പ്രഖ്യാപനങ്ങളെല്ലാം പാഴ്‌വാക്കായി; പുതിയ റേഷന്‍കാര്‍ഡുകളുടെ വിതരണം പ്രതിസന്ധിയില്‍

PKD-RATIONപാലക്കാട്:  പുതിയ റേഷന്‍കാര്‍ഡുകളുടെ വിതരണം താളം തെറ്റുന്നു. പുതിയ കാര്‍ഡിനായുള്ള അപേക്ഷാഫോം വിതരണവും തെറ്റുതിരുത്തല്‍ നടപടികളുമൊക്കെ പൂര്‍ത്തിയാക്കിയിട്ടും കാര്‍ഡുലഭിച്ചിട്ടില്ല. അപേക്ഷാഫോറം നല്‍കി മൂന്നുദിവസത്തിനകം നല്‍കുമെന്നായിരുന്നു പറഞ്ഞിരുന്നത്. 2008ല്‍ വിതരണം ചെയ്യേണ്ട അഞ്ച് വര്‍ഷത്തേക്കുള്ള കാര്‍ഡ് 2010ന്റെ പകുതിയിലാണ് നല്‍കിയതെന്നിരിക്കെ 2013ല്‍ നല്‍കേണ്ട പുതിയ കാര്‍ഡിന്റെ നടപടികള്‍ തുടങ്ങിയതാകട്ടെ 2015ലും. സാധാരണ ഗതിയില്‍ റേഷന്‍കാര്‍ഡിന്റെ കാലാവധി തീരുന്ന വര്‍ഷത്തിലെ ജൂണ്‍ മാസം മുതല്‍ പുതിയ കാര്‍ഡിനായുള്ള അപേക്ഷകള്‍ നല്‍കണമെന്നാണ് വ്യവസ്ഥ.എന്നാല്‍ കാര്‍ഡിന്റെ കാലാവധി കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും ഉപഭോക്താക്കള്‍ക്ക് പുതിയ റേഷന്‍കാര്‍ഡ് സ്വപ്‌നം മാത്രമാണിപ്പോള്‍.

ഇത്തവണത്തെ റേഷന്‍കാര്‍ഡിനായുള്ള അപേക്ഷാഫോറം തന്നെ ഉപഭോക്താക്കളെ ഏറെ വട്ടം കറക്കിയിരുന്നു. പതിവിനു വിപരീതമായി ഈ വര്‍ഷം മുതല്‍ പുതിയ കാര്‍ഡിന്റെ ഉടമസ്ഥന്‍ ഗൃഹനാഥന്‍ ഗൃഹനാഥയായതും പ്രയോറിറ്റി / നോണ്‍ പ്രയോറിറ്റി കാറ്റഗറിയിലേക്ക് കാര്‍ഡുകള്‍ തിരിച്ചതുമെല്ലാം ഉപഭോക്താക്കളെ ഏറെ വലച്ചിരുന്നു. 2015ന്റെ തുടക്കത്തില്‍ ഫോറം നല്‍കിയെങ്കിലും തുടങ്ങിയ റേഷന്‍കാര്‍ഡുകളുടെ വിതരണം ഒന്നരവര്‍ഷമായിട്ടും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. സംസ്ഥാനത്തൊട്ടാകെ 82,60,619 റേഷന്‍കാര്‍ഡുകളാണ് പുതിയ അപേക്ഷകള്‍ പ്രകാരം നല്‍കേണ്ടത്. പാലക്കാട് ജില്ലയില്‍ മാത്രം ഏഴുലക്ഷത്തോളം കാര്‍ഡുകള്‍ക്ക് അപേക്ഷകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ അപേക്ഷഫോറം നല്‍കിയപ്പോള്‍ 2015 ജൂണ്‍ ഒന്നുമുതല്‍ പുതിയ റോഷന്‍കാര്‍ഡുകള്‍ നല്‍കുമെന്നാണ് പ്രഖ്യാപിച്ചതെങ്കിലും പിന്നീട് പൂരിപ്പിച്ച ഫോമുകള്‍ ലഭിക്കാന്‍ വന്ന കാലതാമസം മൂലം ഇത് സെപ്റ്റംബറിലേക്കും പിന്നീട് ഡിസംബറിലേക്കും മാറ്റുകയായിരുന്നു.

പിന്നീട് നിയമസഭാ ഇലക്ഷന്‍ മുന്നില്‍ കണ്ട് ഈ വര്‍ഷം ഏപ്രിലില്‍ നല്‍കുമെന്നു പറഞ്ഞതും കാറ്റില്‍പറന്നു.എന്നാല്‍ ഇപ്പോള്‍ പുതിയ കാര്‍ഡുകള്‍ നല്‍കാന്‍ വൈകുന്നത് ഉടമസ്ഥര്‍ ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ട് നമ്പറുമെക്കെ പുതിയ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്ന ന്യായവാദത്തിലാണ് അധികൃതര്‍.  എന്നാല്‍ അപേക്ഷാഫോമുകളില്‍ തന്നെ ഇത്തരം വിവരങ്ങളെക്കെ നല്‍കിയിരുന്നില്ലെങ്കിലും തെറ്റുതിരുത്തല്‍ നടപടികള്‍ ഓണ്‍ലൈന്‍ വഴിയാക്കിയതുമൂലും അപേക്ഷാകേന്ദ്രങ്ങളിലും ഇന്റര്‍നെറ്റ് കഫേകളിലും കയറിയിറങ്ങേണ്ട ഗതികേടിലായിരുന്നു ഉപഭോക്താക്കള്‍. ഇത്തവണത്തെ കാര്‍ഡിന്റെ ഉടമസ്ഥയായ കാര്‍ഡുടമയുടെ ഭാര്യയോ കാര്‍ഡിലെ മുതിര്‍ന്ന വനിതയോ ആയതിനാല്‍ നിരവധി പ്രായമായ സ്ത്രീകള്‍ക്ക് ഇത് ഏറെ ദുരിതം തീര്‍ത്തിരുന്നു.

ഇതിനു പുറമെ കാര്‍ഡിന്റെ ഉടമസ്ഥക്കായുള്ള ഫോട്ടോ എടുക്കാനുള്ള ക്യാമ്പുകള്‍ക്ക് വ്യാപാരികള്‍ സ്വന്തം കയ്യില്‍നിന്നും പണം മുടക്കേണ്ട സ്ഥിതിയിലാണ്. എന്നാല്‍ ഇത്തരം ക്യാമ്പുകള്‍ക്കുള്ള ചിലവുകള്‍ക്ക് രണ്ടുഘട്ടങ്ങളിലായി 500 രൂപ വീതം 1000 രൂപ നല്‍കുമെന്നാണ് പറഞ്ഞിരുന്നെങ്കിലും മിക്ക റേഷന്‍ക്കടക്കാര്‍ക്കും ഇത് ലഭിച്ചില്ലെന്നാണ് പറയുന്നത്. ഇത്തവണ റേഷന്‍കാര്‍ഡ് പുതുക്കലിന്റെ ചുമതല സംസ്ഥാനത്തെ സി – ഡിറ്റിനാണെന്നതിനാല്‍ കുടുംബശ്രീകള്‍ വഴിയും മറ്റ് ഏജന്‍സികള്‍ വഴിയുമൊക്കെയായിട്ടാണ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം പുതിയ മുഖ്യമന്ത്രി അധികാരത്തിലെങ്കിലും ലഭിക്കുമോ എന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍.

Related posts