അവശയായി വയനാടില്‍ നിന്നും കൊണ്ടു വന്ന കടുവ മരണത്തിന് കീഴടങ്ങി

TVM-KADUVAകോട്ടൂര്‍സുനില്‍
കാട്ടാക്കട:   വയനാടില്‍ നിന്നും വിദഗ്ദ ചികില്‍സയ്ക്കായി നെയ്യാറില്‍ എത്തിച്ച പെണ്‍ കടുവയ്ക്ക്  അന്ത്യം. ഇന്നലെ ഉച്ചയോടെ നെയ്യാര്‍ സിംഹസഫാരി പാര്‍ക്കിലെ കൂട്ടിലാണ് മരണത്തിന് കീഴടങ്ങിയത്. വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയിഞ്ചില്‍ നിന്നും എത്തിച്ചതാണ് എട്ടു വയസ്സ് പ്രായം വരുന്ന കടുവ. വനമേഖലയോട് ചേര്‍ന്ന ക്യഷിയിടത്തിലിറങ്ങിയ  പെണ്‍ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ അകപ്പെട്ട് അവശയായി കിടക്കുകയായിരുന്നു. അവിടെ നിന്നുമാണ് നെയ്യാറില്‍ ഇന്നലെ പലര്‍ച്ചെ മൂന്ന് മണിക്ക് എത്തിച്ചത്. തുടര്‍ന്ന് നെയ്യാറിലെ സിംഹ സഫാരി പാര്‍ക്കിലെ കൂട്ടിലേക്ക് മാറ്റി. കടുവയുടെ വയറിന്റെ ഒരു ഭാഗം പരുക്കേറ്റ് വ്യണമായി മാറിയ നിലയിലായിരുന്നു കൊണ്ടു വന്നത്.

കടുവ ഇവിടെ എത്തുമ്പോള്‍ തീര്‍ത്തും അവശയായി കാണപ്പെട്ടിരുന്നു. തുടര്‍ന്ന് കൂട്ടിലേക്ക് മാറ്റിയപ്പോള്‍ തന്നെ വനം വകുപ്പിലെ മ്യഗ ഡോക്ടര്‍ ജയകുമാറിന്റെ നേത്യത്വത്തില്‍ നാല് ഡോക്ടര്‍മാര്‍  പരിചരണം തുടങ്ങിയിരുന്നു. അല്‍പ്പം പോലും ആഹാരം കഴിക്കാനാകാതെ കിടന്നിരുന്ന കടുവയ്ക്ക് എണീറ്റ് നടക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഉച്ചയായതോടെ മരിച്ചു. മരണത്തെ തുടര്‍ന്ന് നാല് ഡോക്ടര്‍മാര്‍ അടങ്ങുന്ന  സംഘം പോസ്റ്റ്മാര്‍ട്ടം നടത്തി. കടുവയുടെ കരള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന രഹിതമായ നിലയിലാണ് കണ്ടത്.   ഇര തേടാന്‍ ചാടുന്നതിനിടെ വയറിനേറ്റ മുറിവ്   പഴുത്തതാകാം കാരണമെന്ന് ഇവര്‍ പറയുന്നു. പിന്‍കാലിന് ചെറിയ മുടന്തുമുണ്ട്.

പരിക്കേറ്റ നിലയില്‍ വയനാട് കാട്ടില്‍ കണ്ട കടുവയെ കൂട് സ്ഥാപിച്ച് അവിടെ ആടിനെ കെട്ടിയാണ് ആകര്‍ഷിച്ച് കൂട്ടിലാക്കിയത്. കൂട്ടിലാക്കിയ കടുവ ആടിന്റെ ചോര  പൂര്‍ണ്ണമായും കുടിച്ചിരുന്നുവെങ്കിലും അതിന്റെ ഇറച്ചി കഴിച്ചിട്ടില്ലെന്ന് കടുവയോടൊപ്പം വന്ന ഡോക്ടര്‍ ബിജു പറഞ്ഞു.എന്നാല്‍ നെയ്യാറില്‍ എത്തിച്ചപ്പോള്‍ സഫാരി പാര്‍ക്കിലെ കൂട്ടില്‍ എത്തിക്കും വരെ അല്‍പ്പം ക്ഷീണിതനായിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് അവശയായത് എന്ന് തിരുവനന്തപുരം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുനില്‍ മഹാദേവന്‍ പറഞ്ഞു. പീന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. അവശയായ കടുവയെ സുല്‍ത്താന്‍ ബത്തേരി വൈല്‍ഡ് ലൈഫ് ഓഫീസില്‍ കൊണ്ടു വന്ന ശേഷം ഡോക്ടര്‍ ജിജി മോന്‍ നടത്തിയ പരിശോധനയിലാണ് നെയ്യാറില്‍ എത്തിക്കാന്‍ തീരുമാനമായത്

വിദഗ്ദ ചികില്‍സയ്ക്കാണ് നെയ്യാറില്‍ എത്തിച്ചത്. വയനാട്ടില്‍ വിദഗ്ദ ചികില്‍സയ്ക്ക് സംവിധാനമില്ല. സൂ അതോറിറ്റി ഓഫ് ഇന്‍ഡ്യയുടെ ചട്ട പ്രകാരം ചികില്‍സ നടത്താനും പരിചരിക്കാനും ഉള്ള സൗകര്യം നെയ്യാറിലെ സിംഹ സഫാരി പാര്‍ക്കിനാണ് ഉള്ളത്. ഈ പാര്‍ക്കില്‍ സിംഹങ്ങളെയാണ് വളര്‍ത്തുന്നത്. അവറ്റകള്‍ക്കായി കൂടുകളും നിര്‍മ്മിച്ചിട്ടുണ്ട്. ഇങ്ങനെ പ്രത്യേക രീതിയില്‍ നിര്‍മ്മിച്ച കൂടുകള്‍ക്കായുള്ള അന്വേഷണത്തിലാണ് നെയ്യാറിനെ തിരഞ്ഞെടുത്തത്.

ഇന്നലെ രാത്രിയോടെ പൂര്‍ണ്ണമായും ആരേയും കടത്തി വിടാതെ നാല് ഡോക്ടര്‍മാരുടെ നേത്യത്വത്തില്‍ വനം വകുപ്പിലെ വിവിധ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പോസ്റ്റമാര്‍ട്ടം നടത്തിയത്. ഇതിന്റെ വീഡിയോ ചിത്രീകരണവും നടത്തണമെന്ന് സൂ അതോറിറ്റി ചട്ടമുള്ളതിനാല്‍ അതും പാലിച്ചാണ് പോസ്റ്റ്മാര്‍ട്ടം നടത്തിതെന്ന് വനം വകുപ്പ് അധിക്യതര്‍ ദീപികയോടെ പറഞ്ഞു. ഇന്നലെ രാത്രി തന്നെ കടുവയുടെ ജഡം നെയ്യാര്‍ വനത്തില്‍ സംസ്ക്കരിച്ചു. കടുവയുടെ പോസ്റ്റ്മാര്‍ട്ടം ഉള്ളതിനാല്‍ സഫാരി പാര്‍ക്കിലേക്കുള്ള സഞ്ചാരവും ഇന്നലെ നിറുത്തി വച്ചിരുന്നു.

Related posts