കോട്ടയം: അനുദിനം മാലിന്യങ്ങള്‍ നിറഞ്ഞ് കുപ്പത്തൊട്ടിയായി മാറിയ വേമ്പനാട്ടുകായല്‍ ശുദ്ധീകരിക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയാറാക്കുന്നു. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത കുട്ടനാട് പാക്കേജിന്റെ റിവ്യു മീറ്റിംഗിലാണ് കായല്‍ ശുദ്ധീകരിക്കാനുള്ള തീരുമാനമെടുത്തത്.ഇതിനായി വിശദമായ പദ്ധതി തയാറാക്കാന്‍ പരിസ്ഥിതി വകുപ്പിനെ ചുമതലപ്പെടുത്തി. കായല്‍ ശുദ്ധീകരണത്തോടൊപ്പം കായലിലെ പോളമാറ്റല്‍ പ്രവര്‍ത്തനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വികേന്ദ്രീകൃത രീതിയില്‍ ചെയ്യണമെന്ന നിര്‍ദേശവും യോഗത്തില്‍ ഉയര്‍ന്നിട്ടുണ്ട്.
ഹൗസ് ബോട്ടില്‍നിന്നു തള്ളുന്ന മാലിന്യങ്ങള്‍ക്കു പുറമേ വേമ്പനാട്ടുകായലിന്റെ തീരങ്ങളില്‍നിന്നും വന്‍തോതിലാണു മാലിന്യങ്ങള്‍ തള്ളുന്നത്. ഹൗസ് ബോട്ടുകളില്‍നിന്നും തള്ളുന്ന മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് പല പദ്ധതികളും ആവിഷ്കരിച്ചെങ്കിലും ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല. മനുഷ്യവിസര്‍ജ്യം ഉള്‍പ്പെടെയുള്ളവയാണ് നൂറുകണക്കിനു ഹൗസ് ബോട്ടില്‍നിന്നും കായലിലേക്ക് തള്ളുന്നത്. പ്ലാസ്റ്റിക് മാലിന്യത്തിന്റെ തോത് അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കുപ്പത്തൊട്ടിയായി കായലിപ്പോള് മാറിയിരിക്കുകയാണ്. കായലിന്റെ തീരത്തുള്ള റിസോര്‍ട്ടുകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍നിന്നും വന്‍തോതില്‍ പ്ലാസ്റ്റിക് മാലിന്യം കായിലേക്ക് തള്ളുന്നുണ്ട്. കായലിലെ ജലത്തിലെ കോളിഫാം അളവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതുമൂലം കായലിലെ മത്സ്യസമ്പത്ത് അനുദിനം കുറയുകയാണ്. പല മത്സ്യങ്ങളും ഇല്ലാതായി.
വേമ്പനാട്ടുകായലിന്റെ തീരത്തുള്ള പാടശേഖരങ്ങളില്‍നിന്നും കൃഷി കഴിഞ്ഞു പുറന്തള്ളുന്ന വെള്ളവും കായലിനെ മലിനമാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.നെല്ലിന് ഉപയോഗിക്കുന്ന ഉഗ്രവിഷമുള്ള കീടനാശിനികള്‍ കലര്‍ന്ന വെള്ളമാണ് പാടശേഖരങ്ങളില്‍നിന്നും കായലിലേക്ക് പുറന്തള്ളുന്നത്. വേമ്പനാട്ടുകായല്‍ ശുദ്ധീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പരിസ്ഥിതി പ്രവര്‍ത്തകരും വേമ്പനാട്ടുകായല്‍ തീരവാസികളും വളരെ പ്രതീക്ഷയോടെയാണു കാണുന്നത്.
വേമ്പനാട്ടുകായലിനെ വേര്‍തിരിക്കുന്ന തണ്ണീര്‍മുക്കം ബണ്ടിന്റെ നവീകരണപ്രവര്‍ത്തനം ഡിസംബര്‍മാസത്തോടെ പൂര്‍ത്തിയാക്കാനും റിവ്യു മീറ്റിംഗില്‍ തീരുമാനമായിട്ടുണ്ട്. കൂടാതെ തോട്ടപ്പള്ളി സ്പില്‍വേയുടെ കാര്യക്ഷമത വര്‍ധിപ്പിക്കേണ്ടതുണ്ട്. ജനുവരിയോടെ ഇതു പൂര്‍ത്തീകരിക്കാനാണു പദ്ധതി.