ശ്വാസം മുട്ടി കാലടി

ekm-kaladiടിജോ കല്ലറയ്ക്കല്‍

കാലടി: എംസി റോഡിലെ ഏറ്റവും നീളമേറിയ പാലങ്ങളിലൊന്നാണു കാലടി ശ്രീശങ്കരാ പാലം. കാലടി വഴി കടന്നുപോയിട്ടുള്ളവര്‍ പെരിയാറിനു കുറുകെയുള്ള ഈ പാമ്പന്‍പാലം മറക്കാറില്ല. പാലം മാത്രമല്ല, കാലടിയിലെ ഗതാഗതക്കുരുക്കും യാത്രികരുടെ മനസില്‍ മായാതെ നില്‍ക്കും. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള പാലം 2014 സെപ്റ്റംബറില്‍ വാര്‍ത്തകളില്‍ നിറഞ്ഞു. അപകടാവസ്ഥയായിരുന്നു അതിനു കാരണം. കാലടി ഭാഗത്തുനിന്നു പാലം തുടങ്ങുന്നിടത്തു ടാറിംഗും കോണ്‍ക്രീറ്റ് പാളികളും പൊളിഞ്ഞു വലിയ വിളളല്‍ രൂപപ്പെടുകയായിരുന്നു. അതോടെ പാലം 15 ദിവസം തുടര്‍ച്ചയായി അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തേണ്ടിവന്നു. എംസി റോഡിലെ യാത്രികര്‍ ആ ദിവസങ്ങളില്‍ പെടാപ്പാടുപെട്ടു.

പക്ഷേ, അതുകൊണ്ടു ചില ഗുണങ്ങളുണ്ടായി. കാലടിയില്‍ പുതിയപാലവും അനുബന്ധറോഡും വീണ്ടും സജീവചര്‍ച്ചയായി. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയിലും മറ്റുമായി യോഗങ്ങള്‍ നടന്നു. പാലത്തിന്റെയും അനുബന്ധറോഡിന്റെയും അലൈന്‍മെന്റ് നിര്‍ണയവുമായി ബന്ധപ്പെട്ടു വര്‍ഷങ്ങളായി നിലനിന്നിരുന്ന തര്‍ക്കത്തിന് ഏറെക്കുറെ പരിഹാരമുണ്ടാക്കാനായി. കാലടി ചെങ്ങലിനു സമീപത്തുകൂടി മറ്റൂര്‍ എയര്‍പോര്‍ട്ട് റോഡില്‍ എത്തിച്ചേരുന്ന വിധത്തിലാണ് അനുബന്ധറോഡിനായി ഏറ്റവുമൊടുവില്‍ നിശ്ചയിച്ചിരിക്കുന്ന റൂട്ട്. 2012ല്‍തന്നെ പാലത്തിനും റോഡിനുമായി 42 കോടി രൂപ അനുവദിച്ചിരുന്നു. മുഖ്യമന്ത്രി തലത്തില്‍ ഇടപെട്ടു നിര്‍മാണം തുടങ്ങാന്‍ തീരുമാനമുണ്ടായെങ്കിലും കാര്യങ്ങള്‍ അധികം മുന്നോട്ടുപോയില്ല. പാലത്തിന്റെ ഇരുകരകളിലേയും രാഷ്ട്രീയബലാബലങ്ങള്‍ ഇതിനു തടസങ്ങളായതായി കരുതപ്പെടുന്നു.

