മുക്കം: വേനല്‍മഴ തുടങ്ങിയതോടെ മുക്കം മുനിസിപ്പാലിറ്റിയിലേയും കാരശേരി പഞ്ചായത്തിലേയും ജനങ്ങള്‍ പകര്‍ച്ചവ്യാധിയുടെ ഭീതിയിലായി. തോടുകളുടേയും റോഡുകളുടേയും അരികുകളിലും ആളൊഴിഞ്ഞ പറമ്പുകളിലും നിറയെ കച്ചവട സ്ഥപനങ്ങളിലെ മാലിന്യക്കെട്ടുകള്‍ നിറഞ്ഞുകിടക്കുന്നതാണ് കാരണം. അറവുശാലകളിലേയും കോഴിക്കടകളിലേയും പച്ചക്കറിക്കടകളിലേയും അവശിഷ്ടങ്ങളടക്കമുള്ള മലിന്യങ്ങളാണ് പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമാക്കി നാടുനീളെ വലിച്ചെറിഞ്ഞ നിലയില്‍ കിടക്കുന്നത്.
മഴയില്‍ കുതിര്‍ന്ന് ചീഞ്ഞളിയുന്നതോടെ പകര്‍ച്ചവ്യാധികളുടെ ഉറവിടങ്ങളാവുകയാണ് ഈ മാലിന്യങ്ങള്‍. കുഴികളിലും കൈത്തോടുകളിലും ഓവുചാലുകളിലും കുമിഞ്ഞുകൂടി കിടക്കുകയാണ് മാലിന്യങ്ങള്‍. ഇവിടെ വെള്ളം നിറഞ്ഞുതുടങ്ങിയതോടെ ഈച്ചയും കൊതുകും പെരുകിത്തുടങ്ങി. കഴിഞ്ഞ മഴക്കാലത്ത് ഡങ്കിപ്പനി മൂന്നു മാസത്തോളം പ്രദേശത്താകെ പടര്‍ന്നുപിടിച്ച് നൂറുകണക്കിനാളുകള്‍ ചികിത്സയിലായി. ഏഴുപേര്‍ മരിച്ചു. നാടാകെ ഭീതിപരത്തി പകര്‍ച്ചവ്യാഥികള്‍ ഉണ്ടായശേഷവും കച്ചവട സ്ഥാപനങ്ങളിലെ അവശിഷ്ടങ്ങള്‍ ജനങ്ങളെ വെല്ലുവിളിച്ച് വലിച്ചെറിയുകയാണ്. രാത്രി വണ്ടികളില്‍ കയറ്റി ഓരോ റൂട്ടില്‍ ഓടിപ്പോകുംവഴി കെട്ടുകള്‍ തള്ളിയിടുകയും വലിച്ചെറിയുകയുമാണ്. നാട്ടുകാര്‍ പ്രതിഷേധിച്ചും പരാതികള്‍ കൊടുത്തും മടുത്തിരിക്കുകയാണ്. ചില സ്ഥലങ്ങളില്‍ കാവല്‍ നില്‍ക്കുകവരെ ചെയ്യാറുണ്ട്. പക്ഷെ, ഇതെല്ലാം അവഗണിച്ചും വെല്ലുവിളിച്ചും മാലിന്യ നിക്ഷേപം തുടരുകയാണ്.
റോഡില്‍ കൂടി യാത്ര ചെയ്യാന്‍ പറ്റാത്ത വിധം അറപ്പുണ്ടാക്കുന്ന രൂക്ഷമായ ദുര്‍ഗന്ധം, കുടിവെള്ള മലിനീകരണം, പട്ടി, പൂച്ച, എലികള്‍, കുറുക്കന്‍ തുടങ്ങിയവയുടെ ആവാസ കേന്ദ്രമാകുന്ന പ്രശ്‌നം എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ വേറെയും. കൈത്തോടുളില്‍ നീരൊഴുക്കു തുടങ്ങുന്നതോടെ മാലിന്യങ്ങള്‍ പുഴകളിലേക്കും എത്തും. എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില്‍ ഓടത്തെരുവ്, കാപ്പമല വളവ്, മുടൂര്‍ വളവ്, മുക്കം കുമരനെല്ലൂര്‍ കാരമൂല റോഡില്‍ മുണ്ടിത്തോട്, ഇരുവഞ്ഞിപ്പുഴ, ചെറുപുഴ, മറ്റ് ചെറുതോടുകള്‍ എന്നിവിടങ്ങളിലൊക്കെ മാലിന്യ നിക്ഷേപം വന്‍തോതില്‍ കുമിഞ്ഞുകൂടുന്നു.
കൂടാതെ എല്ലാ റോഡുകളും നീളെ രാത്രികളില്‍ ഓടുന്ന വണ്ടികളില്‍നിന്ന് പ്ലാസ്റ്റിക് കവറിലും ചാക്കിലും കെട്ടിയ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് പതിവാണ്. കച്ചവട സ്ഥാപനങ്ങളിലെ മാലിന്യം ഉപേക്ഷിക്കാന്‍ സ്വന്തമായി സംവിധാനമുണ്ടായിരിക്കണമെന്നാണ് നിയമം.എന്നാല്‍ കടകള്‍ക്കൊന്നും തന്നെ മാലിന്യനിക്ഷേപ സംവിധാനങ്ങളില്ല. കടകളിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ ചില ഏജന്റന്മാര്‍ക്ക് കരാര്‍ നല്‍കുകയാണ് കച്ചവടക്കാര്‍. ഇവര്‍ മാലിന്യങ്ങള്‍ വാഹനങ്ങളില്‍ കയറ്റി രാത്രികാലങ്ങളില്‍ ഓരോ റൂട്ടില്‍ പോകുന്നു. പോകുന്ന വഴി നീളെ മാലിന്യക്കെട്ടുകള്‍ തള്ളിയിട്ടു കടന്നുപോകുന്നു.