നെല്‍വിത്ത് ക്ഷാമംരൂക്ഷം: കുട്ടനാട്ടിലെ പുഞ്ചക്കൃഷി പ്രതിസന്ധിയില്‍

alp--nelwithരാമങ്കരി: നെല്‍വിത്ത്ക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് കുട്ടനാട്ടിലെ പതിനായിരക്കണക്കിന് ഏക്കര്‍ വരുന്ന പാടശേഖരങ്ങളിലെ പുഞ്ചക്കൃഷി കടുത്ത പ്രതിസന്ധിയിലേക്ക്. കൃഷിഭവനുകള്‍ കയറിയിറങ്ങി കര്‍ഷകരുടെ മുട്ടൊടിയുന്നതായും ആക്ഷേപം.  വിതയിറയ്ക്കുന്നതിന് മുമ്പായുള്ള പ്രാഥമിക ജോലികള്‍ പൂര്‍ത്തീകരിച്ചശേഷം കളയ്ക്കു വെള്ളം കയറ്റി വറ്റിച്ചിട്ടും വിത്ത് ലഭിക്കാത്തതിനെ തുടര്‍ന്ന് കൃഷിയിറക്കാനാകാതെ നൂറു കണക്കിന് കര്‍ഷകരാണ് വട്ടം ചുറ്റുന്നത്. കര്‍ണാടക സീഡ്‌സ് കോര്‍പറേഷന്‍, ്‌നാഷണല്‍ സീഡ്‌സ് കോര്‍പറേഷന്‍ തുടങ്ങിയ ഏജന്‍സികള്‍ മുഖേനയാണ് കുട്ടനാട്ടിലേക്ക് ആവശ്യമായ വിത്ത് സംഭരിച്ചുവരുന്നത്.

എന്നാല്‍ കര്‍ണാടകയില്‍ ഇക്കുറി വിളവെടുപ്പിലുണ്ടായ കാലതാമസവും കൃഷിനാശവും കുട്ടനാട്ടിലേക്ക് ആവശ്യമായ വിത്ത് ലഭിക്കുന്നതിന് തടസം നേരിടുന്നതിന് കാരണമായതായി അറിയുന്നു. എന്‍ഐസി വക വിത്ത് വളരെനേരത്തേതന്നെ ബുക്ക് ചെയ്യതവര്‍ക്കു മാത്രമെ മതിയായ അളവില്‍ ലഭിക്കാറുള്ളു. ഇക്കാര്യത്തില്‍ കൃഷി വകുപ്പ് പിന്നോക്കം പോയതും പ്രശ്‌നം രൂക്ഷമാകുന്നതിന് കാരണമായതായി അറിയുന്നു. ക്ഷാമം രൂക്ഷമായതോടെ മിക്ക പാടശേഖരങ്ങളിലും കൃഷി ഇറക്കേണ്ട സമയം വളരെ അതിക്രമിച്ചു കഴിഞ്ഞതായാണ് മിക്ക കര്‍ഷകരുടെ ആക്ഷേപം.

പാടശേഖരങ്ങള്‍ക്കു പുറമെ കായല്‍ മേഖലയിലെയും പ്രതിസന്ധി രൂക്ഷമാണ്. വിത്തുക്ഷാമത്തിന് പുറമെ കര്‍ഷകരെ സഹായിക്കുന്നതിനായി ആവിഷ്കരിച്ചിട്ടുള്ള പല പദ്ധതികളും കടലാസില്‍ മാത്രമായി ഒതുങ്ങുകയാണന്ന ആക്ഷേപവും ശക്തമാണ്.  രാഷ്്ട്രീയ കൃഷി വികാസ് യോജനപോലുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയുടെ ആനുകൂല്യങ്ങള്‍ 2014-15 മുതല്‍ മുടങ്ങി കിടക്കുന്നു. ഏക്കറിനു 1800 രൂപയാണ് ഈ പദ്ധതി പ്രകാരം കര്‍ഷകര്‍ക്കു ലഭിക്കുക. ചമ്പക്കുളം കൃഷിഭവന്റെ കണക്ക് മാത്രമെടുത്താല്‍ പോലും രണ്ടുകോടി ഇരുപത്തൊമ്പത് ലക്ഷം രൂപയ്ക്കുമേല്‍ വരുമെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന.

കുട്ടനാട്ടിലെ മൊത്തം കണക്കെടുത്താല്‍ ഇത് കോടിക്കണക്കിനു രൂപ വരും. കഴിഞ്ഞ അഞ്ചുസീസണിലെ പ്രൊഡക്ഷന്‍ ബോണസില്‍ ഒരുരൂപ പോലും കര്‍ഷകര്‍ക്കു ലഭിച്ചിട്ടില്ല.  ഇത് ഒരേക്കറിന് ആയിരക്കണക്കിനു രൂപ വരുമെന്നാണ് കണക്ക്. ഇങ്ങനെ കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഓരോന്നായി മുടങ്ങികിടക്കുന്നതിനു പുറമെ സമയത്ത് വിത്തും കൂടി ലഭിക്കാതെ വന്നതോടെ കുട്ടനാട്ടിലെ പുഞ്ചക്കൃഷി കടുത്ത പ്രതിസന്ധിയിലകപ്പെട്ടിരിക്കുകയാണന്നുതന്നെ പറയാം.

Related posts