അടൂരില്‍ ഷാജുവിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ പൊട്ടിത്തെറി; കെ.വി. പത്മനാഭന്‍ സ്ഥാനാര്‍ഥിയാകും

alp-shajuഅടൂര്‍: അടൂര്‍ നിയമസഭ മണ്ഡലത്തില്‍ കെ.കെ. ഷാജുവിനെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറി. ജെഎസ്എസ് അംഗമായിരിക്കെ രണ്ടുതവണ പന്തളത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ച കെ.കെ. ഷാജു അടുത്തകാലത്ത് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. വിജയസാധ്യത കണക്കിലെടുത്താണ് ഷാജുവിന്റെ സ്ഥാനാര്‍ഥിത്വമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുമ്പോള്‍ വിമതനായി മത്സരിക്കുമെന്ന് കെപിസിസി എക്‌സിക്യൂട്ടീവംഗവും ദളിത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ ദേവസ്വം ബോര്‍ഡംഗവുമായ കെ.വി. പത്മനാഭന്‍ അറിയിച്ചു.

കോണ്‍ഗ്രസില്‍ അംഗത്വം പോലുമെടുത്തിട്ടില്ലാത്ത ഷാജുവിനു സീറ്റു നല്‍കിയതിനെതിരെയാണ് മത്സരമെന്നു പറഞ്ഞ പത്മനാഭന്‍ ഡോ.ബി.ആര്‍. അംബേദ്കര്‍ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ സംസ്ഥാന കമ്മിറ്റിയാണ് തന്റെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണയ്ക്കുന്നതെന്നും അറിയിച്ചു. തന്റെ സ്ഥാനാര്‍ഥിത്വത്തിനു കോണ്‍ഗ്രസിനു യാതൊരു ബാധ്യതയുമില്ല. സംവരണ സീറ്റുകളില്‍ 14ല്‍ ഒമ്പതും യുഡിഎഫ് ഘടകകക്ഷികള്‍ക്കാണ്. പിന്നീടുള്ള ആറു മണ്ഡലങ്ങള്‍ പാര്‍ട്ടിയിലെ പ്രവര്‍ത്തന പാരമ്പര്യം കണക്കിലെടുത്ത് നേതാക്കള്‍ക്ക് നല്‍കാത്തത് ദുരൂഹമാണ്.

ഇതുകൊണ്ടുതന്നെ അടൂരിലെ സ്ഥാനാര്‍ഥി പേമെന്റാണെന്ന് പത്മനാഭന്‍ ആരോപിച്ചു. അടൂരില്‍ തനിക്കു സീറ്റ് നല്‍കാമെന്ന് രമേശ് ചെന്നിത്തല ഉറപ്പു നല്‍കിയിരുന്നു. ഇപ്പോള്‍ സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ മൂന്നുവര്‍ഷം കഴിഞ്ഞ് ഒഴിവുവരുന്ന രാജ്യസഭ സീറ്റ് നല്‍കാമെന്നു പറയുന്നു.     കൂടെനില്‍ക്കുന്നവരെ സംരക്ഷിക്കാത്ത നേതാവാണ് ചെന്നിത്തലയെന്നും ഉമ്മന്‍ ചാണ്ടി തനിക്കൊപ്പമുള്ളവരെ സംരക്ഷിക്കാറുണ്ടെന്നും പത്മനാഭന്‍ പറഞ്ഞു.പ്രവര്‍ത്തന പാരമ്പര്യവും ജനസേവനരംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവരുമായ ജില്ലാ കോണ്‍ഗ്രസ് ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരെ തഴഞ്ഞ് അടുത്തസമയത്ത് കോണ്‍ഗ്രസിലെത്തിയ ഒരാള്‍ക്ക് അടൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വം നല്‍കിയത് പ്രതിഷേധാര്‍ഹമാണെന്ന് കെപിസിസി നിര്‍വാഹകസമിതിയംഗം കെ. പ്രതാപനും പ്രതികരിച്ചു.
കോണ്‍ഗ്രസില്‍ പുതിയ തെറ്റായ കീഴ് വഴക്കമാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. പ്രവര്‍ത്തകരെ അംഗീകരിക്കാതെ ജാതിസംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും രാഷ്ട്രീയത്തിലെ കാലുമാറ്റക്കാര്‍ക്കും അവസരം നല്‍കുന്നത് കോണ്‍ഗ്രസിലെ ദളിത് വിഭാഗങ്ങളെ അവഗണിക്കലാണെന്നും പ്രതാപന്‍ പറഞ്ഞു.35 വര്‍ഷമായി കോണ്‍ഗ്രസിലും പോഷകസംഘടനകളിലുമായി പ്രവര്‍ത്തിച്ചുവരുന്ന താന്‍ 1992ലെ സംഘടന തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ പട്ടികജാതി വിഭാഗത്തില്‍ ഏക ഡിസിസി അംഗമായിരുന്നു.

2002ല്‍ കെപിസിസി സെക്രട്ടറിയായി. വിവിധരംഗങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള താന്‍ ഇത്തവണ അടൂര്‍ മണ്ഡലത്തിന്റെ പട്ടികയിലുണ്ടായിരുന്നു. എന്നാല്‍ പട്ടികജാതിയിലെ ഭൂരിപക്ഷ വിഭാഗങ്ങളെ പൂര്‍ണമായി അവഗണിക്കുകയും ചെയ്തു. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ നിലപാടുകള്‍ക്കെതിരെ കെപിസിസിക്കു പരാതി നല്‍കിയതായും പ്രതാപന്‍ പറഞ്ഞു.

Related posts