തൃശൂര്‍: അയ്യന്തോള്‍ പഞ്ചിക്കലിലെ ഫഌറ്റില്‍ യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ കെപിസിസി മുന്‍ സെക്രട്ടറി എം.ആര്. രാമദാസ് പോലീസ് അറസ്റ്റില്‍. കേസിലെ പ്രതികളെ രക്ഷപ്പെടാനും തെളിവുകള്‍ നശിപ്പിക്കാനും ശ്രമിച്ചതിനാണ് അറസ്റ്റ്. കേസിലെ മുഖ്യപ്രതി പുതുക്കാട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം നേതാവായിരുന്ന റഷീദിനെ ഇനിയും പിടികൂടിയിട്ടില്ല.
കഴിഞ്ഞ രണ്ടിനാണ് ഷൊര്‍ണൂര്‍ സ്വദേശി സതീഷ് കൊല്ലപ്പെട്ടത്. റഷീദും കാമുകി ശാശ്വതിയും മറ്റൊരു സുഹൃത്ത് കൃഷ്ണപ്രസാദും ചേര്‍ന്നാണ് സതീഷിനെ മര്‍ദിച്ചു കൊലപ്പെടുത്തിയത്. റഷീദിന്റെ ഡ്രൈവര്‍ കനകമല വടക്കാട് സ്വദേശി കാണിയത്ത് വീട്ടില്‍ രതീഷ് (32), വടേക്കമുറി മാളിയേക്കല്‍ വീട്ടില്‍ ബിജു (42) എന്നിവരുള്‍പ്പെടെ കേസില്‍ നാലുപേര്‍ അറസ്റ്റിലായിരുന്നു.
കൊലപാതകത്തിനുശേഷം പ്രതികള്‍ രാമദാസിന്റെ കണ്ടശാംകടവിലെ വീട്ടിലെത്തി കണ്ടതായും, പ്രതികള്‍ക്കു രക്ഷപ്പെടാന്‍ സൗകര്യമൊരുക്കുകയും, തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നുമാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. സംഭവത്തിനുശേഷം രാമദാസ് ഫഌറ്റില്‍ എത്തിയതിനെകുറിച്ച് പോലീസിന് സൂചന ലഭിച്ചതിനെതുടര്‍ന്ന് രാമദാസിനെ ചോദ്യം ചെയ്തതില്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
പോലീസ് ചോദ്യംചെയ്ത വിവരം പുറത്തുവന്ന ഉടനെ തനിക്ക് ഇക്കാര്യത്തില്‍ ബന്ധമില്ലെന്ന വിശദീകരണവുമായി രംഗത്തുവന്നതോടെ പോലീസ് രാമദാസിനുമേല് നിരീക്ഷണമേര്‍പ്പെടുത്തി. നേരത്തെ ഇവരുമായി ബന്ധപ്പെട്ടതിനു വ്യക്തമായ തെളിവുകള്‍ ലഭിച്ചതോടെ രഹസ്യമായിട്ടായിരുന്നു പോലീസിന്റെ അറസ്റ്റുനീക്കം. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ രേഖകളുള്‍പ്പെടെ പരിശോധിച്ചാണ് ചോദ്യംചെയ്യാന്‍ പോലീസ് വിളിപ്പിച്ചത്.
സംസ്ഥാനത്തിനു പുറത്ത് ഒളിസങ്കേതങ്ങള്‍ മാറിമാറി സഞ്ചരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ റഷീദിനെ പിടികൂടാനായി പോലീസ് കര്‍ണാടകത്തിലേക്കു തിരിച്ചു. റഷീദിനെ സഹായിച്ച മറ്റു പലരെക്കുറിച്ചും പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. റഷീദിന്‍െറ അവിഹിത-അധോലോക ബന്ധങ്ങളെക്കുറിച്ച് രാമദാസിന് അറിയാമെന്നാണ് പോലീസ് നിഗമനം. രാമദാസിനെ ഇന്നു കോടതിയില്‍ ഹാജരാക്കി കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വാങ്ങുമെന്നു പോലീസ് അറിയിച്ചു. വെസ്റ്റ് സിഐ വി.കെ. രാജുവിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.