ഉദ്യോഗസ്ഥരുടെ അനാസ്ഥ; റേഷന്‍കാര്‍ഡ് വിതരണം ത്രിശങ്കുവില്‍

PKD-RATIONഷൊര്‍ണൂര്‍: ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം റേഷന്‍കാര്‍ഡ്  നല്കാന്‍ തീരുമാനിച്ച തീയതിയും കഴിഞ്ഞ് രണ്ടുവര്‍ഷമായിട്ടും കാര്‍ഡ് നിര്‍മാണം ത്രിശങ്കുവില്‍. റേഷന്‍കാര്‍ഡ് വിതരണം എന്നു നടത്തുമെന്നു പറയാന്‍ ഇപ്പോഴും അധികൃതര്‍ക്കാകുന്നില്ല. നടപടികള്‍ പൂര്‍ത്തിയാകാത്തതാണ് ഇതിനു കാരണം. മൂന്നുമാസത്തിനകം കാര്‍ഡ് നല്കുമെന്നു വകുപ്പുമന്ത്രി പറയുന്നുണ്ടെങ്കിലും ഇതു സാധ്യമല്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണ് കാര്‍ഡ് വിതരണം സമയബന്ധിതമായി വിതരണം ചെയ്യാന്‍ കഴിയാത്തതിനു മുഖ്യകാരണം.

സാങ്കേതിക ബുദ്ധിമുട്ടുകളും നടപടിക്രമങ്ങളിലെ പ്രയാസങ്ങളും കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കുന്നതിനു തടസമായി ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും രണ്ടുവര്‍ഷമായിട്ടും പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ഉദ്യോഗസ്ഥരുടെ നടപടിയാണ് വിമര്‍ശിക്കപ്പെടുന്നത്. അതേസമയം പുതിയ റേഷന്‍കാര്‍ഡ് വിതരണം വൈകുന്നത് കാര്‍ഡ് ഉടമകള്‍ക്ക് ഏറെ പ്രയാസങ്ങളാണ് ഉണ്ടാക്കുന്നത്. 2014 ജൂലൈയിലായിരുന്നു പുതിയ റേഷന്‍കാര്‍ഡുകള്‍ നല്‌കേണ്ടിയിരുന്നത്. റേഷന്‍ വ്യാപാരികള്‍ക്ക് ക്രമക്കേട് നടത്താന്‍ നിലവിലുള്ള സാഹചര്യം ഏറെ അനുകൂലമാണെന്ന് ഇതിനകം വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.

പൊതുവിപണിയില്‍ അരിവില കൂടിയത് ഇവര്‍ക്ക് ശുക്രനുദിച്ച അവസ്ഥയാണ്. ഓരോമാസവും വിതരണം ചെയ്യുന്ന റേഷന്‍ സാധനങ്ങളുടെ വിവരം ചേര്‍ക്കുന്നതിനുള്ള സ്ഥലം ഇപ്പോള്‍ കാര്‍ഡുകളില്‍ ഇല്ല. പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം വൈകിയതിനെ തുടര്‍ന്ന് പഴയ കാര്‍ഡുകളില്‍ ചേര്‍ക്കുന്നതിന്  അഡീഷണല്‍ ഷീറ്റുകള്‍ അധികൃതര്‍ നല്കിയിരുന്നുവെങ്കിലും ചുരുക്കം ചില റേഷന്‍ കടക്കാര്‍ മാത്രമേ ഇത് ഉപയോഗിക്കുന്നുള്ളൂ.ആയിരത്തിനും അതിനു പുറത്തും റേഷന്‍കാര്‍ഡുകളുള്ള കടകളുണ്ട്. എട്ട് ടണ്‍ അരിവരെ മാസത്തില്‍ ഇത്തരം കടകള്‍വഴി വിതരണം ചെയ്യുന്നുണ്ട്.

ഇതില്‍ എത്രപേര്‍ റേഷന്‍ വാങ്ങിയെന്ന് കണ്ടെത്തുക പ്രയാസമാണ്. നഗരമേഖലകളില്‍ കാര്‍ഡുടമകളുടെ എണ്ണം കൂടുതലും റേഷന്‍ വാങ്ങുന്നവര്‍ കുറവുമാണ്. ഇതുകൊണ്ടുതന്നെ ഇത്തരം കടകളില്‍നിന്നും അരി കരിഞ്ചന്തയില്‍ പോകുന്നുണ്ട്. മില്ലുകളില്‍ എത്തുന്ന ഈ അരി പോളിഷ് ചെയ്ത് ബ്രാന്‍ഡഡ് ആയി പൊതുവിപണിയില്‍ എത്തും. ഒരു താലൂക്ക് പരിധിയില്‍ രണ്ടുലക്ഷത്തിനു പുറത്ത് റേഷന്‍ കാര്‍ഡ് ഉടമകള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്.

ഇതിനാല്‍ പരാതി ലഭിച്ചാല്‍ മാത്രമേ പരിശോധനയുണ്ടാകൂ. ഇത്തരം പരിശോധനകള്‍ പ്രഹസനമാണെന്നു കടയുടമയും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിഹിത ഇടപെടലുകള്‍മൂലം കുറ്റം കണ്ടെത്തിയാലും മേല്‍നടപടിയുണ്ടാകില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. അതേസമയം ഇപ്പോഴത്തെ സാഹചര്യപ്രകാരം പരാതിപ്പെടാനും കഴിയാത്ത സ്ഥിതിയാണ്. കാര്‍ഡില്‍ വിവരങ്ങള്‍ രേഖപ്പെടുത്താത്തതു തന്നെയാണ് ഇതിനു കാരണം.

ആയിരക്കണക്കിനു പുതിയ റേഷന്‍കാര്‍ഡ് അപേക്ഷകരും ഇപ്പോള്‍ കാത്തിരിപ്പിലാണ്. കഴിഞ്ഞ രണ്ടുവര്‍ഷവും പുതിയ കാര്‍ഡിന് അപേക്ഷകള്‍ സ്വീകരിച്ചിരുന്നില്ല.പുതിയ കാര്‍ഡിന് അപേക്ഷിക്കാനെത്തുന്നവരെ ഉദ്യോഗസ്ഥര്‍ മടക്കിയയ്ക്കുന്ന സ്ഥിതിയാണുള്ളത്. പുതിയ വീടുവച്ച് താമസിക്കുന്നവര്‍ക്ക് കാര്‍ഡില്ലാത്തതുമൂലം വലിയ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വരുന്നുണ്ട്.

പാചകവാതക കണക്്ഷന്‍ അടക്കം എടുക്കാന്‍ ഇവര്‍ക്കാകില്ല. റേഷന്‍കാര്‍ഡ് വിതരണകാര്യത്തില്‍ മുന്‍ സര്‍ക്കാരും കാര്യക്ഷമമായ ഇടപെടലുകളൊന്നും നടത്തുകയുണ്ടായില്ല. ഇതും മുഖ്യപ്രശ്‌നമാണ്. ഉദ്യോഗസ്ഥതലത്തില്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തുകയും ഇവരെക്കൊണ്ട് സമയബന്ധിതമായി കാര്‍ഡ് വിതരണത്തിന് തയാറാക്കുകയും ചെയ്യണമെന്ന് വ്യാപകമായി ആവശ്യമുയര്‍ന്നു കഴിഞ്ഞു.

Related posts