കുറവിലങ്ങാട്: ‘സാറേ ഒരു തുള്ളി വെള്ളം പുറത്തൊഴിക്കുന്നില്ല , ഇതുകണ്ടോ, മുഴുവന്‍ പൈപ്പീലൂടെ ഓടയിലെത്തുകയാ’. ഈ നിലപാട് ആരുടേതെന്ന് ആരും സംശയിക്കേണ്ട. കുറവിലങ്ങാട് ടൗണിലെ ഒരു വ്യാപാരസ്ഥാപനത്തിലെത്തിയ ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും സംഘത്തിന് ലഭിച്ച മറുപടിയാണിത്. ടൗണിലെ ഹോട്ടലുകളിലും ബേക്കറികളിലും മാലിന്യസംസ്കരണ സംവിധാന കാര്യക്ഷമമണോ എന്ന് പരിശോധിക്കാനെത്തിയ സംഘത്തോടായിരുന്നു ഈ വിശദീകരണം. വിശദീകരണം നല്‍കുക മാത്രമല്ല, പറഞ്ഞ വാക്കുകള്‍ ശരിയാണെന്ന് കാണിച്ചു നല്‍കുകയും ചെയ്തു. ഈ ഒരു കടയുടമ ഇത്തരത്തില്‍ വിശദീകരിച്ചുവെങ്കിലും മറ്റ് കടകളുടെ സ്ഥിതിയും വ്യത്യസ്തമല്ലെന്ന് സംഘാംഗങ്ങള്‍ പറയുന്നു.
പരിശോധന പൂര്‍ത്തീകരിച്ച എല്ലാ ഹോട്ടലുകളിലും ബേക്കറികളിലും പാചക മുറികളില്‍ ആരോഗ്യകരമായ സാഹചര്യമല്ലെന്ന് പരിശോധനയക്ക് നേതൃത്വം നല്കിയ പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യന് പറഞ്ഞു. പഞ്ചായത്ത് ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, വില്ലേജ് അധികൃതര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മാലിന്യസംസ്കരണ സംവിധാനങ്ങളുടെ അഭാവമാണ് പ്രധാനമായും സംഘം കണ്ടെത്തിയത്. മലിനജലവും ഭക്ഷണാവശിഷ്ടങ്ങളും എം.സി റോഡിലെ ഓടയിലേക്കും വലിയതോട്ടിലേക്കുമാണ് പല സ്ഥാപനങ്ങളും ഒഴുക്കുന്നത്. ഇത് വലിയ തോട്ടിലെ ജലം രോഗാണുക്കളാല്‍ നിറയാന്‍ സാഹചര്യമൊരുക്കും. ഇതിലുപരി വലിയതോടിന്റെ സമീപത്തുള്ള കിണറുകളിലും കുടിവെള്ളപദ്ധതിയുടെ കുളങ്ങളിലും രോഗാണുക്കള്‍ പെറ്റുപെരുകാന്‍ ഇടയാക്കും.
കോഴാ ജംഗ്ഷന് മുതല്‍ പള്ളിക്കവലവരെയുള്ള ഹോട്ടലുകളിലും ബേക്കറികളിലുമാണ് പരിശോധന നടത്തിയത്. ആദ്യദിവസം സെന്‍ട്രല്‍ ജംഗ്ഷന് വരെയും തുടര്‍ന്ന് പള്ളിക്കവല വരേയുമായിരുന്നു പരിശോധന. പരിശോധന നടത്തിയ ബേക്കറികളിലൊന്നില് മലിന ജലം ചെറിയ ബക്കറ്റില്‍ ശേഖരിച്ച് പരിശോധക സംഘത്തെ ഞെട്ടിച്ചു. ഈ മലിനജലം ഇവിടെ നിന്ന് കൊണ്ടുപോകുന്നുവെന്നാണ് സംഘത്തോട് കടയുടമ പറഞ്ഞത്. ഈ ബേക്കറിയിലെ മലിനജലപൈപ്പ് എം.സി റോഡിന്റെ ഓടയിലേക്ക് സ്ഥാപിച്ചിരുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇപ്പോഴത് നീക്കിയിട്ടുള്ളതായി പരിശോധക സംഘം പറയുന്നു.
പതിനഞ്ച്് ദിവസത്തിനകം മാലിന്യസംസ്കരണ സംവിധാനമൊരുക്കാനാണ് പഞ്ചായത്ത് നോട്ടീസ് നല്‍കിയിട്ടുള്ളത്. ആദ്യഘട്ട പരിശോധനയില്‍ എം.സി റോഡിലേക്ക് മാലിന്യം ഒഴുക്കുന്നതായി കണ്ടെത്തിയ ഹോട്ടലുകളിലൊന്ന് വലിയ മാലിന്യസംസ്കരണ പദ്ധതിക്കുള്ള അനുമതി തേടി പഞ്ചായത്തിനെ സമീപിച്ചുവെന്നത് പരിശോധന വിജയം കാണുന്നതിന്റെ തെളിവാണ്.