കൊച്ചി: ഇരുപതു ലക്ഷം രൂപ കടം വാങ്ങിയിട്ട് തിരികെ നൽകാതെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും നിർമാതാവുമായ ബാദുഷ വഞ്ചിച്ചെന്ന് നടൻ ഹരീഷ് കണാരൻ. കടം വാങ്ങിയിട്ട് തിരികെ നൽകിയില്ലെന്നു മാത്രമല്ല സിനിമകളിൽനിന്നു തന്നെ മനപ്പൂർവം പുറത്താക്കാൻ കളിച്ചെന്നും ഹരീഷ് ആരോപിച്ചു. രണ്ടു വർഷമായി തനിക്ക് ഒരു സിനിമ പോലും കിട്ടിയിട്ടില്ല. എന്തായാലും കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം അങ്ങനെ വിട്ടുകളയാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
ഹരീഷിന്റെ വാക്കുകൾ ഇങ്ങനെ: അഞ്ചു വർഷത്തോളം എന്റെ ഡേറ്റും പരിപാടികളുമൊക്കെ നോക്കിക്കൊണ്ടിരുന്നത് ബാദുഷ ആയിരുന്നു. അദ്ദേഹവുമായി വളരെ അടുപ്പമായിരുന്നു. വീട്ടിൽ വരുന്നു, അവരുടെ വീട്ടിൽ പോകുന്നു. അങ്ങനെ വളരെ അടുപ്പവും വിശ്വാസവുമായിരുന്നു.
അങ്ങനെയിരിക്കെ കള്ളൻ ഡിസൂസ എന്ന പടം നടക്കുന്ന സമയം. വളരെ അത്യാവശ്യമായി എനിക്കൊരു 20 ലക്ഷം രൂപ വേണമെന്നു ബാദുഷ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ തിരികെ നൽകാമെന്നാണ് പറഞ്ഞത്. അത്ര അടുപ്പവും വിശ്വാസവുമുള്ളതുകൊണ്ട് ഞാൻ ബാങ്കിൽ വിളിച്ചു പറഞ്ഞിട്ട് പണം ട്രാൻഫർ ചെയ്തുകൊടുത്തു. ഒരാഴ്ച കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞ്… പിന്നെ പുള്ളിയുടെ പടങ്ങളുമൊക്കെ അഭിനയിക്കാനുള്ളതുകൊണ്ട് ഞാൻ കാത്തിരുന്നു.
മൂന്നാലു മാസം കഴിഞ്ഞപ്പോൾ കോവിഡ് വന്നു. അപ്പോൾ പടങ്ങളൊന്നുമില്ല. കോവിഡ് കഴിഞ്ഞിട്ടും പടങ്ങളൊന്നുമില്ല. അപ്പോൾ ഞാൻ വിചാരിച്ചു, കോവിഡ് കഴിഞ്ഞ് പടങ്ങളുടെ രീതിയൊക്കെ മാറിയതുകൊണ്ട് എനിക്ക് അവസരമില്ലാത്തതാകും എന്ന്. കോവിഡ് സമയത്ത് ബാദുഷ കുറെ ചാരിറ്റിയൊക്കെ ചെയ്യുന്നുണ്ടായിരുന്നു.
പലർക്കും സഹായം കൊടുക്കാനാണെന്നു പറഞ്ഞ് എന്നോടും പലവട്ടം പണം ചോദിച്ചു. ഫുഡ് കൊടുക്കാനാണ്, ടിവി കൊടുക്കാനാണ് എന്നൊക്കെ പറഞ്ഞ്. ഞാൻ പലവട്ടം ചാരിറ്റിക്കു പണം കൊടുത്തു. ഇതിനിടെ, ചാരിറ്റി നടത്തി അയാൾ പേരെടുത്തു.
ആ സമയത്തൊക്കെ എന്നെ ഇടയ്ക്കിടെ വിളിക്കുമായിരുന്നു. അതിനിടെ, എന്റെ വീടു പണി നടക്കുന്ന സമയത്ത് കുറച്ചു പണത്തിന് ആവശ്യം വന്നിട്ട് ഇദ്ദേഹത്തോടു ഞാൻ ചോദിച്ചു. “വെടിക്കെട്ട്’ റിലീസ് ആകുമ്പോൾ തരാമെന്നു പറഞ്ഞു. റിലീസ് കഴിഞ്ഞിട്ടും പണം കിട്ടിയില്ല. പിന്നീട് ചോദിച്ചപ്പോൾ വെടിക്കെട്ട് നഷ്ടമായിരുന്നു എന്നു പറഞ്ഞു.
