ആഭരണ നിര്‍മാണ ശാലകളിലെ മോഷണം: ഒരാള്‍ പിടിയില്‍

kkd-[kallanമുക്കം: മുക്കത്തെയും തിരുവമ്പാടിയിലേയും ആഭരണ നിര്‍മാണ ശാലകളില്‍ നടന്ന മോഷണത്തിലെ പ്രതി പോലീസ് പിടിയിലായി. കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് എന്ന ബാവയാണ് (53) കഴിഞ്ഞ ദിവസം കൊടുവളളി സിഐ പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. സംഭവത്തില്‍ ഒരു കാസര്‍ഗോഡ് സ്വദേശി കൂടി കസ്റ്റഡിയില്‍ ഉള്ളതായാണ് വിവരം. മറ്റു കൂടുതല്‍ പേരുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ മുഹമ്മദ് ബാവയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി.

ഫെബ്രുവരി 17 ന് രാത്രിയിലാണ് മുക്കം അഭിലാഷ് ജംഗ്ഷനിലെ നക്ഷത്ര ഗോള്‍ഡിന് സമീപത്തെ അനില്‍ സേഠിന്റെ നിര്‍മാണശാലയില്‍നിന്ന് മൂന്നര കിലോ വെള്ളിയും വിശ്വംഭരന്‍ സേഠിന്റെ നിര്‍മാണശാലയില്‍നിന്ന് 500 ഗ്രാം വെളളിയും നഷ്ടപ്പെട്ടത്. പൂട്ടുപൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തു കടന്നിരുന്നത്. മുക്കത്തെ മോഷണത്തിന് ഒരാഴ്ചമുമ്പ് തിരുവമ്പാടിയിലെ ര|് ആഭരണനിര്‍മാണശാലയിലും മോഷണം നടന്നിരുന്നു. ഈ രണ്ട് കേസിലേയും പ്രതികള്‍ ഇവര്‍ തന്നെയാണെന്നാണ് പോലീസ് നല്‍കുന്ന വിവരം.

കൊടുവള്ളിയിലെ മോഷണത്തിനുപിന്നിലും ഇവര്‍ തന്നെയെന്ന് പോലീസിന് സംശയമുണ്ട്. സിഐ പ്രേംജിത്തിനെ കൂടാതെ എഎസ്‌ഐ രാജീവ് ബാബു, ടി.കെ. സുരേഷ്, ഷിബില്‍ ജോസഫ്, ബിജു, റഷീദ്, ഡ്രൈവര്‍ ബിജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ഓഗസ്റ്റ് മാസം അഭിലാഷ് ജംഗ്ഷനിലെ വിസ്മയ ഗോള്‍സിലും മോഷണം നടന്നിരുന്നു. മൂന്നു കിലോ സ്വര്‍ണമടക്കം ഒരു കോടിയോളം രൂപയുടെ മോഷണമാണ് ഇവിടെ നടന്നത്. ഇതില്‍ 3 പ്രതികള്‍ പിടിയിലായിട്ടുണ്ട്. ഏഴു പ്രതികള്‍ എന്ന് പോലിസ് പറയുന്ന കേസില്‍ നാലുപേരെ ഇനിയും പിടികൂടാനായില്ല.

Related posts