സ്വാതന്ത്ര്യസ്മൃതികള്‍ക്കൊപ്പം സഞ്ചരിച്ച് തിരുവൈരാണിക്കുളത്തെ സ്കൂള്‍ വിദ്യാര്‍ഥികള്‍

EKM-KUTTIKALകൊച്ചി: രാജ്യമെങ്ങും എഴുപതാം സ്വാതന്ത്ര്യദിനത്തിന്റെ ആഘോഷങ്ങള്‍ അലയടിച്ചപ്പോള്‍ തിരുവൈരാണിക്കുളം അകവൂര്‍ പ്രൈമറി സ്കൂളിലെയും കേരള വര്‍മ സംസ്കൃത യുപി സ്കൂളിലെയും വിദ്യാര്‍ഥികള്‍ക്ക് ഈ ദിനം വ്യത്യസ്തമായി. സ്വാതന്ത്ര്യ സമരസേനാനിയും സാമൂഹ്യ പരിഷ്കര്‍ത്താവുമായിരുന്ന പരമേശ്വന്‍ ചൊവ്വരയുടെ ജന്മഗൃഹം സന്ദര്‍ശിച്ചും മരങ്ങള്‍ നട്ടും ഭവനങ്ങളിലെത്തി സ്വാതന്ത്ര്യദിന സന്ദേശം നല്‍കിയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും അവര്‍ സ്വാതന്ത്ര്യത്തിന്റെ പതാകവാഹകരായി.

സ്കൂള്‍ മുറ്റത്ത് ദേശീയ പതാക ഉയര്‍ത്തി പതിവായി നടത്തുന്ന ആഘോഷപരിപാടികള്‍ക്കപ്പുറം ഒരു മാറ്റം വേണമെന്ന ചിന്തയാണ് വ്യത്യസ്ത ആഘോഷങ്ങള്‍ക്ക് നിദാനമായത്. വിദ്യാര്‍ഥികളുടെ നിര്‍ദേശത്തോട് മാനേജ്‌മെന്റും പിടിഎയും നാട്ടുകാരും കൈകോര്‍ത്തപ്പോള്‍ സ്വാതന്ത്ര്യദിനം അവിസ്മരണീയമായി. സ്വാതന്ത്ര്യദിനത്തില്‍ രാവിലെ എട്ടിന് ദേശീയപതാക ഉയര്‍ത്തിയശേഷം വിദ്യാര്‍ഥികള്‍ പല സംഘങ്ങളായി തിരിഞ്ഞ് സ്വാതന്ത്ര്യദിന സന്ദേശവുമായി നാട്ടിലെ ഭവനങ്ങളിലെത്തി. സന്ദേശം പതിച്ച കാര്‍ഡുകളും മധുര പലഹാരങ്ങളുമായി വീടുകളിലെത്തിയ  ഇളംതലമുറക്കാരെത്തിയത് നാട്ടുകാര്‍ക്ക് കൗതുകമായി.

പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വിടപറഞ്ഞ കര്‍മയോഗി പിറന്നമണ്ണില്‍ ധ്യാനനിര്‍തരായി കുട്ടികള്‍ നിന്നു. സ്വാതന്ത്ര്യത്തിന്റെ ദീപം തെളിയിച്ച് എത്തിയ കുട്ടികളെ പരമേശ്വരന്‍ ചൊവ്വരയുടെ അനന്തിരവന്‍ തച്ചപ്പിള്ളി സുധീന്ദ്രനും മറ്റു കുടുംബാംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. സ്വാതന്ത്ര്യ സമരകാലത്ത് അദ്ദേഹം അനുഭവിച്ച യാതനകളും പീഡനങ്ങളും അവര്‍ വിവരിച്ചു. സൈമണ്‍ കമ്മീഷനെതിരെ നടന്ന പ്രക്ഷോഭം, സിവില്‍ നിയമ ലംഘന സംരം, വൈക്കം, ഗുരുവായൂര്‍ സത്യാഗ്രഹങ്ങള്‍, ക്വിറ്റിന്ത്യാസമരം, ഹരിജനോദ്ധാരണം, മാസങ്ങള്‍ നീണ്ട ജയില്‍ വാസം, പ്രക്ഷോഭങ്ങള്‍ എന്നിവയില്‍ പങ്കെടുത്തതിന്റെ ചിതലരിക്കാത്ത ഓര്‍മകള്‍ വിവരിക്കുമ്പോള്‍ കുട്ടികളുടെ മനസില്‍ പുത്തനദ്ധ്യായം തുറക്കപ്പെടുകയായിരുന്നു. കുട്ടികള്‍ക്ക്  തച്ചപ്പിള്ളി സുധീന്ദ്രന്‍ സ്വാതന്ത്ര്യദീപം പകര്‍ന്നു നല്‍കി.

പണ്ഡിറ്റ് നെഹ്‌റു, സരോജിനി നായിഡു, സി.എഫ്. ആന്‍ഡ്രൂസ്, സത്യമൂര്‍ത്തി, ഡോ. രാജേന്ദ്ര പ്രസാദ് എന്നിവര്‍ കേരളത്തിലെത്തി നടത്തിയ പ്രസംഗങ്ങള്‍ തനിമ നഷ്ടപ്പെടാതെ സ്വാതന്ത്ര്യദാഹികളിലെത്തിച്ചു യുഗപ്രഭാവനായ പരിഭാഷകന്റെ അമൂല്യമായ ചിത്രങ്ങള്‍ വിദ്യാര്‍ഥികളില്‍ ആവേശമായി. സ്വാതന്ത്ര്യത്തിന്റെ ഏഴ് പതിറ്റാണ്ടുകളുടെ പ്രതീകമായി ഏഴു വൃക്ഷതൈകള്‍ ചൊവ്വരയുടെ വീട്ടുവളപ്പില്‍ നട്ട് അവര്‍ പ്രകൃതിക്ക് പുത്തന്‍ സന്ദേശവും നല്‍കി. ഉച്ചയോടെ മടങ്ങിയ കുട്ടികള്‍ക്ക് കൈനിറയെ പുസ്തകങ്ങള്‍ നല്‍കിയാണ് യാത്രയാക്കിയത്.

കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറി ശ്രീമൂലനഗരം മോഹന്‍, സ്കൂള്‍ മാനേജര്‍ എ.ഇ കുഞ്ഞനിയന്‍ നമ്പൂതിരിപ്പാട്, എന്‍. ശ്രീകുമാര്‍, എം.കെ. കലാധരന്‍, ബിജു കൈത്തോട്ടുങ്ങല്‍, ടി.വി. രാജന്‍, പി.എസ്. മനോജ് കുമാര്‍, പി.കെ. നന്ദകുമാര്‍, സ്മിത കെ.നായര്‍, എം. ഋഷികുമാര്‍, മുരളി പുത്തന്‍വേലി എന്നിവര്‍ നേതൃത്വം നല്‍കി.

Related posts