പരിശോധനയ്ക്കയച്ചത് ജീവനുള്ള കോഴിക്കുപകരം മസാല പുരട്ടിയ ഇറച്ചി

tcr-kozhiതൃശൂര്‍: ഇറച്ചിക്കോഴികളില്‍ ഹോര്‍മോണ്‍ കുത്തിവയ്ക്കുന്നുവെന്ന ആക്ഷേപത്തില്‍ പരിശോധനയ്ക്കായി ജീവനുള്ള കോഴിയെ നല്‌കേണ്ടതിനു പകരം നല്കിയതു മസാല പുരട്ടിയ കറിവയ്ക്കാന്‍ തയാറാക്കി കളര്‍ ചേര്‍ത്ത ഇറച്ചി.  കോഴികളില്‍ വളര്‍ച്ചയ്ക്കും തൂക്കത്തിനുമായി ഹോര്‍മോണ്‍ കുത്തിവയ്ക്കുന്നുവെന്ന ആക്ഷേപമുണ്ടെന്നും ഇറച്ചിക്കോഴി ഭക്ഷിച്ച് മനുഷ്യശരീരത്തില്‍ ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നുണ്ടോയെന്നും ആരാഞ്ഞ് അന്നത്തെ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിനു നേര്‍ക്കാഴ്ച മനുഷ്യാവകാശ സംഘടനാ സെക്രട്ടറി പി.ബി.സതീഷ് നേരിട്ടു പരാതി നല്കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് സാധാരണ കോഴിയിറച്ചി പരിശോധനയ്ക്കു നല്‍കുന്നതിനു പകരം ഹോട്ടലുകളില്‍ കറിവയ്ക്കാന്‍ ഉപയോഗിക്കുന്ന മസാല പുരട്ടിയ ഇറച്ചി നല്കുകയാ യിരുന്നു. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലെ അനലറ്റിക് ലാബുകളിലാണ് ആരോഗ്യവകുപ്പ് ഇത്തരം ഇറച്ചി നല്‍കിയത്. തുടര്‍ന്ന് ആരോഗ്യവകുപ്പ് തന്നെയാണ് മസാല പുരട്ടിയ ഇറച്ചിയാണ് പരിശോധനയ്ക്കായി നല്കിയതെന്നു വിവരാവകാശ പ്രകാരം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയത്.

നേരത്തെ ആരോഗ്യവകുപ്പിനു നേരിട്ടു നല്‍കിയ വിവരാവകാശ ചോദ്യത്തില്‍ ഇറച്ചിക്കോഴികളിലെ ഹോര്‍മോണ്‍ സംബന്ധിച്ച് ആരോഗ്യവകുപ്പിനോ ഭക്ഷ്യസുരക്ഷാ വകുപ്പിനോ യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നും, അഞ്ചു വര്‍ഷത്തിനിടെ ഇതുസംബന്ധിച്ച് പരിശോധനകളൊന്നും നടത്തിയിരുന്നില്ലെന്നും മറുപടി നല്കിയിരുന്നു. തുടര്‍ന്നാണ് മസാല പുരട്ടിയ ഇറച്ചി പരിശോധനയ്ക്കു നല്‍കിയെന്ന വിവരം നല്കിയത്.

Related posts