ആദ്യം സലാഡ്, പിന്നാലെ കപ്പയും ചേമ്പും മിതമായി

saladപ്രമേഹബാധിതരുടെ ഇഷ്ടംകൂടി കണക്കിലെടുത്തുള്ള ഒരു ആഹാരരീതിയാണ് പ്രായോഗികം, ഗുണപ്രദം. ആഹാരസാധനങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും പാകം ചെയ്യുന്നതിലും ചില പ്രത്യേക കാര്യങ്ങള്‍ക്ക് ഊന്നല്‍കൊടുക്കേണ്ടതുണ്ട്.

* വേവുകൂടിയാല്‍ ജിഐ കൂടും. ഓട്‌സ് തിളയ്ക്കുന്ന വെള്ളത്തിലേക്കിടുകയും രണ്ടു മിനിറ്റിനകം തീയില്‍നിന്നും മാറ്റുകയും വേണം. രണ്ടു മിനിറ്റില്‍ കൂടുതല്‍ തിളപ്പിച്ചാല്‍ അതിന്റെ അമൂല്യമായ നാരുകള്‍ നശിച്ചുപോകും. അത് കഞ്ഞിക്കു തുല്യമാണ്, ജിഐ കൂടുതലും. വെന്തു കുഴഞ്ഞാല്‍ പെട്ടെന്നു ദഹിച്ച്, പെട്ടെന്ന് ആഗിരണം ചെയ്ത് രക്തത്തിലെ ഷുഗര്‍നില പെട്ടെന്നുയരും. അതുകൊണ്ടുതന്നെ ചോറും പലതവണ തിളപ്പിച്ചൂറ്റി പശപ്പരുവത്തിലാക്കരുത്.

* പഴവര്‍ഗങ്ങള്‍ കഴിക്കുമ്പോള്‍ അതിന്റെ കൊന്തുസഹിതം വേണം വിഴുങ്ങാന്‍. അതായത് ഓറഞ്ചും മറ്റും കഴിക്കുമ്പോള്‍ അതിന്റെ നീര് മാത്രം ഇറക്കി അവസാനം നാരും മറ്റും ചവച്ചുതുപ്പുന്നത് ആരോഗ്യകരമല്ല. അതുകൊണ്ടുതന്നെ കൊന്തില്ലാത്ത ജ്യൂസുകള്‍ നിഷിദ്ധമാണ്. ജിഐ കൂടുതലാണെന്നാണതിനു കാരണം. പഴവര്‍ഗങ്ങള്‍ വേവിക്കുകയോ ആവിക്കു വയ്ക്കുകയോ ചെയ്താല്‍ അതിന്റെ വിറ്റാമിനുകളും നാരുകളും നഷ്ടപ്പെടുമെന്നു മാത്രമല്ല, ജിഐ 100 ആയി മാറ്റപ്പെടുകയും ചെയ്യും. പച്ചയായാലും പഴുത്തതായാലും ഏത്തക്കാ പുഴുങ്ങിക്കഴിക്കുന്നതിന്റെ ദോഷമിതാണ്.

* ഒരു കുക്കുംബര്‍ അല്ലെങ്കില്‍ വെള്ളരി, ഒരു കാരറ്റ്, ഒരു തക്കാളി, 10 കോവയ്ക്ക, ഒരു സവാള (അസിഡിറ്റിയുള്ളവര്‍ സവാള ഒഴിവാക്കുക) ഇവ അരിഞ്ഞ് പാകത്തിന് ഉപ്പും നാരങ്ങാനീരോ നെയ്യ് മാറ്റിയ തൈരോ ചേര്‍ത്ത് ചോറു കഴിക്കുന്നതിനു മുമ്പ് കഴിക്കുന്നത് ഉത്തമവും ഒഴിവാക്കാനാവാത്തതുമാണ്. വേവിക്കുമ്പോള്‍ പച്ചക്കറികളുടെ നാരുകള്‍ ധാരാളമായി നശിക്കുന്നതുകൊണ്ടാണ് സാലഡ് തീര്‍ച്ചയായും കഴിക്കണമെന്നു പറയുന്നത്. കാരറ്റ് ചെറിയ അളവില്‍ സാലഡില്‍ ചേര്‍ക്കാമെങ്കിലും വേവിച്ച കാരറ്റിന്റെ ജിഐ 100 ആയതുകൊണ്ട് തീരെ ഒഴിവാക്കുക.

* കപ്പ, ചേമ്പ്, കിഴങ്ങുവര്‍ഗങ്ങള്‍ തുടങ്ങിയവ പ്രമേഹരോഗികള്‍ക്ക് വളരെ ഇഷ്ടമാണ്. അവയുടെ ജിഐ ഏതാണ്ട് 100 ആയതിനാല്‍ ഒഴിവാക്കേണ്ടതുമാണ്. നിങ്ങള്‍ക്കു കൊതിയുണ്ടെങ്കില്‍ മിതമായ അളവില്‍ അവ കഴിക്കാന്‍ മാര്‍ഗമുണ്ട്. ഇവ കഴിക്കുന്നതിനു മുമ്പ് ഒരു പാത്രം സലാഡ് കഴിക്കുക. സലാഡിന്റെ ജിഐ 30ല്‍ താഴെയായതിനാല്‍ കപ്പയുടെ ജിഐ 50-65 ആയി താഴുന്നു.

കടപ്പാട്: ഡോ.യു. രാജേന്ദ്രന്‍,
ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ ഓഫീസര്‍, & ഡയബറ്റോളജിസ്റ്റ്, റാന്നി, പത്തനംതിട്ട.

Related posts