വീടും തൊഴിലും ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി മെഴ്‌സിക്കുട്ടിയമ്മ

klm-mercykuttyammaകൊല്ലം: ഭവനരഹിതരായവര്‍ക്കെല്ലാം വീടും തൊഴിലെടുക്കുന്നവര്‍ക്ക് തൊഴിലും ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ പരമ പ്രധാന ലക്ഷ്യമെന്ന് മന്ത്രി ജെ. മെഴ്‌സികുട്ടിയമ്മ പറഞ്ഞു. ഇതിനായുള്ള സമഗ്ര പദ്ധതികള്‍ രൂപവത്ക്കരിച്ച് പ്രാവര്‍ത്തികമാക്കിത്തുടങ്ങിയതായും മന്ത്രി പറഞ്ഞു.നീരാവില്‍ നവോദയം ഗ്രന്ഥശാലാ കായിക കലാ സമിതിയുടെ ഓണോത്സവത്തോടനുബന്ധിച്ചുള്ള തൊഴില്‍ മത്സരങ്ങളുടെ ഉദ്ഘാടനവും ഓണപ്പുടവ – ഓണക്കിറ്റ് വിതരണവും നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

കയര്‍ വ്യവസായ സംഘങ്ങള്‍ക്കെല്ലാം ആവശ്യമായ പ്രവര്‍ത്തന മൂലധനം നല്‍കി പ്രവര്‍ത്തനക്ഷമമാക്കി പരമാവധി തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കും. കശുവണ്ടി മേഖലയിലുള്‍പ്പെടെ മുടങ്ങിക്കിടന്ന തൊഴില്‍ ആനുകൂല്യങ്ങള്‍ക്കും ക്ഷേമ പെന്‍ഷനുകളും പ്രഖ്യാപിച്ചിരുന്നത് പോലെ തന്നെ ഓണത്തിന് മുന്‍പ് വിതരണം ചെയ്യാനായി. കാഷ്യൂ കോര്‍പറേഷന്‍, കാപ്പെക്‌സ് എന്നിവയ്ക്ക് ഇതിനായി ആവശ്യത്തിലധികം തുകയാണ് അനുവദിച്ചിട്ടുള്ളത്.അധിക തുകതോട്ടണ്ടി സംഭരണത്തിന് ഉതകും എന്ന ലക്ഷ്യത്തോടെയാണ് നല്‍കിയത്. ഇനിയും ബോണസ് ഉള്‍പ്പെടെയുള്ള കാര്യത്തില്‍ തീരുമാനമാകാത്ത സ്വകാര്യ ഫാക്ടറികളിലെ പ്രശ്‌നങ്ങള്‍ ഓണത്തിന് മുന്‍പ് തന്നെ പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ്. അത് സാധ്യമാകും എന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

മുരുന്തല്‍ കയര്‍വ്യവസായ സഹകരണ സംഘം വളപ്പില്‍ നടന്ന ചടങ്ങില്‍ കലാസമിതി പ്രസിഡന്റ് രാജേഷ് തൃക്കാട്ടില്‍ അധ്യക്ഷനായിരുന്നു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എം.എസ്. ഗോപകുമാര്‍, പള്ളിമണ്‍ സിദ്ധാര്‍ത്ഥ, ഫൗണേ്ടഷന്‍ സെക്രട്ടറി യു. സുരേഷ്, കുറ്റിയില്‍ സോമന്‍, ഗ്രന്ഥശാലാ സെക്രട്ടറി എസ്. നാസര്‍, സുഗതന്‍ എന്നിവര്‍ പ്രസംഗിച്ചു. ഗ്രന്ഥശാലയുടെ ഓണോപഹാരം പ്രസിഡന്റ് ബേബിഭാസ്കര്‍ മന്ത്രിക്ക് സമ്മാനിച്ചു.108 വൃദ്ധമാതാക്കള്‍ക്ക് ഓണപ്പുടവയും 35 പേര്‍ക്ക് ഓണക്കിറ്റും മന്ത്രി വിതരണം ചെയ്തു. ഗ്രന്ഥശാലാ മുന്‍ പ്രസിഡന്റ് റിട്ട. ഹെഡ്മാസ്റ്ററുമായ ദേവദാസ് സ്ഥാപകാംഗം, എ. അരവിന്ദാക്ഷന്‍, കലാസമിതിയംഗം ജാസ്മിന്‍ എന്നിവരുടെ നിര്യാണത്തില്‍ അനുശോചിച്ചായിരുന്നു ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്.

Related posts