പുതുപ്പള്ളി ആര്‍ക്കൊപ്പം? നിയോജകമണ്ഡലത്തില്‍ ആകെ വോട്ടര്‍മാര്‍: 1,70,763

KTM-UMMANCHANDYകോട്ടയം: കേരളത്തിലെ 140 മണ്ഡലങ്ങളിലെ വിഐപി മണ്ഡലമാണ് പുതുപ്പള്ളി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മത്സരിക്കുന്നു എന്നതുകൊണ്ടാണ് പുതുപ്പള്ളി മണ്ഡലം സംസ്ഥാനതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്.    വികസനവും കരുതലുമായി മുന്നേറുന്ന യുഡിഎഫ് സര്‍ക്കാരിന്റെ അമരക്കാരന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരിടാന്‍ ഇത്തവണ എസ്എഫ്‌ഐയുടെ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി. തോമസിനെയാണ് സിപിഎം രംഗത്തിറക്കിയിരിക്കുന്നത്. ബിജെപിയാകട്ടെ സംസ്ഥാന വക്താവും വൈസ് പ്രസിഡന്റുമായ ജോര്‍ജ് കുര്യനെയാണ് രംഗത്തിറക്കിയിരിക്കുന്നത്.  കേരളമൊട്ടാകെ യുഡിഎഫ് പ്രചാരണത്തിനു നേതൃത്വം കൊടുക്കേണ്ടതിനാല്‍ മുഖ്യമന്ത്രി മണ്ഡലത്തില്‍ ചുരുക്കം ദിനങ്ങളില്‍ മാത്രമേ ഉണ്ടാകൂ.

കഴിഞ്ഞ ഞായറാഴ്ച മണ്ഡലത്തിലെത്തിയ മുഖ്യമന്ത്രി തന്റെ വിശ്വസ്തരായ പ്രദേശിക കോണ്‍ഗ്രസ് നേതാക്കളെ പ്രചാരണ ചുമതല ഏല്‍പ്പിച്ചിരിക്കുകയാണ്. മണ്ഡലം കണ്‍വന്‍ഷനുകളില്‍ ഓട്ടപ്രദക്ഷിണം നടത്തിയ മുഖ്യമന്ത്രി പ്രവര്‍ത്തകര്‍ക്ക് ആവശേവും പകര്‍ന്നിരുന്നു. പ്രദേശിക കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ ബൂത്തു കമ്മിറ്റികളും മറ്റും സജീവമാക്കി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഓരോ ദിവസവും മുഖ്യമന്ത്രി ഫോണില്‍ കൂടി പ്രചാരണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നുമുണ്ട്. നാളെ മണ്ഡലത്തിലെത്തുന്ന മുഖ്യമന്ത്രി മണ്ഡലമൊട്ടാകെ ഒരു ഓട്ട പ്രദക്ഷിണം കൂടി പ്ലാന്‍ ചെയ്തിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിക്കു വേണ്ടി ഇലക്ഷന്‍ പ്രഖ്യാപിച്ചയുടന്‍ തന്നെ മണ്ഡലത്തില്‍ ചുവരെഴുത്തുകളും ബോര്‍ഡുകളും പ്രവര്‍ത്തകര്‍ സ്ഥാപിച്ചിരുന്നു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി തീരുമാനിച്ചയുടന്‍ തന്നെ ജെയ്ക്കും മണ്ഡലത്തില്‍ സജീവമാണ്. വിദ്യാര്‍ഥി നേതാവായ ജെയ്ക്ക് വിദ്യാര്‍ഥി സ്ക്വാഡുകളുമായിട്ടാണ് മണ്ഡലത്തില്‍ വോട്ട് അഭ്യര്‍ഥിക്കുന്നത്. അഴിമതി സര്‍ക്കാരിനു നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിക്കെതിരെ വിധിയെഴുതാനും എല്‍ഡിഎഫ് ഭരണത്തിനും ഒരു വോട്ട് എന്നാണ് ജെയ്ക്ക് വോട്ടര്‍മാരോട് അഭ്യര്‍ഥിക്കുന്നത്. വലിയ ജനപങ്കാളിത്തത്തോടെ നടത്തിയ നിയോജക മണ്ഡലം കണ്‍വന്‍ഷന്റെ ആവേശം ഉള്‍ക്കൊണ്ടുകൊണ്ട് ഇടതുമുന്നണി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. കുടുംബയോഗങ്ങളും ഭവനസന്ദര്‍ശനവും അടുത്ത ആഴ്ച ആരംഭിക്കും. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളില്‍നിന്നും വിദ്യാര്‍ഥി സ്ക്വാഡുകളെ പുതുപ്പള്ളിയില്‍ ഇറക്കാനാണ് സിപിഎം നേതൃത്വം ആലോചിക്കുന്നത്.

