കൂത്താട്ടുകുളം നഗരസഭ: പ്രഥമ ബജറ്റില്‍ സ്റ്റാര്‍ട്ടപ്പ് വില്ലേജിന് പത്തുകോടി

ekm-koothattukkulamകൂത്താട്ടുകുളം: നഗരസഭയുടെ പ്രഥമ ബജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍  ഓമന ബേബി അവതരിപ്പിച്ചു. ചെയര്‍മാന്‍  പ്രിന്‍സ് പോള്‍ ജോണ്‍ അധ്യക്ഷത വഹിച്ചു. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 36,07,51,842 രൂപ  വരവും  35,86,36,640 രൂപ ചെലവും  19,35,202 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്.  അഭ്യസ്ഥവിദ്യരായ യുവജനങ്ങള്‍ക്ക് നാട്ടില്‍ തന്നെ  തൊഴില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള പത്തുകോടി രൂപ ചെലവഴിച്ച്  സ്റ്റാര്‍ട്ടപ്പ്  വില്ലേജ് ആരംഭിക്കുന്നതിനാണ് ബജറ്റില്‍ പ്രഥമ പരിഗണന നല്‍കിയിരിക്കുന്നത്. വീടും സ്ഥലവും ഇല്ലാത്തവര്‍ക്കു സ്ഥലം ലഭ്യമാക്കി വീടുനിര്‍മിച്ചു നല്‍കുന്നതിനു കേന്ദ്രസര്‍ക്കാരിന്റെ സീറോ ഹോംലെസ്  ഭവന പദ്ധതിക്കായി 90 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

പൊതുശ്മശാനം നിര്‍മിക്കുന്നതിനായി 72 ലക്ഷവും നഗരസഭയുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി നിര്‍മിക്കുന്ന മഹാത്മഗാന്ധി  ഷോപ്പിംഗ് കോംപ്ലക്‌സിനായി  50 ലക്ഷവും നഗരസഭാ സ്റ്റേഡിയത്തിനായി ഒരു കോടിയും നഗരസഭ ഓഫീസ് കോംപ്ലക്‌സിന്റെ നിര്‍മാണത്തിനായി 2.5 കോടി രൂപയും മാലിന്യ വിമുക്ത നഗര പദ്ധതിക്കായി  25 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. ഇതിനുപുറമെ കള്‍ച്ചറല്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നതിനായി  മൂന്നുലക്ഷവും മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ സ്മാര്‍ട്ട് ട്രാവലേഴ്‌സ് ലോഞ്ച് നിര്‍മിക്കുന്നതിനായി 20 ലക്ഷവും കുട്ടികളുടെ പാര്‍ക്ക് സ്ഥാപിക്കുന്നതിനും പ്രത്യേക ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്കും മൂന്നു ലക്ഷം വീതവും  ജൈവ പച്ചക്കറികളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി  പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യുന്നതിനായി രണ്ടുലക്ഷം രൂപയും ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ബജറ്റ് അവതരണം പൂര്‍ത്തിയായതോടെ പ്രതിഷേധവുമായി പ്രതിപക്ഷാംഗങ്ങള്‍ രംഗത്തെത്തി. വിദ്യാഭ്യാസം, കാര്‍ഷികം, ആരോഗ്യം തുടങ്ങിയ മേഖലകളെ ബജറ്റില്‍ പ്രതിപാദിച്ചിട്ടില്ലെന്നും കൂത്താട്ടുകുളം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ അടിസ്ഥാന വികസനത്തിനു പണം നീക്കിവച്ചിട്ടില്ലെന്നും പ്രതിപക്ഷാംഗങ്ങള്‍ കുറ്റപ്പെടുത്തി. തരിശുഭൂമിയില്‍ കൃഷിയിറക്കുന്നതിനാവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനും തൊഴിലുറപ്പു തൊഴിലാളികളെ സംയോജിപ്പിച്ചുള്ള പദ്ധതികള്‍ നടപ്പാക്കുന്നതു സംബന്ധിച്ചും ബജറ്റില്‍ പരാമര്‍ശിക്കാത്തതും പ്രതിപക്ഷ  പ്രതിഷേധത്തിനു കാരണമായി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന തുക അപര്യാപ്തമാണെന്നും കലാകായിക മേഖലയ്ക്കും  ലൈബ്രറികള്‍ക്കും ആവശ്യമായ ഫണ്ട് ബജറ്റില്‍  വകയിരുത്താത്തതിലും പ്രതിപക്ഷാംഗങ്ങളായ സി.എന്‍. പ്രഭകുമാര്‍, സണ്ണി കുര്യാക്കോസ് എന്നിവര്‍ അതൃപ്തി രേഖപ്പെടുത്തി.

Related posts