ഇതിനിടെ, എആർഎമ്മിൽ 40 ദിവസത്തെ ഡേറ്റ് വേണം റോൾ ഉണ്ടെന്നു പറഞ്ഞു. ഞാൻ സമ്മതിച്ചു. പണം കിട്ടിയില്ലെങ്കിലും അയാൾ വഴി പടം കിട്ടുന്നുണ്ടല്ലോ എന്നായിരുന്നു എന്റെ ആശ്വാസം. ഇതിനിടെ, ഇടവേള ബാബുച്ചേട്ടനെ വിളിച്ചിട്ട് എനിക്ക് ബാദുഷ കുറച്ചുപണം തരാനുണ്ട്. ഒന്നു സംസാരിക്കണമെന്നു പറഞ്ഞു.
ബാബുച്ചേട്ടൻ പിന്നെ തിരികെ വിളിച്ചിട്ടു പറഞ്ഞു. അയാളോടു സംസാരിച്ചു. പണം വാങ്ങിയിട്ടുണ്ടെന്നൊക്കെ പറഞ്ഞു. പിന്നെ പലരും ഇതേ പോലെ പരാതി പറയുന്നുണ്ട്. അതുകൊണ്ട് അയാളെ പിണക്കാതെ എങ്ങനെയെങ്കിലും വാങ്ങിയെടുക്കാൻ പറഞ്ഞു. ഇതിനിടെ, എആർഎമ്മിലേക്ക് ആരും വിളിച്ചില്ല. ആ ക്യാരക്ടർ മാറിപ്പോയിട്ടുണ്ടാവും എന്നാണ് കരുതിയത്.
ഒരിക്കൽ ചാനലിന്റെ അവാർഡ് നൈറ്റിനു പോയി. ടോവീനോയും അവിടെയുണ്ടായിരുന്നു. തിരക്കായതിനാൽ നേരിട്ടു സംസാരിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടു മടങ്ങുംവഴി ടോവീനോയെ വിളിച്ചു. അപ്പോൾ ടോവീനോ ചേട്ടൻ എവിടെയാ, അവിടെ നിൽക്ക് സംസാരിക്കാനുണ്ടെന്നു പറഞ്ഞു.
ഞാൻ വഴിയിൽ കാത്തുനിന്നപ്പോൾ ടോവീനോ വന്നു കെട്ടിപ്പിടിച്ചു. പിന്നെ പറഞ്ഞു: എആർഎമ്മിൽ വിളിച്ചിട്ട് എന്താണ് വരാതിരുന്നത്. ചേട്ടനെ വിളിച്ചിട്ട് ഒരു മറുപടിയും ഇല്ല. ഡേറ്റില്ല എന്നൊക്കെയാണല്ലോ പറഞ്ഞത്.
അതു ശരിയല്ല. പടമൊന്നുമില്ലാതെ ഞാൻ വീട്ടിലിരിക്കുകയായിരുന്നെന്നു ഞാൻ മറുപടി നൽകി. അതുകഴിഞ്ഞാണ് എനിക്കു മനസിലായത് എന്നെ മനപ്പൂർവം അയാൾ ഒഴിവാക്കിയതാണെന്ന്. ഇതുപോലെ പല സിനിമകളും എനിക്ക് നഷ്ടമായെന്നു മനസിലായി. സെറ്റുകളിൽ എന്നെക്കുറിച്ചു നെഗറ്റീവ് കാര്യങ്ങൾ പറയുന്നുണ്ടെന്നു പലരും സൂചിപ്പിച്ചു.
എന്തായാലും ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണമാണ് കൊണ്ടുപോയത്. എന്റെ മക്കൾ അനുഭവിക്കേണ്ടത്. അതു മാത്രമല്ല, എന്റെ അന്നം മുട്ടിക്കാനുള്ള ശ്രമം ക്രൂരമായിപ്പോയി. ഇതു പുറത്തുപറഞ്ഞതിന്റെ പേരിൽ എന്നെ ഇനി സിനിമയിൽനിന്നു തന്നെ ചവിട്ടിപ്പുറത്താക്കുമോയെന്നറിയില്ല. അതിനൊക്കെ സ്വാധീനമുള്ള ആളാണല്ലോ അദ്ദേഹം. എന്തായാലും ഇനി എന്തു വേണമെന്നു തീരുമാനിച്ചിട്ടില്ല. എന്തായാലും ഞാൻ കഷ്ടപ്പെട്ട പണമല്ലേ. ഒത്തിരി കഷ്ടപ്പെട്ടാണ് സിനിമയിൽ എത്തിയത്.