ബിജെപി സ്ഥാനാര്‍ഥികളില്‍ ആദ്യം പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയാണ് ജോര്‍ജ് കുര്യന്‍. മണ്ഡലത്തില്‍ മുഴുവന്‍ ഒന്നാം ഘട്ട പ്രചാരണം പൂര്‍ത്തിയാക്കി ജോര്‍ജ് കുര്യന്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചുള്ള പര്യടനത്തിനും തുടക്കമിട്ടു. ഇടതു വലതു മുന്നണികള്‍ക്കെതിരെ വലിയ മുന്നേറ്റമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ജോര്‍ജ് കുര്യന്‍. ബിജെപിയുടെ ദേശീയ സംസ്ഥാന നേതാക്കള്‍ വരും ദിവസങ്ങളില്‍ ജോര്‍ജ് കുര്യന്റെ പ്രചാരണത്തിനു വേണ്ടി  മണ്ഡലത്തിലെത്തും.പുതുപ്പള്ളി എന്നു പറഞ്ഞാല്‍ ഉമ്മന്‍ചാണ്ടി എന്നുകൂടിയാണു അര്‍ഥം. 1970 മുതല്‍ ഉമ്മന്‍ചാണ്ടിയാണു പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധികരിച്ചു നിയമസഭയില്‍ എത്തുന്നത്.

മ്മന്‍ചാണ്ടിക്കു എതിരാളിയായി നിരവധി പേര്‍ എത്തിയിട്ടുണ്ടെങ്കിലും അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. സര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങളും സോളാര്‍ വിവാദവും പുതുപ്പള്ളിയുടെ തെരഞ്ഞെടുപ്പു ചര്‍ച്ചയില്‍ ചൂടേറിയ വിഷയങ്ങളാകുമെന്നു ഉറപ്പാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി. തോമസ് കോട്ടയം മണര്‍കാട് ചിറയില്‍ പരേതനായ എം.ടി. തോമസിന്റെയും അന്നമ്മ തോമസിന്റെയും മകനാണ്. നിലവില്‍ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റാണ്. കോട്ടയം സിഎംഎസ് കോളജില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായിട്ടാണു ജെയ്ക്കിന്റെ രാഷ്്ട്രീയ പ്രവേശനം. തുടര്‍ന്നു എസ്എഫ്‌ഐ കോട്ടയ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജെയ്ക്കിനു കന്നിയംഗമാണ്. നിലവില്‍ സിപിഎം കോട്ടയം ഏരിയ കമ്മിറ്റി അംഗമാണ്.ജോര്‍ജ് കുര്യന്‍ കോട്ടയം കാണക്കാരി നമ്പ്യാകുളം സ്വദേശിയാണ്. ഇദേഹം മൂന്നൂ തവണ ലോക്‌സഭയിലേക്കു മത്സരിച്ചിട്ടുണ്ട്. ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റും വക്താവുമായി പ്രവര്‍ത്തിച്ചുവരികയാണ്. കോട്ടയം താലൂക്കിലെ അകലക്കുന്നം, അയര്‍ക്കുന്നം, കൂരോപ്പട, മണര്‍കാട്, മീനടം, പാമ്പാടി, പുതുപ്പള്ളി പഞ്ചായത്തുകളും ചങ്ങനാശേരി താലൂക്കിലെ വാകത്താനം പഞ്ചായത്തും ചേര്‍ന്നതാണു പുതുപ്പള്ളി നിയോജകമണ്ഡലം.83,523 പുരുഷ വോട്ടര്‍മാരും 87,240 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പെടെ  1,70,763 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്.

Related posts