വല്യേട്ടനും ചെറിയേട്ടനും തമ്മില്‍ അടിമൂക്കൂം, സിപിഎമ്മില്‍നിന്ന് സിപിഐയിലേക്ക് കൊഴിഞ്ഞുപോക്ക്, പരവതാനി വിരിക്കാന്‍ കാനം നേരിട്ടെത്തും

l-adicpimഎല്‍ഡിഎഫിലെ പ്രധാന കക്ഷികളാണെങ്കിലും സിപിഎമ്മും സിപിഐയും പല വിഷയങ്ങളിലും വിരുദ്ധ ധ്രുവക്കാരാണ്. പലപ്പോഴും ഇരുപാര്‍ട്ടിയിലെ നേതാക്കളും തമ്മില്‍ വാക് പോരും നടക്കാറുണ്ട്. തങ്ങളുടെ അണികളെ സിപിഎം റാഞ്ചുന്നുവെന്ന പരാതിയും സിപിഐ കാലങ്ങളായി ഉന്നയിക്കുന്നതാണ്. എന്നാല്‍ ഇപ്പോള്‍ കഥ മാറുകയാണ്. എറണാകുളത്തെ സിപിഎമ്മില്‍നിന്ന് നിരവധി പ്രവര്‍ത്തകര്‍ സിപിഐയിലേക്ക് ചേക്കേറാനൊരുങ്ങുകയാണ്. പാര്‍ട്ടിയിലെ വിഭാഗീയതയും നേതൃത്വത്തിന്റെ പിടിപ്പുകേടും ആരോപിച്ചാണ് ഇവര്‍ പാര്‍ട്ടി മാറുന്നത്.

ഈ മാസം 25ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പുതിയ അംഗങ്ങള്‍ പാര്‍ട്ടി അംഗത്വം സ്വീകരിക്കും. ജില്ലയില്‍ ഉദയംപേരൂരില്‍ വിഎസ് പക്ഷത്തു കാലങ്ങളായി നിലയുറപ്പിച്ചവരാണ് പാര്‍ട്ടി വിടുന്നത്. തങ്ങളെ കാലങ്ങളായി അടിച്ചൊതുക്കുന്നതാണ് ഇവരെ പ്രകോപിപ്പിച്ചത്. വി.എസിന്റെ അറിവോടെയാണ് വിമതരുടെ പാര്‍ട്ടി മാറ്റമെന്നാണ് സൂചന. തൃപ്പൂണിത്തുറ, പറവൂര്‍ മേഖലകളില്‍നിന്നുള്ള പ്രവര്‍ത്തകരും സിപിഎം വിടുന്നുണ്ട്. മൊത്തം 3000ത്തിലധികം പേര്‍ തങ്ങള്‍ക്കൊപ്പം ചേരുമെന്നാണ് സിപിഐ നേതാക്കള്‍ പറയുന്നത്.

25ന് നടക്കാവ് ദേവസ്വം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം വലിയ സംഭവമാക്കാനുള്ള ഒരുക്കങ്ങളാണ് സിപിഐ നടത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം, സിപിഐയുടെ പരിപാടി പൊളിക്കാനും അണികളെ പിടിച്ചുനിര്‍ത്താനും സിപിഎം നീക്കം ആരംഭിച്ചിട്ടുണ്ട്. പ്രവര്‍ത്തകരെ വ്യക്തിപരമായി കണ്ടു സംസാരിക്കാനും വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തി കൂടെ നിര്‍ത്താനുമാണ് നേതൃത്വം തയാറെടുക്കുന്നത്.

Related posts