നെറികേടെന്ന അര്‍ഥത്തിലാണ് പോക്രിത്തരമെന്ന് പറഞ്ഞത്; സിഐക്കും എസ്‌ഐക്കുമെതിരായ പരസ്യശകാരം: ഖേദപ്രകടനവുമായി ഷൊര്‍ണൂര്‍ എംഎല്‍എ

MLAഷൊര്‍ണൂര്‍: പോലീസിനെ ശകാരിച്ചത് പൊതുസമൂഹത്തിനു തെറ്റെന്ന് തോന്നുന്നുവെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശി. സിഐയേയും എസ്‌ഐയേയും രൂക്ഷമായി വിമര്‍ശിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിശദീകരണവുമായി എംഎല്‍എ രംഗത്തെത്തിയത്. നെറികേടെന്ന അര്‍ഥത്തിലാണ് പോക്രിത്തരമെന്ന് പറഞ്ഞത്. വള്ളുവനാടന്‍ ഭാഷയില്‍ പറഞ്ഞതാണ്. ജനപ്രതിനിധി എന്ന നിലയില്‍ അപക്വമായ വാക്കുകള്‍ പറഞ്ഞതായി പൊതുസമൂഹത്തിനു തോന്നുന്നുവെങ്കില്‍ തീര്‍ച്ചയായും ഖേദിക്കുന്നതായും പി.കെ. ശശി പറഞ്ഞു.

കഴിഞ്ഞദിവസം എഴുവന്തലയിലും പൊട്ടച്ചിറയിലും സിപിഎം-ബിജെപി സംഘട്ടനം നടന്ന സ്ഥലത്ത് ചെന്നപ്പോള്‍ വൈകാരികപരമായിട്ടാണ് പ്രതികരിച്ചത്. എന്നാല്‍ അക്രമ സംഭവങ്ങളെ അവഗണിച്ച് തന്റെ വാക്കുകളെ മാത്രം അടര്‍ത്തിമാറ്റി മോശക്കാരനാക്കി ചിത്രീകരിക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായ എഴുവന്തല സിപിഎം ബ്രാഞ്ച് സെക്രട്ടറി സി. വിജയകുമാറിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ മൊഴിയെടുക്കാനെത്തിയ പോലീസിനു നേരേയാണ് എംഎല്‍എ പരസ്യമായി പ്രതികരിച്ചത്. പോലീസ് നോക്കുകുത്തികളാണെന്നും ഇതിനെ എങ്ങനെ നേരിടണമെന്ന് അറിയാമെന്നും പറഞ്ഞ എംഎല്‍എ, നിങ്ങളൊക്കെ എവിടെ പോയിരിക്കുകയായിരുന്നു എന്നും ചോദിച്ചു. സിഐ വര്‍ഗീസ് അലക്‌സാണ്ടര്‍, എസ്‌ഐ പി.സി. ചാക്കോ എന്നിവര്‍ക്കു നേരേയാണ് എംഎല്‍എ പൊട്ടിത്തെറിച്ചത്.

Related posts