അങ്കമാലി, പെരുമ്പാവൂര്‍ നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നതാണു കാലടി പാലം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റ കാലത്തു പെരുമ്പാവൂരിനെ എല്‍ഡിഎഫിലെ സാജു പോളും അങ്കമാലിയെ എല്‍ഡിഎഫിലെ തന്നെ ജോസ് തെറ്റയിലുമായിരുന്നു പ്രതിനിധാനം ചെയ്തിരുന്നത്. ഇരുകരകളിലെയും പഞ്ചായത്തുകളായ കാലടിയിലും ഒക്കലിലും ഭരണം യുഡിഎഫിനായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണികളുടെ പ്രകടനപത്രികയില്‍ കാലടി പാലം ഇടം തേടിയിരുന്നു. സമാന്തരപാലവും അനുബന്ധറോഡും നിര്‍മിച്ചു കാലടിയിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണുമെന്ന വാഗ്ദാനം പ്രചാരണരംഗത്തു മുഖ്യവിഷയവുമായി. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ യുഡിഫ് സര്‍ക്കാര്‍ മാറി എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. അങ്കമാലി, പെരുമ്പാവൂര്‍ മണ്ഡലങ്ങളില്‍ യഥാക്രമം യുഡിഎഫിന്റെ റോജി എം. ജോണും എല്‍ദോസ് കുന്നപ്പിളളിയും എംഎല്‍എമാരായി.

ഇപ്പോള്‍ വീണ്ടും കാലടി പാലം ചര്‍ച്ചകളില്‍ നിറയുകയാണ്. റോജിയും ഇന്നസെന്റ് എംപിയും നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ പൊതുമരാത്ത് മന്ത്രി ജി. സുധാകരന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം തിരുവനന്തപുരത്തു യോഗം ചേര്‍ന്നു. പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കി സമര്‍പ്പിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. സ്ഥലം ഏറ്റെടുക്കുന്നതിനായി പ്രത്യേകസംഘത്തെ രൂപീകരിക്കാനും സമാന്തരപാലത്തിന് അന്തിമരൂപം നല്കാനും തീരുമാനമായി. സ്ഥലം നഷ്ടപ്പെടുന്നവര്‍ക്കായി പുനരധിവാസപദ്ധതി തയാറാക്കും. നിലവിലുളള പാലം അറ്റകുറ്റപ്പണി നടത്തി ബലപ്പെടുത്തും. രണ്ടു മാസത്തിനകം ഈ തീരുമാനങ്ങളുടെ പുരോഗതി വിലയിരുത്താനായി വീണ്ടും യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.

ചരിത്രപ്രാധാന്യം ഏറെയുള്ള പ്രദേശമാണു കാലടി. ആദി ശങ്കരനു ജന്മമേകിയ സ്ഥലം. മാര്‍ തോമാശ്ലീഹായുടെ പാദസ്പര്‍ശമേറ്റ മലയാറ്റൂര്‍ കുരിശുമുടിയോടും പ്രശസ്തമായ കാഞ്ഞൂര്‍ പള്ളിയോടും ചേര്‍ന്നു കിടക്കുന്ന പ്രദേശം. കാലടിക്കു വളര്‍ച്ചയുണ്ടാകാനും കുപ്രസിദ്ധമായ ഇവിടത്തെ ഗതാഗതക്കുരുക്കിന് അവസാനമുണ്ടാകാനും പുതിയപാലവും റോഡും യാഥാര്‍ഥ്യമായേ തീരൂ. പൊതു ആവശ്യം എന്ന നിലയില്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരും സഹകരിച്ചാല്‍ മാത്രമെ അതു സാധ്യമാകൂ.

ലക്ഷ്യം പൂര്‍ത്തിയാകുംവരെ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുമെന്നു റോജി എം. ജോണ്‍ എംഎല്‍എ ഉറപ്പു പറയുന്നു. കാലടിയിലെ വ്യാപാരമേഖയ്ക്കു വളര്‍ച്ചയുണ്ടാകണമെങ്കില്‍ ഗതാഗതക്കുരുക്ക് ഇല്ലാതാകണമെന്നും നിലവില്‍ നിശ്ചയിച്ച അലൈന്‍മെന്റില്‍ പുതിയ പാലവും അനുബന്ധ റോഡും നിര്‍മിച്ചാല്‍ പോലും വ്യാപാരികള്‍ പൂര്‍ണപിന്തുണ നല്‍കുമെന്നും കാലടി മര്‍ച്ചന്റ്‌സ് അസോ. പ്രസിഡന്റ് എഫ്രേം പാറയ്ക്ക പറഞ്ഞു. കുരുക്കില്ലാത്ത കാലടിക്കായി പ്രതീക്ഷയോടെ കാത്തിരിപ്പ് തുടരാം.

Related posts