അപൂര്‍വസഹോദരങ്ങള്‍! ഓട്ടത്തിനിടയില്‍ വീണുപോയ അനിയനെ ഉന്തിത്തള്ളി രണ്ടാമതെത്തിച്ച് മൂന്നാമനായ ഒളിമ്പിക് ചാമ്പ്യന്‍…

top1

ബ്രിട്ടന്‍ ഒളിമ്പിക്‌സില്‍ രണ്ടാമതെത്തിയപ്പോള്‍ ഒരു പിടിതാരങ്ങള്‍ ലോകശ്രദ്ധയാകര്‍ഷിച്ചു. മോ ഫറായും ആന്‍ഡിമുറേയുമെല്ലാം ചരിത്രം സൃഷ്ടിച്ചപ്പോള്‍ ബ്രൗണ്‍ലി സഹോദരന്മാര്‍ അടങ്ങിയിരിക്കുന്നതെങ്ങനെ. അവരും നേടി രണ്ടു മെഡലുകള്‍ ട്രയാത്ത്‌ലണില്‍. ബ്രൗണ്‍ലി സഹോദരന്മാരുടെ മെഡല്‍ നേട്ടം മൂത്തവന്‍ അലിസ്റ്റര്‍ ബ്രൗണ്‍ലി സ്വര്‍ണം നേടിയപ്പോള്‍ ഇളയവന്‍ ജോണിക്കായിരുന്നു വെള്ളി. ഇത് കുറച്ചുനാളു മുമ്പത്തെ കഥ.

കഴിഞ്ഞ ഒരാഴ്ച്ചയായി ഈ സഹോദരന്മാരാണ് ബ്രിട്ടനിലെ താരങ്ങള്‍. മെക്‌സിക്കോയിലെ സാന്‍മിഗ്വേില്‍ നടക്കുന്ന അന്താരാഷ്ട്ര ട്രയാത്ത്‌ലണ്‍ ചാമ്പ്യന്‍ഷിപ്പിലാണ് ഇവരുടെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റും സാഹോദര്യത്തിന്റെ ആഴവും ലോകം കണ്ടത്. ട്രയാത്ത്‌ലണിലെ ഇനങ്ങളായ നീന്തലും സൈക്ലിംഗും കഴിഞ്ഞ് അവസാന ഇനമായ 10 കിലോമീറ്റര്‍ ഓട്ടത്തിലാണ് നാടകീയ മുഹൂര്‍ത്തങ്ങള്‍ അരങ്ങേറിയത്. ഫിനിഷിംഗ് ലൈനിന് അരക്കിലോമീറ്റര്‍ ദൂരം മാത്രം അവശേഷിക്കുമ്പോഴാണ് സ്പാനിഷ്താരം മാരിയോ മോളയോടു കൂട്ടിയിടിച്ച് ജോണി വീഴുന്നത്. ഒന്നാമനായി കുതിക്കുകയായിരുന്ന അലിസ്റ്ററിന് ഇതുകണ്ടു നില്‍ക്കാനായില്ല. ചാമ്പ്യനാകുക എന്ന മോഹം സഹോദരസ്‌നേഹത്തിനു മുമ്പില്‍ വഴിമാറിയപ്പോള്‍ ജോണിക്കു കൈത്താങ്ങാകാന്‍ അലിസ്റ്റര്‍ ഓടിയെത്തി. എന്നിട്ട് സഹോദരന്റെ കൈപിടിച്ച് വലിച്ചുകൊണ്ട് ഫിനിഷിംഗ് ലൈനിലേക്കു പറന്നു. ജോണിയെ ഫിനിഷിംഗ് ലൈനിലേക്ക് രണ്ടാമനായി ഉന്തിക്കയറ്റിയ ശേഷമാണ് അലിസ്റ്റര്‍ മൂന്നാമനാകുന്നത്.

top2

കടുത്ത നിര്‍ജലീകരണമാണ് തന്നെ ചതിച്ചതെന്നും താന്‍ ആഗ്രഹിച്ച രീതിയില്‍ തന്നെ സീസണ്‍ അവസാനിപ്പിക്കാനായതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞ് ഹോസ്പിറ്റലില്‍ നിന്നുമുള്ള ചിത്രവും ജോണി ട്വീറ്റ് ചെയ്തിട്ടുണ്ട്. ശേഷിക്കുന്ന തന്റെ ജീവിതം അലിസ്റ്ററിനോടു കടപ്പെട്ടതായിരിക്കും എന്നും 26കാരനായ ജോണി പറയുന്നു. എന്നാല്‍ ഇത് അത്ര വലിയകാര്യമൊന്നുമല്ലെന്നും ഇത്തരമൊരു അവസരത്തില്‍ ഒരു മനുഷ്യന്‍ ചെയ്യുന്നതു മാത്രമേ താന്‍ ചെയ്തുള്ളുവെന്നാണ് 28കാരനായ അലിസ്റ്ററിന്റെ ഭാഷ്യം. ഹാരിപോട്ടര്‍ കഥാകാരി ജെ.കെ റൗളിംഗ്, സൂപ്പര്‍ ഷെഫ് ഗോര്‍ഡന്‍ റാംസെ തുടങ്ങിയ അനവധി പ്രമുഖര്‍ അലിസ്റ്ററിന്റെ പ്രവൃത്തിയെ പ്രശംസിച്ചു. സോഷ്യല്‍ മീഡിയയിലും മത്സരത്തിന്റെ വീഡിയോ ഹിറ്റായിക്കഴിഞ്ഞു..

Related posts