പാര്‍ട്ടി ചാനലിന്റെ വാര്‍ത്തയ്‌ക്കെതിരെ കെ.കെ.രമ

KKD-REMAവടകര: കഴിഞ്ഞ ദിവസം വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ഥി കെ.കെ. രമയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഞായറാഴ്ച ഉച്ചമുതല്‍ സിപിഎം ചാനലില്‍ വരുന്ന വാര്‍ത്തക്കെതിരെ കെ.കെ. രമ രംഗത്ത്. അസത്യപ്രചരണം നടത്തി സമൂഹമധ്യത്തില്‍ തന്നെ അപമാനിക്കാനും അപകീര്‍ത്തിപെടുത്താനുമുള്ള ശ്രമമാണ് ചാനല്‍ നടത്തുന്നതെന്ന് രമ മാധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ച ഉച്ചക്ക് നടന്ന സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ കയ്യേറ്റം എല്ലാ ദൃശ്യമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തതാണ്. ഇതിലുള്ള ആളുകളുടെ പേരില്‍ പോലീസ് കേസെടുത്തിട്ടുമുണ്ട്. ഞായറാഴ്ച പുറത്തിറങ്ങിയ ദേശാഭിമാനി പത്രത്തില്‍പോലും ചാനലില്‍ പറയുന്നതുപോലെയുള്ള സംഭവങ്ങള്‍ ഉണ്ടായതായി പറയുന്നില്ല.

സ്ഥാനാര്‍ഥി എന്ന നിലയില്‍ തനിക്ക് ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ കഴിയില്ലെന്നു മനസിലാക്കി കരുതിക്കൂട്ടിയാണ് ദൃശ്യങ്ങളിലെ ശബ്ദത്തില്‍ കൃത്രിമം നടത്തി ചാനല്‍ കാണിക്കുന്നത്. ഇതിനെതിരെ റൂറല്‍ എസ്പി, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒബ്‌സര്‍വര്‍, റിട്ടേണിങ്ങ് ഓഫീസര്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതായി രമ പറഞ്ഞു. തെരഞ്ഞെടുപ്പിനുശേഷം ചാനലിനും ഇത് റിപ്പോര്‍ട്ട് ചെയ്ത ആള്‍ക്കുമെതിരെ മാനനഷ്ടകേസടക്കം കൊടുക്കുമെന്നും രമ വെളിപ്പെടുത്തി.  പാര്‍ട്ടി ചാനലിലെ പ്രാദേശിക സ്ട്രിങ്ങറും സിപിഎം നേതൃത്വവും ചേര്‍ന്നാണ് ദൃശ്യങ്ങളില്‍ കൃത്രിമം കാണിച്ചതെന്ന് ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍.വേണു ആരോപിച്ചു.

രമക്കെതിരെ നടന്ന അക്രമത്തില്‍ കേരളീയ പൊതുസമൂഹം സിപിഎമ്മിനെതിരെ തിരിയുന്നു എന്ന് മനസിലാക്കിയ പാര്‍ട്ടി നേതൃത്വവും ചാനലും നടത്തിയ ഗൂഢാലോചനയാണ് സംഭവത്തിനുപിന്നില്‍. പരാജയഭീതിയില്‍നിന്നാണ് സിപിഎം നേതൃത്വം ഇത്തരം കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. ദേശാഭിമാനി ഞായറാഴ്ച നാലു പേജുകളില്‍ സംഭവം വാര്‍ത്തയാക്കിയിട്ടുണ്ട്. ഇതിലൊന്നുമില്ലാത്ത കാര്യങ്ങളാണ് പാര്‍ട്ടി ചാനല്‍ വാര്‍ത്തയായി നല്‍കുന്നത്. ഇത് കേരളീയ സമൂഹത്തിന് മനസിലാകുമെന്നും വേണു പറഞ്ഞു.

Related posts