അത്‌ലറ്റിക്കോ ഒരടി മുന്നില്‍

sp-athlaticomunnilമാഡ്രിഡ്: പന്ത് കൈവശം സൂക്ഷിച്ച് മത്സരം നിയന്ത്രിക്കുന്നതല്ല, ഗോളടിച്ചു ജയിക്കുന്നതാണ് കാര്യമെന്ന് മാഡ്രിഡിലെ വിന്‍സന്റെ കാല്‍ഡെറോണ്‍ സ്‌റ്റേഡിയത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് തെളിയിച്ചു. പതിനൊന്നാം മിനിറ്റില്‍ സൗള്‍ നിഗ്വെസിന്റെ അതിസുന്ദരമായ ഗോളിലൂടെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമി ഫൈനല്‍ മത്സരത്തിന്റെ ആദ്യപാദത്തില്‍ ബയേണ്‍ മ്യൂണിക്കിനെതിരേ അത്‌ലറ്റിക്കോ വിജയം കുറിച്ചു. രണ്ടാം പാദം ബയേണിന്റെ തട്ടകം അലിയന്‍സ് അരീനയില്‍ ഡിയേഗോ സിമിയോണിയുടെ അത്‌ലറ്റിക്കോയ്ക്ക് ഇനി ഒരടി മുന്നില്‍നിന്നു കളിക്കാം. ഒരു ഗോളിന്റെ കുറവ് സ്വന്തം ഗ്രൗണ്ടില്‍ അടുത്തയാഴ്ച നടക്കുന്ന രണ്ടാംപാദത്തില്‍ തീര്‍ക്കുകയാണ് ബയേണ്‍ ലക്ഷ്യംവയ്ക്കുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ പതിനൊന്ന് ഹോം മത്സരങ്ങളിലും ജയം ബയേണിനൊപ്പമായിരുന്നു.

രണ്ടാം പകുതിയില്‍ ആക്രമണം കൂടുതല്‍ ജര്‍മന്‍ ക്ലബ്ബിന്റെ ഭാഗത്തുനിന്നായിരുന്നു. എന്നാല്‍, സ്പാനിഷ് ക്ലബ്ബിന്റെ പ്രതിരോധം പൊളിക്കാന്‍ ബയേണിനായില്ല. കളിയില്‍ പന്തടക്കത്തില്‍ 74 ശതമാനം ബയേണിനായിരുന്നു. അത്‌ലറ്റിക്കോയ്ക്കു വെറും 26 ശതമാനവും. ഷോട്ടുകളുടെ കാര്യത്തിലും ലക്ഷ്യത്തിലേക്കു തൊടുത്ത ഷോട്ടുകളുടെ എണ്ണത്തിലും ബയേണ്‍ വളരെ മുന്നിലായിരുന്നു. എന്നാല്‍, ഇതുകൊണെ്ടാന്നും സിമിയോണിയുടെ ടീമിന്റെ വലയിലേക്കു പന്തെത്തിക്കാന്‍ ബയേണിനായില്ല. കിട്ടുന്ന അവസരത്തില്‍ ആക്രമിക്കുക, ഗോള്‍ നേടുക അല്ലാത്തപ്പോള്‍ ശക്തമായ പ്രതിരോധം തീര്‍ക്കുക എന്നതായിരുന്നു സിമിയോണി ബയേണിനെതിരെ പുറത്തെടുത്ത തന്ത്രം.

സ്വന്തം കാണികളുടെ മുന്നില്‍ ആവേശപൂര്‍വം കളിച്ച അത്‌ലറ്റിക്കോ, സൗള്‍, ഫെര്‍ണാണേ്ടാ ടോറസ്, അന്റോണിയോ ഗ്രീസ്മാന്‍ എന്നിവരിലൂടെ തുടക്കം മുതലേ ബയേണ്‍ ഗോള്‍ മുഖത്തേക്കു ആക്രമണം അഴിച്ചുവിട്ടു. പതിനൊന്നാം മിനിറ്റില്‍ അത്‌ലറ്റിക്കോ ആരാധകര്‍ കാത്തിരുന്ന നിമിഷമെത്തി. ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്നും അഗസ്‌തോ ഫെര്‍ണാണ്ടസിന്റെ ഹെഡര്‍ പാസ് സൗള്‍ ഇടതുവശത്തുനിന്നു പിടിച്ചെടുത്തു. ബയേണിന്റെ വല ലക്ഷ്യമാക്കി തനിയെ കുതിച്ച സൗള്‍ ബോക്‌സിനു പുറത്തുവച്ച് മൂന്നു പ്രതിരോധക്കാരെ ഡ്രിബിള്‍ ചെയ്തു കബളിപ്പിച്ച് ബോക്‌സിന്റെ വലതുവശത്തുനിന്നും തൊടുത്ത ഇടംകാലന്‍ ഷോട്ട് വലയുടെ ഇടതുമൂലയില്‍ കയറി.

