തിരുവനന്തപുരം/കോട്ടയം: രണ്ടു ദിവസം കൊണ്ട് ബിജെപിക്ക് നഷ് ടമായത് രണ്ട് പ്രബല കൗൺസില ർമാരെ. തിരുവനന്തപുരം കോർപ്പറേഷനിലെ പാൽക്കുളങ്ങര വാർഡ് കൗണ്‍സിലർ എസ്. വിജയകുമാരിയും പാലാ നഗരസഭയിലെ കൗൺസിലർ ബിനു പുളിക്ക ക്കണ്ടവുമാണ് ബിജെപി വിട്ട് സിപിഎമ്മിൽ ചേർന്നത്.
കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ഇന്നലെ സിപിഎം സംഘടിപ്പിച്ച സമരത്തിൽ പങ്കെടുത്തു കൊണ്ടാണ് വിജയകുമാരിയുടെ സിപിഎമ്മിലേക്കുള്ള കടന്നു വരവ്.
ബിജെപിയും നരേന്ദ്ര മോദി സർക്കാരും നാടിനെയും ജനങ്ങളെയും വഞ്ചിക്കുകയാണെന്ന് പാർട്ടി വിട്ട ശേഷം അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. നാടിനെ വഞ്ചിച്ച ബിജെപിക്കൊപ്പം നിൽക്കാൻ മനസാക്ഷിയുള്ള ആർക്കും കഴിയില്ലെന്നും അവർ വ്യക്തമാക്കി.
ബിജെപിയും കോണ്‍ഗ്രസും ഒത്തുകളിച്ച് നാടിന്റെ വികസനം മുടക്കുകയാണ്. ബിജെപി കൗണ്സിലറായിരുന്നിട്ടും കോർപറേഷൻ നേതൃത്വം നൽകുന്ന എൽഡിഎഫ് ഭരണസമിതി അഞ്ചുവർഷത്തിനിടെ 10 കോടിയിലേറെ രൂപ വാർഡിന്റെ വികസന പ്രവർത്തനങ്ങൾക്കായി അനുവദിച്ചു. എന്നാൽ വികസന പ്രവൃത്തികൾ നടത്താൻ ബിജെപി നേതൃത്വം സമ്മതിക്കുന്നില്ല.
കോണ്‍ഗ്രസിനൊപ്പം കൂടി റോഡ് ടാറിംഗിനു പോലും എതിരു നിൽക്കുകയാണ് ബിജെപി നേതാക്കൾ ചെയ്തത്. ഒന്നരപതിറ്റാണ്ടായി പൊതുരംഗത്തുള്ള തന്നെ സമൂഹമാധ്യമങ്ങളിൽകൂടി അപമാനിക്കാനും ബിജെപി നേതാക്കൾ ശ്രമിച്ചുവെന്നും അവർ പറഞ്ഞു.
വികസനത്തിന് തടസം നിൽക്കുന്ന ബിജെപിയുടെ പിന്തിരിപ്പൻ നിലപാടുകളോടുള്ള എതിർപ്പിന്റെ ഭാഗമായാണ് പാൽക്കുളങ്ങര വാർഡ് കൗണ്‍സിലർ എസ്. വിജയകുമാരിയുടെ സിപിഎം പ്രവേശനമെന്ന് മേയർ കെ. ശ്രീകുമാർ പറഞ്ഞു.
എൽഡിഎഫ് നേതൃത്വത്തിലുള്ള നഗരസഭാ ഭരണസമിതി നടത്തിയ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് ബിജെപി കൗണ്‍സിലറുടെ സിപിഎം പ്രവേശനമെന്നും മേയർ കൂട്ടിച്ചേർത്തു.
അതേസമയം പാർട്ടിയുടെ സൽപ്പേരിന് കളങ്കം ചാർത്തിയ വിജയകുമാരിയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പത്രക്കുറിപ്പിൽ അറിയിച്ചു.
പാലാ നഗരസഭ കൗണ്‍സിലർ ബിനു പുളിക്കക്കണ്ടം കഴിഞ്ഞ ദിവസം സിപിഎമ്മിൽ ചേർന്നു. കൊട്ടാരമറ്റത്തെ പാർട്ടി ഓഫീസിൽ ചേർന്ന യോഗത്തിൽ സിപിഎം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ ബിനു പുളിക്കണ്ടത്തെ പാർട്ടിയിലേക്കു സ്വീകരിച്ചു.
നാളുകൾക്കു മുന്‍പു വരെ ബിജെപിയുടെ പാലാ നിയോജക മണ്ഡലം പ്രസിഡന്റായിരുന്ന ബിനു പാലാ നഗരസഭയിലെ ബിജെപിയുടെ ഏക പ്രതിനിധിയുമായിരുന്നു.
കഴിഞ്ഞ പാലാ ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപിയിലെ ചില നേതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നും പാർട്ടിയുടെ ചില നയങ്ങളിൽ എതിർപ്പ് പ്രകടിപ്പിച്ചുമാണ് ബിനു ബിജെപിയിൽ നിന്നും രാജിവച്ചത്. തുടർന്ന് നഗരസഭയിലെ ഇടതുമുന്നണി കൗണ്‍സിലർമാരുമായി ചേർന്നു പ്രവർത്തിക്കുകയായിരുന്നു.
നാളുകൾക്കു മുന്‍പു ഉന്നതനായ സിപിഎം നേതാവ് ബിനുവുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് സിപിഎമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.