാട്ടുകാര്‍ കഠിനപ്രയത്‌നത്തിലൂടെയാണ് കുറെയെങ്കിലും മരങ്ങള്‍ മാറ്റി ഗതാഗതവും, വൈദ്യുതിബന്ധവും പുനസ്ഥാപിക്കുന്നതിന് വേണ്ടസംവിധാനങ്ങള്‍ ഒരുക്കിയത്.

ഇത്രയൊക്കെയായിട്ടും ജില്ലാഭരണകൂടത്തിന്റെ യാതൊരുവിധ സഹായങ്ങളും എത്താത്തത് നാട്ടുകാരെയും സങ്കടത്തിലാഴ്ത്തുന്നു. ദുരിതാശ്വാസക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളവരെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട റവന്യൂ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.ഓണം വിപണിലക്ഷ്യമാക്കി വിളവിറക്കിയ കര്‍ഷികവിളകളാണ് ഇവിടെ നശിച്ചിട്ടുള്ളത്. 20 കിലോമീറ്ററില്‍ പരംചുറ്റളവിലുള്ള കടുവിങ്കല്‍ ഏലാപൂര്‍ണമായും തകര്‍ന്നടിഞ്ഞു. പതിനായിരക്കണക്കിന് ഏത്തവാഴകളും മരച്ചീനി പയര്‍ പാവല്‍ പടവലം വെള്ളരി മുളക് തുടങ്ങി പച്ചക്കറികളും തകര്‍ന്നടിഞ്ഞു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഓരോകര്‍ഷകുടുംബത്തിനും സംഭവിച്ചിട്ടുള്ളത്.

ആളപായമുണ്ടാകാത്തതാണ് ഈഭാഗത്തേക്ക് അധികൃതരെ എത്തിക്കാത്തതെന്നാണ് റവന്യൂഅധികൃതരുടെ ഭാക്ഷ്യം. ഒരുപ്രദേശമാകെതകര്‍ന്നടിഞ്ഞിട്ടും ഒരുമനുഷ്യജീവനുപോലും ഒന്നുംസംഭവിക്കാത്തതില്‍ നാട്ടുകാര്‍ പ്രാര്‍ഥനയോടെ കഴിയുമ്പോഴാണ് റവന്യൂ അധികൃതര്‍ മനുഷ്യജീവന് ആപത്തുണ്ടാകാത്തതുകാരണം തിരിഞ്ഞുനോക്കില്ലെന്ന് വാശിപിടിക്കുന്നത്.ജില്ലാകളക്ടര്‍ അവധിയിലാണെന്നാണ് അവിടെനിന്നുമുള്ള മറുപടി. ഒരുഗ്രാമത്തെപിടിച്ചുകുലുക്കിയ വന്‍ദുരന്തം ഉണ്ടായിട്ടും ഭരണകൂടം കാണിക്കുന്ന നിരുത്തരവാദപരമായ നിലപാടിനെതിരേ ശക്തമായ പ്രക്ഷോഭമാണ് ഇവിടെയുണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വനം മന്ത്രി നേരിട്ട് സ്ഥലം സന്ദര്‍ശിച്ചത്.

കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍കുഞ്ഞുമോന്‍, ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് എം.ശിവശങ്കരപിള്ള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമ, ബ്ലോക്ക്പഞ്ചായത്ത് വൈസ്പ്രസിഡന്റും സംരക്ഷണസമിതി ചെയര്‍മാനുമായ എസ്.ശിവന്‍പിള്ള, സിപിഐ ശൂരനാട് ഏരിയാസെക്രട്ടറി എസ്. അജയന്‍, സെക്രട്ടറിയേറ്റംഗം അജയഘോഷ്, സിപിഐ നേതാക്കളായ പ്രീയന്‍കുമാര്‍, ഡി. ശ്രീകുമാര്‍, ജയരാജന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അക്കരയില്‍ ഹുസൈന്‍, മുബീനടീച്ചര്‍, അബ്ദുള്‍ലത്തീഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ, പഞ്ചായത്ത് അംഗവും സംരക്ഷണസമിതി കണ്‍വീനറുമായ ഇ.വി.ബിനു, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.കെ.രവി, രാധ, ജയ, വിവിധരാഷട്രീയപാര്‍ട്ടിപ്രതിനിധികള്‍ മുതലായവര്‍ മന്ത്രിയോടൊപ്പം സ്ഥലത്തെത്തിയിരുന്നു.

Related posts