രണ്ടു മിനിറ്റിനുള്ളില്‍ ബയേണ്‍ ഒരു ഗോള്‍ മടക്കുന്നതിന് അടുത്തെത്തിയെങ്കിലും ഫലം കണ്ടില്ല. അര്‍തുറോ വിദാലിന്റെ ഹെഡര്‍ അത്‌ലറ്റിക്കോ പ്രതിരോധ താരം ഹൊസെ ഹിമെനെസ് കോര്‍ണറാക്കി മാറ്റി. കോര്‍ണര്‍ കിക്കെടുത്ത സാബി അലോന്‍സോവിദാലിനു പന്ത് കൊടുത്തെങ്കിലും ചിലിയന്‍ താരത്തിന്റെ ശ്രമം അത്‌ലറ്റികോ ഗോള്‍കീപ്പര്‍ യാന്‍ ഒബ്ലാക് കൈപ്പിടിയിലാക്കി. ഇതിനുശേഷം സമനില പിടിക്കാന്‍ ബയേണ്‍ നിരന്തരം ശ്രമം തുടര്‍ന്നുകൊണ്ടിരുന്നു. ബയേണിന്റെ ഡഗ്ലസ് കോസ്റ്റുടെ ഫ്രീകിക്ക് വലയുടെ തൊട്ടത്തുകൂടി പോകുന്നത് കാണേണ്ടിവന്നു. മികച്ച അവസരങ്ങള്‍ തീര്‍ത്തുകൊണ്ട് മത്സരത്തിലേക്കു തിരിച്ചുവരാന്‍ ബയേണ്‍ നിരന്തരം അത്‌ലറ്റികോ ഗോള്‍മുഖത്തേക്ക് കയറിയിറങ്ങി. ഇടവേളയ്ക്കു പത്ത് മിനിറ്റു മുമ്പ് ഒബ്ലാക് ബയേണിന്റെ കിംഗ്‌സ്‌ലി കോമാന്റെ ഷോട്ട് ഡൈവിംഗിലൂടെ രക്ഷപ്പെടുത്തി.

രണ്ടാം പകുതിയിലും പെപ് ഗാര്‍ഡിയോളയുടെ ബയേണ്‍ ആക്രമണം തുടര്‍ന്നുകൊണ്ടിരുന്നു. പന്ത് കൈവശം സൂക്ഷിക്കുന്നതില്‍ ജര്‍മന്‍ ക്ലബ്ബിനായിരുന്നു വിജയം. ഈ ആധിപത്യത്തിലൂടെ അവര്‍ അത്‌ലറ്റിക്കോയുടെ ഗോള്‍ മുഖം ഓരോ നിമിഷവും സമ്മര്‍ദത്തിലാക്കിക്കൊണ്ടിരുന്നു.റോബര്‍ട്ട് ലെവന്‍ഡോസ്കിയുടെ ഷോട്ട് ഒബ്ലാക് കൈക്കലാക്കി. ഇതിനുശേഷം എവേ ഗ്രൗണ്ടില്‍ ഒരു ഗോള്‍ നേടുക എന്ന ലക്ഷ്യത്തിനായി കോമാനെ പിന്‍വലിച്ച ഗാര്‍ഡിയോള ഫ്രാങ്ക് റിബറിയെ ഇറക്കി. ഇതിനു പിന്നാലെ തിയേഗോ അലകാന്‍ഡ്രയ്ക്കു പകരം തോമസ് മ്യൂളറെയുമിറക്കി ബയേണ്‍ ആക്രമണം ശക്തമാക്കി.

എന്നാല്‍, ഈ നീക്കങ്ങള്‍ക്കൊന്നും പ്രതീക്ഷിച്ച ഫലം നല്‍കാനായില്ല. ലീഡ് ഉയര്‍ത്താനായി കിട്ടിയ അവസരം ടോറസ് അടിച്ചത് പോസ്റ്റില്‍ തട്ടി റീബൗണ്ടായി കെകെയിലേക്കെത്തി.കൊക്കെയുടെ അടി ഡൈവ് ചെയ്തു രക്ഷപ്പെടുത്തിക്കൊണ്ട് ബയേണ്‍ ഗോള്‍കീപ്പര്‍ മാനുവല്‍ നോയര്‍ ടീമിന് ആശ്വാസം പകര്‍ന്നു. ഇഞ്ചുറി ടൈമിലും ബയേണ്‍ സമനില ഗോളിനുള്ള ശ്രമം തുടര്‍ന്നെങ്കിലും ഒബ്ലാക്കിന്റെ കൈകളെയും അത്‌ലറ്റിക്കോയുടെ പ്രതിരോധത്തെയും പിളര്‍ത്താനായില്ല.ഇതോടെ തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും അത്‌ലറ്റിക്കോയ്ക്കു വല കുലുക്കാതിരിക്കാനായി.

Related posts