എംജി റോഡിലെ വാക്കിംഗ് മാള്‍; എതിര്‍പ്പുമായി വ്യാപാരികള്‍

ekm-mgroadകൊച്ചി: ഏറെ കൊട്ടിഘോഷിച്ച എറണാകുളം നഗരത്തിന്റെ വാണിജ്യകേന്ദ്രമായ എംജി റോഡിലെ വാക്കിംഗ് മാള്‍ പദ്ധതിയുടെ ഭാവി അനിശ്ചിതത്വത്തില്‍. പദ്ധതി പുനപരിശോധിക്കാന്‍ കെഎംആര്‍എല്‍ തീരുമാനിച്ചതോടെയാണ് ഈ പദ്ധതിയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ ഉടലെടുത്തിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി നിലവില്‍ ലക്ഷ്യമിട്ടിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പുനപരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിരുന്നു. എംജി റോഡിലെ കച്ചവട സ്ഥാപനങ്ങളുടെ സംഘടനയും രാഷ്ട്രീയ പാര്‍ട്ടികളും പദ്ധതി സംബന്ധിച്ചുള്ള ആശങ്കകള്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി പുനപരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്.

എംജി റോഡിലെ ബസ് ഗതാഗതം പൂര്‍ണമായി നിരോധിച്ചുകൊണ്ട് ഒരു ഭാഗത്തുകൂടി ചെറുവാഹനങ്ങള്‍ക്കുള്ള സൗകര്യവും മറുവശത്ത് നടപ്പാതയുമാക്കി മാറ്റുന്നതായിരുന്നു പദ്ധതി. എന്നാല്‍ അനുബന്ധ റോഡുകളുടെ വികസനം നടത്താതെ എംജി റോഡിലൂടെയുള്ള ബസ് ഗതാഗതം പൂര്‍ണമായി നിര്‍ത്തലാക്കുന്നത് മറ്റു സമാന്തര റോഡുകളായ ചിറ്റൂര്‍ റോഡ്, മേനക എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുവാന്‍ കാരണമാകുമെന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.  വാക്കിംഗ് മാള്‍ പദ്ധതിക്കെതിരെ എംജി റോഡിലെ വ്യാപാരികളും രംഗത്തെത്തിയിരുന്നു. ബസ് ഗതാഗതം പൂര്‍ണമായി നിരോധിക്കുന്നതോടെ ഇവിടെ വ്യാപാരം തകരുമെന്നും വ്യാപാരികള്‍ പറയുന്നു.

 എംജി റോഡ് വാക്കിംഗ് മാള്‍ പദ്ധതി

കാല്‍നടയാത്രയും പരിസ്ഥിതി സൗഹാര്‍ദ ഗതാഗതമാര്‍ഗങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ  കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) ആവിഷ്കരിച്ചതാണ് എംജി റോഡിലെ വാക്കിംഗ് മാള്‍ പദ്ധതി.  കെഎംആര്‍എല്ലിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിപ്രകാരം ബസ് അടക്കമുള്ള വലിയ വാഹനങ്ങള്‍ക്ക് എംജി റോഡിലേക്ക് പ്രവേശനമുണ്ടാകില്ല. പകരം റോഡിന്റെ ഒരു ഭാഗത്തു കൂടി കാറടക്കമുള്ള ചെറുവാഹനങ്ങള്‍ കടത്തിവിടും. റോഡിന്റെ മറുഭാഗം പൂര്‍ണമായി നടപ്പാതയായി മാറ്റും. നടപ്പാതയില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിക്കും.

മരങ്ങള്‍ നട്ടുപിടിപ്പിച്ച് മനോഹരമാക്കും. ജോസ് ജംഗ്ഷന്‍ മുതല്‍ രാജാജി റോഡ് ജംഗ്ഷന്‍ വരെ റോഡിന്റെ കിഴക്കുവശത്തും രാജാജി റോഡ് ജംഗ്ഷന്‍ മുതല്‍ മാധവ ഫാര്‍മസി ജംഗ്ഷന്‍ വരെ റോഡിന്റെ പടിഞ്ഞാറ് ഭാഗത്തുമാണ് നടപ്പാത തയാറാക്കുന്നത്. നഗരത്തില്‍ എത്തുന്നവര്‍ക്ക് സമയം ചിലവഴിക്കാനും മറ്റുമുള്ള ഒരു പ്രദേശമായി എംജി റോഡിനെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി.

എതിര്‍പ്പുമായി വ്യാപാരികള്‍

എംജി റോഡിലെ ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങളുടെ തകര്‍ച്ചയ്‌ക്കെ ഈ പദ്ധതി വഴിവയ്ക്കു എന്നാണ് എംജി റോഡിലെ വ്യാപാരികളുടെ നിലപാട്. മെട്രോ നിര്‍മാണത്തെത്തുടര്‍ന്ന് എംജി റോഡിലെ ചെറുതും വലുതുമായ ഒട്ടേറെ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടി വന്നിട്ടുണ്ട്. എംജി റോഡിലെ 35 ശതമാനത്തിലധികം കടകള്‍ ഇപ്പോള്‍ തന്നെ അടച്ചുപൂട്ടി. വലിയൊരു ശതമാനം കടകളിലേയും വരുമാനം പകുതിയോളം കുറഞ്ഞതായും വ്യാപാരസംഘടനകള്‍ ആരോപിക്കുന്നു. കൊച്ചി മെട്രോ റെയില്‍ പദ്ധതി നഗരത്തിലെ ഗതാഗതക്കുരിക്കിന് പരിഹാരമാകുമെന്നതിനാലാണ് ഈ നഷ്ടം സഹിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള പദ്ധതിയുമായി കെഎംആര്‍എല്‍ എത്തുന്നത് ഇവിടുത്തെ വ്യാപാരികളുടെ ജീവിതം വഴിമുട്ടിക്കുന്ന നടപടിയാണെന്നും എംജി റോഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എംജിആര്‍എംഎ), കേരള വ്യാപാരി വ്യവസായ സമിതി തുടങ്ങിയ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു.

Related posts