വെട്ടിമാറ്റുന്നില്ല; ആനമൂളി-മുക്കാലി ചുരത്തില്‍ ഭീഷണിയായി മരങ്ങള്‍

TCR-CHURAMമണ്ണാര്‍ക്കാട്:  മണ്ണാര്‍ക്കാട് ഇലക്ട്രിക്കല്‍ സബ് സ്‌റ്റേഷനില്‍ നിന്നും അഗളി 110 കെവി സബ് സ്‌റ്റേഷനിലേക്കുള്ള വൈദ്യുത ലൈന്‍ അപകടഭീഷണി ഉയര്‍ത്തുന്നതായി പരാതി. മണ്ണാര്‍ക്കാട്-ചിന്നത്തടാകം റോഡില്‍  അട്ടപ്പാടി ചുരം വളവുകളിലൂടെ കടന്നുപോകന്ന  വൈദ്യുത ലൈനുകളാണ് അപകടഭീഷണി ഉയര്‍ത്തുന്നത്. ചുരംവളവ് ആരംഭിക്കുന്ന ആനമൂളിയില്‍ നിന്നും മുക്കാലിവവരെയുള്ള ഇരുപത് കിലോമീറ്ററോളം ദൂരംവരുന്ന ഭാഗത്തുകൂടി കടന്നുപോകുന്ന വൈദ്യുതി ലൈനാണ്  അപകടഭീഷണി. സാധാരണ ഭാഗങ്ങളില്‍ എട്ട് മീറ്ററോളം  ഉയരത്തിലാണ് വൈദ്യുത ലൈന്‍ കടന്നുപോകുന്നത്.

എന്നാല്‍ ചുരം വളവുകളില്‍ എത്തുമ്പോള്‍ മലയായതിനാല്‍ രണ്ടു മുതല്‍ മൂന്നുമീറ്റര്‍മാത്രമാണ് ഉയരം. ഇതു കൂടുതല്‍ അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നു. ഏതാനും വര്‍ഷം മുമ്പ് അട്ടപ്പാടി ചുരത്തിലെ മൂന്നാം വളവില്‍  വൈദ്യുതാഘാതമേറ്റ് പിടിയാന ചരിഞ്ഞിരുന്നു. സമീപത്തെ ഈറ്റ ഭക്ഷിക്കാനായി  തുമ്പികൈ എത്തിപിടിച്ചപ്പോള്‍ വൈദ്യുതാഘാതമേറ്റ് ചരിയുകയായിരുന്നു. ഇത്തരത്തിലുള്ള അപകടങ്ങള്‍  നിരവധിതവണ അട്ടപ്പാടി ചുരത്തില്‍ ഉണ്ടായിട്ടുണ്ട്.

എന്നാലിതൊന്നും അധികൃതര്‍ക്ക് കേട്ട മട്ടില്ല. ആറ് മാസത്തിലൊരിക്കല്‍ വനപ്രദേശത്തുകൂടെ കടന്നുപോകുന്ന വൈദ്യുതകമ്പികള്‍ക്ക് അപകടമേല്‍ക്കുന്ന മരചില്ലകള്‍ മുറിച്ചുമാറ്റണമെന്നാണ് നിയമം.  എന്നാലിത് വര്‍ഷത്തിലൊരിക്കല്‍പോലും ചെയ്യുന്നില്ലെന്നതാണ് പരാതി. അമിതമായി വളരുന്ന കാടുകള്‍ വന്യമൃഗങ്ങള്‍ക്ക് അപകടഭീഷണി ഉയരുകയാണ്. ഇത്തരം കാടുകള്‍ വെട്ടിതെളിച്ചാല്‍ അപകടം കുറയ്ക്കാനാകും.

ചുരംവളവുകൡ മരങ്ങള്‍ പലതും വൈദ്യുതലൈനിനോടു ചേര്‍ന്നു നില്‍ക്കുന്ന കാഴ്ചകളാണുള്ളത്.  എല്ലാ വര്‍ഷങ്ങളിലും ഇത്തരം ചില്ലകള്‍ വെട്ടിമാറ്റാന്‍ കരാറുകാരെ ഏല്‍പ്പിക്കാറുണ്ട്. എന്നാല്‍ ഇത്തരം പ്രവൃത്തി കാര്യമായ പുരോഗതിവഹിക്കുന്നില്ലെന്നാണ് ആരോപണം.  ഇതിനാല്‍ വൈദ്യുതി ലൈനുകളിലേക്ക് തൂങ്ങിനില്‍ക്കുന്ന മരങ്ങളും ചില്ലകളും അടിയന്തിരമായി വെട്ടിനീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related posts